കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചത് ടിപ്പര്‍ അനീഷ്: ഉന്നം ടിപ്പർ ലോറികളും ടോറസുകളും
Mail This Article
കൊല്ലം∙ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ മോഷണ കേസിൽ പ്രതിയായ തിരുവനന്തപുരം ശ്രീകാര്യം മുക്കിൽക്കട വി.എസ്.നിവാസിൽ വി.നിധിൻ (ടിപ്പർ അനീഷ്–28) നെ പാലക്കാട് നിന്നാണ് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം എട്ടാം തീയതിയാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷണം പോയത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ മുപ്പത് കിലോമീറ്റർ അപ്പുറമുളള പാരിപ്പള്ളിയിൽ വഴിയോരത്ത് നിന്ന് ബസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മോഷ്ടാവാരെന്ന് വ്യക്തമായിരുന്നില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിധിൻ ടിപ്പർ അനീഷ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ടിപ്പർ ലോറികളും ടോറസുകളുമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. ഇടയ്ക്കൊക്കെ ബസും കവരും. പ്രതി പാലക്കാടുണ്ടെന്ന് അറിഞ്ഞ് കൊല്ലം റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘം അവിടെയെത്തി. അവിടുത്തെ ഒരു സർവീസ് സ്റ്റേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു നിധിൻ. തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മോഷണ കേസുണ്ട്. ടിക്കറ്റ് എടുക്കാൻ പണമില്ലായിരുന്നു. കൊട്ടാരക്കയിൽ നിന്ന് പാരിപ്പള്ളിയിലെത്താൻ ബൈക്ക് യാത്രക്കാരും സഹായിച്ചില്ല. ഒടുവിൽ റോഡരികിൽ പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ് ഓടിച്ച് പാരിപ്പള്ളിയിൽ എത്തുകയായിരുന്നുവെന്നും നിധിൻ പൊലീസിന് മൊഴി നൽകി.
English Summary: Youth who stole KSRTC bus from Kottarakkara arrested