ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം കോടതി തള്ളി; പ്രോസിക്യൂഷന് തിരിച്ചടി
Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി തള്ളി. ജാമ്യ വ്യവസ്ഥകൾ പാലിക്കാതെ പ്രധാന സാക്ഷികളായ വിപിൻലാൽ, ജിൻസൺ എന്നിവരെ ഭീഷണിപ്പെടുത്തി അനുകൂല മൊഴിക്കു ശ്രമിച്ചു എന്നു ചൂണ്ടിക്കാണിച്ചായിരുന്നു പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
2020 ഒക്ടോബറിൽ മൊഴിമാറ്റാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച് പരാതി ഉയർത്തിയത്. മൊഴിമാറ്റാൻ ശ്രമമുണ്ടായെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവു ലഭിച്ചില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം. ഇത് പരിഗണിച്ചാണ് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന വിചാരണക്കോടതി ഉത്തരവ്.
മാപ്പുസാക്ഷിയാക്കിയ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനു വേണ്ടി ഇയാൾ വിപിൻലാലിനെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കേസിൽ നേരത്തെ വാദം കേൾക്കലും വിചാരണയും പൂർത്തിയായെങ്കിലും കോടതി ഓഫിസ് സ്റ്റാഫിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിധി പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
English Summary: Malayalam Actress Attack Case - Trial court rejects prosecution plea to cancel actor Dileep's bail