ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞതു പിന്നീട്; മാലിയിൽ ഉപേക്ഷിച്ചു: ബിന്ദു– വിഡിയോ
Mail This Article
ആലപ്പുഴ∙ തന്നെ ഏൽപ്പിച്ച സ്വർണം മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്ന് മാന്നാറിൽ അക്രമി സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു. ദുബായിൽ, ഹനീഫ എന്നയാളാണ് നാട്ടിൽ എത്തിക്കണമെന്ന് പറഞ്ഞ് ബാഗ് കൈമാറിയത്. ഇതു സ്വർണമാണെന്ന് അറിഞ്ഞത് പിന്നീടാണ്.
ഇത്രയേറേ സ്വർണവുമായി എത്തിയാല്‍ പ്രശ്നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. നാട്ടിൽ ബാഗ് വാങ്ങാൻ വന്നയാൾ തന്നെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നതായും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയത്. സംഘത്തിലെ ഹാരിസ്, ഷിഹാബ് എന്നിവരെ അറിയാമെന്നും ബിന്ദു വെളിപ്പെടുത്തി.
അതേസമയം, കേസിൽ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് കസ്റ്റംസ് അന്വേഷിക്കും. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യും. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമി സംഘത്തിന് സഹായം നല്‍കിയതും ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തതും പീറ്ററാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് വിദേശത്തു നന്നു മടങ്ങിയെത്തിയ ബിന്ദുവിനെ ഒരു സംഘം വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. അന്വേഷണം നടത്തുന്നതിനിടെ 200 കിലോമീറ്റർ അകലെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളയുകയായിരുന്നു.
English Summary: More Disclosure of Bindhu in Kidnapping Case