ADVERTISEMENT

2019 ഫെബ്രുവരിയില്‍ ബിസിനസ് ട്രിപ്പിനായി ഷാങ്ഹായിലെത്തിയപ്പോള്‍ ഐറിഷ് പൗരനായ റിച്ചാര്‍ഡ് ഒഹാലറന്‍ കരുതിയത് ഉടന്‍ തിരിച്ചുപോകാമെന്നായിരുന്നു. ബിസിനസ് തര്‍ക്കം പരിഹരിക്കാന്‍ കമ്പനി പ്രതിനിധിയായി ചൈനയില്‍ എത്തിയതാണ് ഒഹാലറന്‍. എന്നാല്‍ ചൈനീസ് നിക്ഷേപകരുടെ 70 മില്യൻ  യുഎസ് ഡോളര്‍ തട്ടിച്ചുവെന്ന കുറ്റത്തിന് കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. ഒഹാലറനെതിരെ കുറ്റമൊന്നുമില്ലെങ്കിലും നിക്ഷേപകരുടെ പണം തിരിച്ചു നല്‍കാതെ ഇയാള്‍ക്കു ചൈന വിടാനാകില്ല. വിദേശ പൗരന്മാരെ അനധികൃതമായി തടങ്കലില്‍ വയ്ക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ പല നടപടികളില്‍ ഒന്നുമാത്രമാണ് ഒഹാലറന് എതിരെയുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈനയുമായി പ്രശ്‌നങ്ങളുള്ള രാജ്യമല്ല അയര്‍ലന്‍ഡ്. അതിനാല്‍ത്തന്നെ അവിടെ അകപ്പെട്ടുപോകുമെന്ന് ഒഹാലറന്‍ കരുതിയതുമില്ല. യുഎസ്, കാനഡ പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. എന്‍ജിഒ സംഘടനകളുമായി ബന്ധമുള്ളവര്‍, ടിബറ്റ് - തയ്‍വാൻ ബന്ധമുള്ളവര്‍ തുടങ്ങി ചൈനയുടെ പ്രശ്‌നങ്ങളുമായി ബന്ധമുള്ളവരെ പ്രത്യേകമായി ഭരണകൂടം ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രത്യാഘാതമുണ്ടാക്കുന്ന ഏതു വിഷയവുമായി ബന്ധപ്പെട്ട് ചൈനയിലെത്തിയാലും ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്ന സൂചനയാണ് അവിടെനിന്നു ലഭിക്കുന്നത്.

മുന്നറിയിപ്പുമായി യുഎസ്

2020 ഡിസംബര്‍ 17ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഒരു യാത്രാ മുന്നറിയിപ്പു നല്‍കി. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ യാത്രയുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നതായിരുന്നു ആ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്. പ്രാദേശിക നിയമങ്ങള്‍ ചൈന ഏകപക്ഷീയമായി നടപ്പാക്കുകയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

us-china-conflict

ചൈനയില്‍ എത്തുന്ന പൗരന്മാരെ കൃത്യമായ നിയമനടപടികളില്ലാതെ അനധികൃതമായി തടങ്കലില്‍ വയ്ക്കുക, പുറത്തേക്കു പോകുന്നത് തടയുക (എക്‌സിറ്റ് ബാന്‍), ചൈനീസ് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ നിര്‍ബന്ധിതമായി ഉള്‍പ്പെടുത്തുക, ചൈനീസ് വംശജരാണെങ്കില്‍ കുടുംബാംഗങ്ങളെ നിര്‍ബന്ധിതമായി നാട്ടിലേക്കു എത്തിക്കുക, ബിസിനസ് തര്‍ക്കങ്ങളില്‍ ചൈനീസ് പൗരന്മാര്‍ക്ക് അനുകൂലമായ തീരുമാനം എടുപ്പിക്കുക, വിദേശ രാജ്യങ്ങളുമായി വിലപേശലിന് അവസരമുണ്ടാക്കുക തുടങ്ങിയവയാണ് ചൈനയുടെ ലക്ഷ്യമെന്നും യുഎസ് പറയുന്നു.

യാത്ര തിരിക്കാന്‍ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും ഒരുപക്ഷേ നിങ്ങള്‍ക്കെതിരെ എക്‌സിറ്റ് ബാന്‍ ഉണ്ടെന്ന് അറിയുക. മാത്രമല്ല, ഈ വിലക്ക് എന്ന് അവസാനിക്കുമെന്ന് അറിയാനോ അതു കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സംവിധാനമോ അവിടെയില്ല. കുറ്റകൃത്യമെന്താണെന്നുള്ള വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്നില്ല. മാത്രമല്ല, കോണ്‍സുലേറ്റിലെ സേവനങ്ങള്‍ ലഭ്യമാകാനും സാധ്യത കുറവാണ്. ബിസിനസ് കാര്യങ്ങള്‍ക്കായി പോകുന്നവര്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തകര്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയും വിലക്കിയേക്കാം.

ചൈനയിലേക്കില്ല, ഷീയുടെ കാലത്ത് എന്തായാലുമില്ല

ആധുനിക ചൈനയെക്കുറിച്ചു പഠിക്കുന്ന അമേരിക്കന്‍ ചരിത്രകാരന്‍ ജെഫ് വാസ്സെര്‍‌സ്റ്റോം ഇനി ഒരിക്കലും ചൈനയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. കുറഞ്ഞത് നിലവിലെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ കാലത്ത് എന്തായാലും ആ രാജ്യത്ത് പ്രവേശിക്കില്ലെന്ന് തീരുമാനം എടുത്തുകഴിഞ്ഞു. വര്‍ഷത്തില്‍ നിരവധിത്തവണ ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്ന അദ്ദേഹം അവസാനം 2018ലാണ് പോയത്.

ബെയ്ജിങ്ങിന് അതൃപ്തിയുണ്ടാകാൻ ഇടയുള്ള ടിബറ്റിനെക്കുറിച്ചോ തയ്‍വാനെക്കുറിച്ചോ അല്ല അദ്ദേഹത്തിന്റെ പഠനങ്ങള്‍. എന്നാല്‍ ചൈനയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെക്കുറിച്ചും സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രശ്‌നക്കാരെന്നു കരുതുന്ന ചില സംഘങ്ങളോടൊപ്പം വാസ്സെര്‍‌സ്റ്റോം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ചൈനയിലേക്കൊരു പോക്കിന് അദ്ദേഹം ഒരുക്കമല്ല.

കോവിഡിനു മുന്‍പ് സ്ഥിരമായി ചൈനയിലേക്കു പോയ പലരും നിയന്ത്രണങ്ങള്‍ മാറ്റിയാലും ഇനി ആ രാജ്യത്തേക്കു പോകേണ്ടെന്ന നിലപാടിലാണ്. സ്വന്തം സുരക്ഷ തന്നെയാണ് പ്രധാനം. ചൈനീസ് പിടിയില്‍ അകപ്പെട്ടാല്‍ വര്‍ഷങ്ങളോളം വിചാരണ ചെയ്യപ്പെടാതെയും കുടുംബത്തെ ബന്ധപ്പെടാതെയും തടവറയില്‍ കഴിയേണ്ടിവരും. അങ്ങനൊരു സാഹസത്തിന് ആരും മുതിരില്ല.

us-china-conflict-2

രാജ്യാന്തര ബിസിനസ് സമൂഹവും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചൈനയില്‍ ബിസിനസ് നടത്തുന്നവര്‍ വിദേശരാജ്യങ്ങളില്‍ ചൈനീസ് താല്‍പര്യങ്ങള്‍ക്കു തുരങ്കം വയ്ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ചൈനീസ് സന്ദര്‍ശന സമയത്ത് അവരുടെ രാജ്യവും ചൈനയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ തിരികെപ്പോകാനാകില്ലെന്ന ഭീതിയും ഇവര്‍ക്കിടയിലുണ്ട്.

കാനഡയിലെ വാന്‍കൂവറില്‍ യുഎസിലെ കുറ്റത്തിന് വാവെയ് എക്‌സിക്യൂട്ടീവ് മെങ് വാന്‍ചൗവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തുണ്ടായിരുന്ന രണ്ടു കനേഡിയന്‍ പൗരന്മാരെ ചൈന തടങ്കലിലാക്കി. 2018 ഡിസംബറിലായിരുന്നു ഇത്. എന്‍ജിഒ പ്രവര്‍ത്തകനായ മൈക്കല്‍ കോവ്‌റിഗ്, മുന്‍ നയതന്ത്രജ്ഞനും ഉത്തര കൊറിയയിലേക്കു യാത്ര സംഘടിപ്പിക്കുന്നയാളുമായ മൈക്കിൾ സ്‌പേവര്‍ എന്നിവരെയുമാണ് ചൈന അന്ന് തടങ്കലിലാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ചൈനീസ് - ഓസ്‌ട്രേലിയന്‍ ടിവി അവതാരക ചെങ് ലേയ്യെയും തടവിലാക്കി. ഓസ്‌ട്രേലിയയുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നായിരുന്നു ഇത്. സിജിടിഎന്‍ എന്ന ചൈനയുടെ ഔദ്യോഗിക ടിവി ചാനലിന്റെ അവതാരകയെയാണ് അവര്‍ തടങ്കലിലാക്കിയത്. ഈ മൂന്നു പേര്‍ക്കും എതിരെയുള്ള കുറ്റം ചാരവൃത്തിയുടേതാണ്. എന്നാല്‍ അനധികൃത തടങ്കല്‍ എന്ന വാദത്തെ ചൈനീസ് അധികൃതര്‍ തള്ളുന്നു.

2009നും 2020നു ഇടയ്ക്ക് വിദേശ പൗരന്മാരെ പൊലീസ് കസ്റ്റഡിയിലാക്കിയതും രാജ്യത്തുനിന്ന് പുറത്തുപോകാന്‍ അനുവദിക്കാത്തതുമായി 50ല്‍ അധികം കേസുകളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്ന് ഹില്‍ ആന്‍ഡ് അസോഷ്യേറ്റ്‌സിലെ റിസ്‌ക് അനലിസ്റ്റ് തോമസ് നണ്‍ലിസ്റ്റ് പറയുന്നു. ഇതില്‍ 28 പേര്‍ 'സെന്‍സിറ്റീവ് പ്രവര്‍ത്തനങ്ങളില്‍' ഏര്‍പ്പെട്ടവരാണെന്ന് നണ്‍ലിസ്റ്റ് പറഞ്ഞു.

ഉത്തര കൊറിയയുമായി ബന്ധപ്പെട്ടത്, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവയാണ് സെന്‍സിറ്റീവ് ലിസ്റ്റില്‍ വരിക. ജിയോളജിക്കല്‍, ചരിത്ര ഗവേഷണങ്ങള്‍ നടത്തുന്നവരെ രാഷ്ട്രീയമായി സെന്‍സിറ്റീവ് ലിസ്റ്റിലാണ് ചൈന പെടുത്തുക. ചിലരെ ലഹരിമരുന്നു കേസിലും തടവില്‍ വച്ചിട്ടുണ്ട്. നര്‍ക്കോട്ടിക്‌സ് കേസില്‍ മൂന്നു കനേഡിയന്‍ പൗരന്മാരെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയാണ്. ബെയ്ജിങ് - ഒട്ടാവ ബന്ധം വഷളായതിനു പിന്നാലെയായിരുന്നു ഈ നടപടി. എന്നാല്‍ ശിക്ഷാവിധിയില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന ന്യായമാണ് ചൈന മുന്നോട്ടുവയ്ക്കുന്നത്.

English Summary: Westerners are increasingly scared of traveling to China as threat of detention rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com