ADVERTISEMENT

തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്( കെഎസ്ഐടിഐഎൽ) ചെയർമാനായിരുന്ന എം.ശിവശങ്കർ, മാനേജിങ് ഡയറക്ടർ സി.ജയശങ്കർ പ്രസാദ്, സ്പെയ്സ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ ആസൂത്രിതവും ബോധപൂര്‍വവുമായ പ്രവൃത്തികൾ മൂലമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വഴി (പിഡബ്ലുസി) നിയമിച്ചതെന്നു ധനകാര്യപരിശോധനാ വിഭാഗം.

യോഗ്യതയില്ലാത്ത നിരവധി പേരെ നിയമിച്ച്  ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടികളെടുത്തില്ല. റിപ്പോർട്ട്, ആരോപണ വിധേയനായ മാനേജിങ് ഡയറക്ടർ സി.ജയശങ്കർ പ്രസാദിനു തുടർ നടപടികൾക്കായി കൈമാറുകയാണ് സെക്രട്ടറി ചെയ്തത്. റിപ്പോർട്ടിന്‍റെ പകർപ്പ് മനോരമ ഓൺലൈന് ലഭിച്ചു.

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്കു ശമ്പള ഇനത്തിൽ നൽകിയ 16.15 ലക്ഷം രൂപ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽനിന്ന് ഈടാക്കണമെന്നും തുക ഈടാക്കാൻ കഴിയാതെ വന്നാൽ അത് ശിവശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. വ്യവസ്ഥകൾക്കു വിരുദ്ധമായി യോഗ്യതയിൽ മാറ്റംവരുത്തി നിയമിച്ചവരുടെ സേവനം അവസാനിപ്പിക്കണം. കെഎസ്ഐടിഐഎല്ലിൽ ജോലി നോക്കാവുന്ന പരമാവധി പ്രായപരിധിയായ 58 വയസ് കഴിഞ്ഞശേഷം എൻ.മോഹനകുമാറിനെ ശിവശങ്കറിന്റെ താൽപര്യപ്രകാരം  ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചു. ഇയാളുടെ സേവനം ഉടനടി അവസാനിപ്പിക്കണം. മോഹനകുമാറിന് 2,20,370രൂപ ക്രമവിരുദ്ധമായി അലവൻസ് നൽകിയത് ഫിനാൻസ് മാനേജർ രമ്യ, മാനേജിങ് ഡയറക്ടർ സി.ജയശങ്കർ പ്രസാദ്, ചെയർമാനായിരുന്ന ശിവശങ്കർ ഐഎഎസ് എന്നിവരിൽനിന്ന്  18% പലിശയടക്കം ഈടാക്കണം.

യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട കമ്പനി സെക്രട്ടറി രമ്യ ആർ.എസിന്‍റെ സേവനം ഉടൻ അവസാനിപ്പിക്കണം. മിന്റ്, ലയൺസ് പ്രൊട്ടക്റ്റീവ് ഫോഴ്സ് തുടങ്ങിയ ജോബ് കൺസൾട്ടൻസികൾ മുഖേനയുള്ള നിയമനങ്ങൾ അടിയന്തരമായി അവസാനിപ്പിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടപ്പിലാക്കണം. ബോർഡിന്റെ സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി യോഗ്യരായവരെ മാത്രമേ നിയമിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം. സ്ഥാപനത്തിന്റെ എംഡിയെ സഹായിക്കുന്നതിനു ധനകാര്യവകുപ്പിൽനിന്ന് അണ്ടർ സെക്രട്ടറിയെയോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥനെയോ നിയമിക്കണം.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ: കെഎസ്ഐടിഐഎല്ലിൽ 6 തസ്തികളും മറ്റു സ്ഥാപനങ്ങളിൽനിന്ന് ഷിഫ്റ്റ് ചെയ്ത തസ്തികകളും ഉൾപ്പെടെ ആകെ 21 തസ്തികകൾ മാത്രം നിലവിലുള്ളപ്പോൾ 2009 മുതൽ 2020വരെ 62 പേരെ വിവിധ തസ്തികകളിലായി നിയമിച്ചു. 62 പേരിൽ 14 പേരുടെ നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാപനത്തിൽ ഇല്ലാത്തത് ഗുരുതരമായ വീഴ്ചയാണ്.

കെഎസ്ഐടിഐഎല്ലിലെ റിക്രൂട്ട്മെൻറ് ആൻഡ് സർവീസ് റൂളിലെ വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് ആറുപേരെ ഉയർന്ന തസ്തികയിൽ നിയമിച്ചു. കെഎസ്ഐടിഐഎല്ലിലെ സ്പെഷൽ റൂളിൽ പറഞ്ഞിരിക്കുന്ന യോഗ്യതയിൽ മാറ്റം വരുത്തി പത്രപരസ്യം നൽകി. ചട്ടവിരുദ്ധമായി ശമ്പളവും അലവൻസും ശമ്പളവർധനവും അനുവദിച്ചു. തൽപരകക്ഷികളെ നിയമിക്കാനായി പിഡബ്ല്യുസി സേവനം ദുരുപയോഗം ചെയ്തു. ജോബ് കൺസൽട്ടൻസികൾ മുഖേന നിയമനം നടത്തി തുല്യനീതി അട്ടിമറിച്ചു. സംവരണ വ്യവസ്ഥകളും അട്ടിമറിച്ചു. കൃത്യമായ പഠനമില്ലാതെയാണ‌ു വിവിധ പാർക്കുകളിൽനിന്ന് 16 എൻജിനീയറിങ് ജീവനക്കാരെ സ്ഥാപനത്തിലേക്കു നിയമിച്ചത്.

English Summary: Planned move to appoint Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com