ADVERTISEMENT

തൃശൂര്‍∙ മുസ്‌ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിലുള്ളവര്‍ക്ക് പാര്‍ട്ടി വിട്ട് ബിജെപിയിലേക്കു വരാം. മുസ്‌ലിം ലീഗ് അവരുടെ നയം പൂര്‍ണമായി ഉപേക്ഷിച്ച് വരുന്നുവെങ്കില്‍ സ്വാഗതം. മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്‍ട്ടി ഒരു മതേതര പാര്‍ട്ടി ആകുന്നതെങ്ങനെ എന്നു സുരേന്ദ്രന്‍ ചോദിച്ചു.

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ മുസ്‌ലിം ലീഗിനെ ചൊല്ലിയാണു ബിജെപിയില്‍ തമ്മിലടി തുടരുന്നത്. ലീഗിനെ എന്‍ഡിഎയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ശോഭയും സംസ്ഥാന നേതൃത്വവും തമ്മില്‍ നിലനിന്നിരുന്ന പോര് കൂടുതല്‍ വഷളായി. ശോഭയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് സുരേന്ദ്രന്‍ രംഗത്തെത്തി.

എന്നാല്‍ താന്‍ പറഞ്ഞത് ബിജെപിയുടെ നിലപാടാണെന്ന് സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ വേദിയില്‍ ശോഭ ആവര്‍ത്തിക്കുകയായിരുന്നു. വർഗീയ നിലപാട് തിരുത്തിക്കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങൾ സ്വീകാര്യമെന്ന് പറഞ്ഞാൽ മുസ്‌ലിം ലീഗിനെയും ഉൾക്കൊള്ളാനുള്ള ദർശനമാണ് ബിജെപിയുടെ മുഖമുദ്രയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

സുരേന്ദ്രന്‍ ശോഭയുടെ നിലപാടിനെ തള്ളിയെങ്കിലും കുമ്മനം രാജശേഖരന്‍ പിന്തുണച്ചു. ലീഗിനു മുന്നില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതല്‍ ഘടകകക്ഷികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം വ്യക്തമാക്കി. ഇതിനു പിന്നാലെയാണു ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേന്ദ്രന്‍ വീണ്ടും രംഗത്തുവന്നത്.

അതേസമയം, ബിജെപിയിലേക്കു ശോഭ സുരേന്ദ്രന്‍ ക്ഷണിച്ചതിനെ പുച്ഛിച്ചു തള്ളുന്നുവെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ പ്രതികരണം.

English Summary: BJP Leader K Surendran criticises Shobha Surendran's call for Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com