ADVERTISEMENT

കണ്ണൂർ∙ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തുന്നതിനും സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി സത്സംഗ് ഫൗണ്ടേഷൻ അധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ സിപിഎം – ആർഎസ്എസ് ചർച്ച നടത്തിയിരുന്നതായി ആവർത്തിച്ച് സിപിഎം നേതാവ് പി.ജയരാജൻ‍. ശ്രീ എം ചർച്ചയെ ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുരുദ്ദേശ്യപരമാണ്. ശ്രീ എം സമാധാനയാത്ര നടത്തുന്നതിനിടെയാണ് ചർച്ച നടന്നത്. ചർച്ച നടന്നില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതിനെ കുറിച്ച് അറിയില്ല. ഇതിൽ താനും പങ്കെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിൽ സംഘർഷരഹിതമായ അന്തരീക്ഷം ആഗ്രഹിച്ചുകൊണ്ടാണ് ശ്രീ എം മുൻകയ്യെടുത്ത് ചർച്ച നടത്തിയത്. ആ ചർച്ചയെ സിപിഎം – ആർഎസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള മൗലികവാദികളാണ് ഇങ്ങനെ പ്രേരിപ്പിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളവസാനിപ്പിക്കാൻ ആർഎസ്എസും സിപിഎമ്മും തമ്മിൽ നടന്ന ചർച്ചകളെച്ചൊല്ലിയാണ് വിവാദം കനക്കുന്നത്. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞെങ്കിലും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ചർച്ച നടന്നതായി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചർച്ചയ്ക്കു പിന്നാലെയാണ് കണ്ണൂരിൽ യോഗം നടന്നത്. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതിന് മുൻപും ശേഷവും നടന്നിട്ടുണ്ട്. ആശയപരവും പ്രത്യയശാസ്ത്രപരവുമായ കാര്യങ്ങളില്‍ ഭിന്നധ്രുവങ്ങളിലാണ് സിപിഎമ്മും ആർഎസ്എസും. അതിപ്പോഴും നിലനില്‍ക്കുന്നു. നാടിന്‍റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാര്‍ട്ടി നിലപാടിനെ സിപിഎം– ആർഎസ്എസ് രഹസ്യ ബന്ധമായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുകയാണെന്നും ജയരാജൻ സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.

English Summary: Sri M mediates meeting between CPM and RSS, P Jayarajan stick on reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com