ADVERTISEMENT

ന്യൂഡൽഹി∙ ‘തമിഴ്’ ഭാഷ പഠിക്കാൻ സാധിക്കാതിരുന്നതിലെ വിഷമം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്ത്’ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ. ഹൈദരാബാദ് സ്വദേശിനിയായ അപർണാ റെഡ്ഡിയുടെ ഒരു ചോദ്യം ഉദ്ധരിച്ചുകൊണ്ടാണ് മോദി തമിഴ് ഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ച് വാചാലനായത്.

അപർണ്ണയുടെ ചോദ്യം ഇതായിരുന്നു: ‘താങ്കള്‍ അനേകം വർഷം മുഖ്യമന്ത്രിയായിരുന്നു, ഇപ്പോൾ പ്രധാനമന്ത്രിയാണ്. എന്തെങ്കിലും സാധിച്ചില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?’. ചോദ്യത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചെന്നും ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് ഒരു കുറവാണെന്നു കരുതുന്നതായും മോദി പറഞ്ഞു.

ലോകത്തിനു മുഴുവന്‍ പ്രിയമായതും സുന്ദരവുമായ ഭാഷയാണ് തമിഴ്. അനേകം ആളുകള്‍ തന്നോട് തമിഴ് സാഹിത്യത്തിന്റെ ഗുണത്തെ കുറിച്ചും അതില്‍ രചിച്ചിട്ടുള്ള കവിതകളുടെ ഗഹനതയെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഭാരതം അനേകം ഭാഷകളുടെ ദേശമാണ്. ആ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളാണെന്നും മോദി പറഞ്ഞു.

തമിഴ് ഭാഷ പഠിക്കാൻ സാധിക്കാതിരുന്നതിൽ 2018ലും നരേന്ദ്ര മോദി ഒരു പൊതുച്ചടങ്ങിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. 2019 ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്യവെ, തമിഴ് തത്വചിന്തകനും കവിയുമായ കനിയൻ പുങ്കുന്ദ്രാനാറിന്റെ വാക്കുകൾ നരേന്ദ്ര മോദി ഉദ്ധരിച്ചിരുന്നു.

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ഏപ്രിൽ 6നാണ് വോട്ടെടുപ്പ്. മേയ് 2ന് വോട്ടെണ്ണൽ. ഇപ്പോൾ ഭരണകക്ഷിയായ അണ്ണാഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ് ബിജെപി.

നേരിട്ടു പങ്കെടുത്ത് കോഴിക്കോട് നഗരവും

മൻ‍ കി ബാത്ത് പരിപാടിയിൽ നേരിട്ടുപങ്കെടുക്കാൻ കോഴിക്കോട് നഗരവും തിരഞ്ഞെടുത്തിരുന്നു. രാജ്യത്ത് ദിബ്രുഗർ, ഹരിദ്വാർ, മധുര, ഭരത്പുർ, കാൻപുർ തുടങ്ങിയ എട്ടു കേന്ദ്രങ്ങൾക്കൊപ്പമാണ് കോഴിക്കോട്ടും പരിപാടി നടത്തിയത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി, സ്വാമി നരസിംഹാനന്ദ, ഡോ.കെ.മൊയ്തു, ഡോ.കെ.എം.പ്രിയദർശൻലാൽ, റോഷൻ കൈനടി, നിത്യാനന്ദ കമ്മത്ത്, ഡോ. പി. ആര്യാദേവി തുടങ്ങി വിവിധമേഖലകളിലെ പ്രമുഖരായ ഇരുന്നൂറോളം പേർ പങ്കെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ, യുവമോർച്ച ജില്ലാപ്രസിഡന്റ് ടി.രനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

English Summary: 'World's Oldest Language': Ahead of Polls, PM Modi Regrets Not Learning Tamil on 'Mann ki Baat'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com