ആർഎസ്എസിനെ മനസ്സിലാക്കാൻ സമയമേറെ എടുക്കും; രാഹുലിനോട് ബിജെപി
Mail This Article
ന്യൂഡൽഹി ∙ അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്നു തുറന്നു സമ്മതിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഇന്നത്തേതിൽനിന്നു വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യങ്ങളെന്നും കോൺഗ്രസ് ഒരിക്കലും രാജ്യത്തിന്റെ ഭരണസംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും ആർഎസ്എസിനെ ഉന്നമിട്ടു രാഹുൽ പറഞ്ഞതിനോടാണു ബിജെപിയുടെ വിമർശനം.
‘അടിയന്തരാവസ്ഥയിൽ ഭരണ സ്ഥാപനങ്ങളൊന്നും ദുർബലപ്പെട്ടില്ലെന്നാണു രാഹുൽ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ചിരിപ്പിക്കുന്നു. ആ കാലത്ത് എല്ലാ സംഘടനകളെയും സർക്കാർ അടിച്ചൊതുക്കി. എംപിമാരും എംഎൽഎമാരും അറസ്റ്റിലായി. ഒരുവിധം രാഷ്ട്രീയ പാർട്ടികളെല്ലാം നിരോധിക്കപ്പെട്ടു. മാധ്യമങ്ങളെ അടച്ചുപൂട്ടി. ആർഎസ്എസ് എന്താണെന്നു മനസ്സിലാകാൻ രാഹുലിനു കുറേക്കാലമെടുക്കും. ലോകത്തു രാജ്യസ്നേഹത്തിന്റെ ഏറ്റവും വലിയ സ്കൂളാണ് ആർഎസ്എസ്.’– കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ അഭിപ്രായപ്പെട്ടു.
കൗശിക് ബസുവുമായുള്ള അഭിമുഖത്തിലാണ് ഇന്ദിര ഗാന്ധിയുടെ കൊച്ചുമകനായ രാഹുൽ അടിയന്തരാവസ്ഥ തെറ്റാണെന്നു സമ്മതിച്ചത്. രാജ്യസ്വാതന്ത്ര്യത്തിനായി പോരാടുകയും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വത്തിനായി നിലകൊള്ളുകയും ചെയ്യുന്ന കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യത്തിനായി വാദിക്കുന്നയാളാണ് താനെന്നും യുഎസിലെ കോർണൽ യൂണിവേഴ്സിറ്റി പ്രഫസറും ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസുവിനോടു രാഹുൽ പറഞ്ഞു.
English Summary: BJP Mocks Rahul Gandhi After He Says Emergency Was A "Mistake"