ADVERTISEMENT

ചെന്നൈ ∙ രാഷ്ട്രീയമായാലും സിനിമയായാലും താരാരാധനയാണു തമിഴകത്തിന്റെ മുഖമുദ്ര. പതിറ്റാണ്ടുകളായി രാഷ്ട്രീയ അരങ്ങിൽ നിറഞ്ഞു കളിച്ച ജയലളിതയും കരുണാനിധിയും ഇത്തവണയില്ല. എന്നാൽ, ഓരോ പാർട്ടിയും ചുറ്റിക്കറങ്ങുന്നതു വ്യക്തികൾക്കു ചുറ്റുമാണ്. തിരഞ്ഞെടുപ്പു വിജയങ്ങൾ ചിലരെ താരപരിവേഷത്തിലേക്ക് എടുത്തുയർത്തും. ചിലർ പരാജയത്തോടെ മറവിയുടെ തിരശ്ശീലയിലേക്കു മടങ്ങും. ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ താരങ്ങൾ ആരെല്ലാം? അവരുടെ ശക്തി ദൗർബല്യങ്ങൾ എന്തെല്ലാം എന്നുനോക്കാം.

പളനിസാമി അധികാരമേറ്റപ്പോൾ ചോദ്യമുയർന്നു

2017 ഫെബ്രുവരിയിൽ എടപ്പാടി കെ.പളനിസാമി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ എല്ലാവരും ചോദിച്ചു: എത്രകാലം സർക്കാർ നിലനിൽക്കും? പിന്നീട് ടി.ടി.വി. ദിനകരന്റെ കലാപത്തിൽ 22 സീറ്റുകളിലേക്കു ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ ചിലർ സംശയിച്ചു. എടപ്പാടി സർക്കാർ ഇനിയെത്ര കാലം? 4 വർഷം മുഖ്യമന്ത്രി കസേരയിൽ ഭരണം പൂർത്തിയാക്കി, വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ ചിലരെങ്കിലും ചോദിക്കുന്നു- എടപ്പാടി വീണ്ടും വരുമോ?

എടപ്പാടി കെ.പളനിസാമിയെന്ന രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കവും കൗശലവും അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രിക്കസേരയിൽ അദ്ദേഹത്തെ ഉപവിഷ്ഠനാക്കിയിരിക്കുന്നു. താൽക്കാലിക പ്രതിഭാസത്തിൽനിന്നു തലയെടുപ്പുള്ള രാഷ്ട്രീയക്കാരനിലേക്കു വളരാൻ പക്ഷേ, തിരഞ്ഞെടുപ്പു വിജയം അനിവാര്യം. സേലത്തെ എടപ്പാടിയിൽനിന്നു തന്നെയാകും പളനിസാമി വീണ്ടും ജനവിധി തേടുക.

നിർഭാഗ്യവാനായ രാഷ്ട്രീയക്കാരൻ

നിർഭാഗ്യവാനായ രാഷ്ട്രീയക്കാരനാണ് എം.കെ.സ്റ്റാലിൻ. കരുണാനിധിയുടെ മകനെന്ന മേൽവിലാസം രാഷ്ട്രീയ പ്രവേശനം എളുപ്പമാക്കിയെങ്കിലും ഓരോ ചുവടും വച്ചതു കഠിനാധ്വാനത്തിന്റെ കൂടി അകമ്പടിയോടെയാണ്. മുഖ്യമന്ത്രി കസേരയെന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ സ്റ്റാലിനു മുന്നിൽ ഇനിയൊരു തിരഞ്ഞെടുപ്പു വിജയത്തിന്റെ ദൂരം മാത്രം.

1200-modi-edappadi-cm
പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു∙ (Photo by Handout / PIB)

ചുവടുകൾ അളന്നു മുറിച്ച്, തന്ത്രങ്ങൾ ചെത്തിമിനുക്കി സ്റ്റാലിൻ ഓരോ ചുവടും മുന്നോട്ടുവയ്ക്കുകയാണ്. മകൻ ഉദയനിധിക്കു പാർട്ടിയിൽ ലഭിക്കുന്ന അമിത പരിഗണനയുൾപ്പെടെയുള്ള വിഷയങ്ങൾ കല്ലുകടിയായുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പു പരാജയം സ്റ്റാലിനെന്ന രാഷ്ട്രീയക്കാരന്റെ ഭാവി ഇരുളിലാക്കും. ചെന്നൈയ്ക്കു സമീപം കൊളത്തൂരിൽനിന്നു തന്നെയാകും സ്റ്റാലിൻ അങ്കം കുറിക്കുക.

ശശികലയുടെ പടയൊരുക്കം പേടിച്ച് ഒപിഎസ്

ജയലളിതയുടെ കാലത്ത് 2 തവണ താൽക്കാലിക മുഖ്യമന്ത്രിയായിട്ടുണ്ട് പനീർസെൽവം. ജയയുടെ മരണ ശേഷം സ്വാഭാവികമായും വീണ്ടും മുഖ്യമന്ത്രിയായി. രാഷ്ട്രീയ ചക്രം കറങ്ങിത്തിരിഞ്ഞപ്പോൾ, ഒപിഎസിന് ഇപ്പോൾ എടപ്പാടിക്കു കീഴിൽ രണ്ടാമന്റെ വേഷമാണ്. പാർട്ടിയിൽ ഒപ്പമുണ്ടായിരുന്ന വിശ്വസ്തരെല്ലാം എടപ്പാടി പക്ഷത്തേക്കു ചാഞ്ഞു. 

1200-vk-sasikala-tamil-nadu
വി.കെ. ശശികല (ഫയൽ ചിത്രം∙ (Photo by Arun SANKAR / AFP)

വി.കെ.ശശികലയ്ക്കും ദിനകരനും സ്വാധീനമുള്ള തെക്കൻ മേഖല തന്നെയാണ് ഒപിഎസിന്റെ ശക്തികേന്ദ്രം. എല്ലാവരും തേവർ വിഭാഗത്തിൽനിന്നുള്ളവർ. ശശികല പടയൊരുക്കം നടത്തിയാൽ അതു ഒപിഎസിനെയും ബാധിക്കും. അതിനാൽ, രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു നേരിടുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് ഒപിഎസിൽനിന്നു അപ്രതീക്ഷിത നീക്കങ്ങളുണ്ടായാലും അദ്ഭുതപ്പെടാനില്ല. തേനിയിലെ ബോഡിനായ്ക്കന്നൂരിൽതന്നെയാകും ഒപിഎസിന്റെ തിരഞ്ഞെടുപ്പങ്കം.

നാടകീയത തിരികെയെത്തിച്ച ‘ചിന്നമ്മയുടെ’ വരവ്

രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിനു നഷ്ടപ്പെട്ടെന്നു കരുതിയ നാടകീയത തിരികെ വന്നതു ‘ചിന്നമ്മ’ വി.കെ.ശശികലയുടെ വരവിലൂടെയാണ്. മൂർച്ചയുള്ള നാവും കൈനിറയെ പണവുമായി ടി.ടി.വി. ദിനകരനും ചിന്നമ്മയും അരങ്ങു നിറയുമ്പോൾ അതു തിരഞ്ഞെടുപ്പിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചർച്ച തമിഴകത്തു തുടങ്ങിക്കഴിഞ്ഞു.

അണ്ണാഡിഎംകെയെ വീണ്ടെടുക്കാൻ ശശികലയും ദിനകരനും നടത്തുന്ന യുദ്ധത്തിലെ പ്രധാന ആയുധമായിരിക്കും തിരഞ്ഞെടുപ്പ്. തെക്ക്- മധ്യ തമിഴ്നാട്ടിലെ തേവർ പോക്കറ്റുകളാണു ഇവരുടെ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ പ്രധാന നിക്ഷേപം. അണ്ണാഡിഎംകെയും എഎംഎംകെയും തമ്മിൽ തിരഞ്ഞെടുപ്പിനു മുൻപൊരു രമ്യത ഇനിയും തള്ളിക്കളയാനാവില്ല. ശശികലയ്ക്കു മത്സരിക്കാനാവില്ല. ദിനകരൻ സിറ്റിങ് സീറ്റായ ആർകെ നഗറിലും തേനിയിലെ ഏതെങ്കിലുമൊരു മണ്ഡലത്തിലും മത്സരിക്കും,

കളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം

സിനിമയിലെ താരമൂല്യമാണു മാനദണ്ഡമെങ്കിൽ ഇത്തവണ കളത്തിലുള്ള ഏറ്റവും വിലപിടിപ്പുള്ള താരം കമൽ ഹാസനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച പാർട്ടിക്കു പക്ഷേ, പ്രതീക്ഷിച്ച ‘വോട്ട് കലക്​ഷൻ’ കിട്ടിയില്ല. നഗര മേഖലകളിൽ നടത്തിയ ചില മിന്നുന്ന പ്രകടനങ്ങളിലാണു പ്രതീക്ഷ. 

സംഘടനാ സംവിധാനം ശക്തമായ ദ്രാവിഡ പാർട്ടികളോട് പിടിച്ചുനിൽക്കാനാകാത്തതാണു  ദൗർബല്യം. സിനിമാറ്റിക് ശൈലിയിലുള്ള ഡയലോഗുകളിലൂടെ വോട്ടു നേടാമെന്ന ധാരണ കമലിനുണ്ടോയെന്നു പല പ്രസ്താവനകളും കേൾക്കുമ്പോൾ തോന്നിപ്പോകും. രാഷ്ട്രീയ തിരയിൽ ഇനിയൊരു ഫ്ലോപ്പ് ഉലകനായകനു താങ്ങാനാവില്ല. ചെന്നൈയിലും പടിഞ്ഞാറൻ തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും കമൽ മത്സരിച്ചേക്കും.

English Summary: V K Sasikala: ‘To retain power, Amma’s followers must work together’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com