ലാവ്ലിൻ കേസിൽ പിണറായിയെ സഹായിച്ചത് ആന്റണിയും ടി.കെ.എ.നായരും: സുരേന്ദ്രൻ
Mail This Article
കണ്ണൂർ ∙ സംസ്ഥാനത്ത് ഒത്തുതീർപ്പു രാഷ്ട്രീയത്തിനു തുടക്കം കുറിച്ചത് ലാവ്ലിൻ കേസ് അട്ടിമറിച്ചതിലൂടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് അട്ടിമറിക്കാൻ യുഡിഎഫ് പിണറായിയെ സഹായിച്ചു. ഇതിന്റെ ഉപകാര സ്മരണയാണ് ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ. എ.കെ.ആന്റണിയും അന്നു പ്രധാനമന്ത്രിയുടെ സ്റ്റാഫംഗമായ ടി.കെ.എ.നായരും ചേർന്നു പിണറായിയെ സഹായിക്കാൻ ഗൂഢാലോചന നടത്തി.
അഴിമതിക്കേസിൽ ഒരു രാഷ്ട്രീയ നേതാവും കേരളത്തിൽ ശിക്ഷിക്കപ്പെടുന്നില്ല. യുഡിഎഫ് അഴിമതിക്കെതിരെ സമരം ചെയ്ത് അധികാരത്തിൽ വന്നവർ വിജിലൻസ് കേസുകൾ അട്ടിമറിച്ചെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. ഇ.ശ്രീധരനെതിരെ തോമസ് ഐസക് നടത്തിയ പ്രസ്താവന പരിഹാസ്യമാണെന്നും കുറഞ്ഞ പലിശയ്ക്ക് കടമെടുക്കാതെ കൊള്ളപ്പലിശയ്ക്ക് കടമെടുത്തതിനെയാണ് എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പാർട്ടിക്കാർ പ്രതികളാകുന്ന കേസുകൾ മാത്രം സിബിഐ അന്വേഷിക്കേണ്ട എന്നാണ് എൽഡിഎഫ് നിലപാടെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു. ബിജെപി നടത്തുന്ന വിജയ യാത്ര ഇന്ന് വയനാട് ജില്ലയിൽ പ്രചാരണം നടത്തും.
English Summary: UDF conspired to sabotage SNC Lavalin case: K. Surendran