വയലാർ കൊലപാതകം: മുഖ്യ പ്രതികള്‍ക്കായി തിരച്ചില്‍; കൂടുതല്‍ അറസ്റ്റുണ്ടായേക്കും

Mail This Article
വയലാർ∙ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജിതം. ആയുധങ്ങൾ എത്തിച്ചു നൽകിയ അൻഷാദ്, അഷ്‌ക്കർ എന്നിവരെയാണ് തിരയുന്നത്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നിരോധനാജ്ഞ തുടരുന്ന ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
അപ്രതീക്ഷിത കൊലപാതകത്തിന്റെ ഞെട്ടലിലാണ് വയലാർ. സംഘർഷ സാധ്യത പോലും പ്രതീക്ഷിക്കാത്ത ഇടമാണ് ഒറ്റരാത്രിയിൽ കൊലക്കളമായി മാറിയത്. മാതാപിതാക്കളുടെ ഏക മകനാണ് മരിച്ച നന്ദു ആർ.കൃഷ്ണ. രാഷ്ട്രീയ വിരോധത്താൽ ആസൂത്രിതമായി എസ്ഡിപിഐ പ്രവർത്തകർ നടത്തിയ കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആയുധങ്ങൾ എത്തിച്ച മുഖ്യപ്രതികൾ അടക്കം കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കാറിൽ വടിവാളും കുറുവടികളും സ്ഥലത്തെത്തിച്ച അൻഷാദും അഷ്‌ക്കറും ഒളിവിലാണ്. ഇവരടക്കം 16 പേരും കണ്ടാൽ അറിയാവുന്ന 9 പേരുമാണ് പ്രതിപട്ടികയിൽ ഉള്ളത്. അറസ്റ്റിലായ എട്ടു പേർ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ ലഭിക്കാനായുള്ള ശ്രമത്തിലാണ് പൊലീസ്. നാഗംകുളങ്ങരയടക്കമുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുക എന്നതും പൊലീസിന് വെല്ലുവിളിയാണ്. കൊലക്കുറ്റവും ഗൂഢാലോചനയുമടക്കം 12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ തുടരുകയാണ്. സുരക്ഷയ്ക്കായി ഇവിടങ്ങളിൽ കൂടുതൽ പൊലീസുകാരെ നിയമിച്ചു. അക്രമത്തിൽ കൈയ്ക്ക് സാരമായി പരുക്കേറ്റ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ട നന്ദുവിന്റെ സുഹൃത്തുമായ കെ.എസ്.നന്ദു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്.
English Summary: RSS worker murder in Vayalar: Police searching for prime suspect