ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ കടകളിലെ സൗജന്യകിറ്റുകൾക്കൊപ്പം നൽകാൻ മാസ്ക് വാങ്ങിയ ഇടപാടിന്റെ പേരിൽ വിവാദങ്ങൾ തുടരുന്നതിനിടെ ഖാദി ബോർഡിലെ ധനകാര്യ ഉപദേഷ്ടാവിനെ തൽസ്ഥാനത്തുനിന്നു മാറ്റി. ഖാദി വിഭാഗം ഡയറക്ടർക്കു പുറമേ ധനകാര്യ ഉപദേഷ്ടാവിന്റെ ചുമതലയും നിർവഹിച്ചു വന്ന ഉദ്യോഗസ്ഥനെ അധികച്ചുമതലയിൽനിന്ന് ഒഴിവാക്കിയാണു സെക്രട്ടറി ഡോ.കെ.എ.രതീഷിന്റെ ഉത്തരവ്. ‌

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്ന ഫെബ്രുവരി 26നാണ് ഉത്തരവിറങ്ങിയത്. നിലവിൽ ഭരണവിഭാഗം ഡയറക്ടറായ ഉദ്യോഗസ്ഥനു ധനകാര്യ ഉപദേഷ്ടാവിന്റെ അധികച്ചുമതല നൽകിയിട്ടുണ്ട്.

ഖാദി മാസ്കിന്റെ വിലയിൽ അഴിമതിയുണ്ടെന്നു സൂചിപ്പിക്കുന്ന സമൂഹമാധ്യമത്തിലെ പോസ്റ്റ് ഷെയർ ചെയ്ത ബോർഡിന്റെ തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ സീനിയർ ക്ലാർക്കും ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബി.എസ്.രാജീവിനെ ഫെബ്രുവരി 25നു സസ്പെൻഡ് ചെയ്തിരുന്നു. ഈ ഉത്തരവും ഇറക്കിയത് സെക്രട്ടറിയാണ്. ഇതിനു പിറ്റേന്നാണു ധനകാര്യ ഉപദേഷ്ടാവിനു സ്ഥാനചലനം.

ധനകാര്യ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിലെ ഭിന്നതയാണോ സ്ഥാനചലത്തിനു പിന്നിലെന്നു വ്യക്തമല്ല. ബോർഡിലെ മുഴുവൻ കാര്യങ്ങളുടെയും ഭരണപരമായ ചുമതല സെക്രട്ടറിക്കാണ്. ഖാദി മാസ്ക് ഇടപാടിനെ സംബന്ധിച്ച അന്വേഷണങ്ങളോടു പ്രതികരിക്കാതെ സെക്രട്ടറി ഒഴിഞ്ഞു മാറിയിരുന്നു. തുടർന്നു വൈസ് ചെയർപഴ്സനാണു കാര്യങ്ങൾ വിശദീകരിച്ചത്.

അതേസമയം, കഴിഞ്ഞ മാർച്ച് മുതൽ ജനുവരി വരെ 25 കോടി രൂപയുടെ മാസ്ക് വിറ്റഴിച്ചെന്ന ഖാദി ബോർഡിന്റെ അവകാശവാദത്തെ ഖണ്ഡിക്കുന്ന കണക്കുകൾ പുറത്തുവന്നു. 2020–21 സാമ്പത്തിക വർഷത്തിൽ ജനുവരി 15 വരെയുള്ള കണക്ക് അനുസരിച്ച് ബോർഡിന്റെ ആകെ വിറ്റുവരവ് 21.34 കോടി രൂപയാണെന്നു കൊച്ചി സ്വദേശി കെ.ഗോവിന്ദൻ നമ്പൂതിരിക്കു വിവരാകാശ നിയമപ്രകാരം നൽകിയ മറുപടിയിലുണ്ട്.

English Summary: Khadi Board replaces financial advisor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com