ADVERTISEMENT

ശബരിമല വിഷയം കത്തിനിന്ന 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വീണ്ടുമൊരങ്കത്തിന് രണ്ടാം തട്ടകമായി കോന്നി തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പിന്നിട്ട തദ്ദേശ തിരഞ്ഞെടുപ്പിലും അത്ര വലിയ മുന്നേറ്റമൊന്നും കോന്നി മണ്ഡലത്തില്‍ നേടാന്‍ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. കോന്നിയിലെ ജനങ്ങളുമായുള്ള വൈകാരികമായ അടുപ്പമാണ് അവിടെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. മണ്ഡലത്തില്‍ ബിജെപിക്ക് ജനപിന്തുണ വര്‍ധിച്ചതായും സുരേന്ദ്രന്‍ പറയുന്നു. 

എന്നാല്‍ ഉപതിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നത വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണു ബിജെപി. കോണ്‍ഗ്രസിലെ പടലപിണക്കം മൂലം സാമുദായിക സമവാക്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റം അനുകൂലമാകുമെന്നും കോന്നിയിലെ ബിജെപി നേതാക്കള്‍ പറയുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും 22 വര്‍ഷം ഡിസിസി പ്രസിഡന്റുമായിരുന്ന പി.മോഹന്‍രാജ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.

ഉപതിരഞ്ഞെടുപ്പില്‍ കാലുവാരി തന്നെ തോല്‍പ്പിച്ച റോബിന്‍ പീറ്ററെ ഇത്തവണ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍രാജിന്റെ തുടര്‍നീക്കങ്ങള്‍ ഏറെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം. 2019ല്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന മഞ്ചേശ്വരം വിട്ട് എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്‍ കോന്നിയിലേക്കു വണ്ടി കയറിയിട്ടും മൂന്നാമതു മാത്രമാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.

ഇക്കുറി മഞ്ചേശ്വരം വിടാതെയാണ് സുരേന്ദ്രന്‍ കോന്നി ലക്ഷ്യമിട്ട് എത്തിയിരിക്കുന്നത്. 2016ല്‍ കോന്നി മണ്ഡലത്തില്‍ 16,713 വോട്ടു മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് 46,506 ആക്കാനായി; 29,793 വോട്ടിന്റെ വര്‍ധന. പക്ഷെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന് ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 39,786 വോട്ടു മാത്രമാണ് ബിജെപിക്കു ലഭിച്ചത്. 

23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന കോന്നി 2019 ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സിപിഎം തിരിച്ചുപിടിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കെ.യു.ജനീഷ് 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മിന്നും ജയം നേടിയത്. ഇക്കുറിയും ജനീഷ് തന്നെയാണ് മണ്ഡലം നിലനിര്‍ത്താനുള്ള പോരിനിറങ്ങുന്നത്. ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന്റെ നോമിനി ആയിരുന്ന റോബിന്‍ പീറ്ററിനെ ഒഴിവാക്കി പി.മോഹന്‍രാജ് മത്സരിച്ചതാണ് യുഡിഎഫിനു തിരിച്ചടിയായതെന്നായിരുന്നു റിപ്പോര്‍ട്ട്. ജനീഷ് 54,099 വോട്ട് നേടിയപ്പോള്‍ മോഹന്‍രാജിന് ലഭിച്ചത് 44,146 വോട്ടാണ്. സുരേന്ദ്രന്‍ 39,786 വോട്ടുമായാണ് മൂന്നാമതെത്തിയത്. എന്നാല്‍ ഇത്തവണ റോബിന്‍ പീറ്ററിനെ തന്നെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. 

കോന്നി ആനത്താവളത്തിൽ അടുത്തിടെയെത്തിച്ച നീലകണ്ഠൻ എന്ന ആനയെ കാണാൻ കുടുംബത്തോടൊപ്പം എത്തിയ കെ.യു.ജനീഷ്കുമാർ എംഎൽഎ. 		ചിത്രം: നിഖിൽരാജ് ∙ മനോരമ
കോന്നി ആനത്താവളത്തിൽ അടുത്തിടെയെത്തിച്ച നീലകണ്ഠൻ എന്ന ആനയെ കാണാൻ കുടുംബത്തോടൊപ്പം എത്തിയ കെ.യു.ജനീഷ്കുമാർ എംഎൽഎ. ഫയൽ ചിത്രം: നിഖിൽരാജ് ∙ മനോരമ

വോട്ട് കണക്കുകളില്‍ കണ്ണുവച്ചു തന്നെയാണ് ഇത്തവണ മുന്നണികള്‍ വീണ്ടും ത്രികോണ മത്സരം ശക്തമാക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് നേടിയത് 72,800 വോട്ട്. എന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോള്‍ യുഡിഎഫ് വോട്ട് 49,667 ആയി കുറഞ്ഞു 23,133 വോട്ടിന്റെ കുറവ്. 2016ല്‍ 52,052 വോട്ട് പിടിച്ച എല്‍ഡിഎഫിനു ലോക്‌സഭയിലേക്കു ലഭിച്ചത് 46,946 വോട്ട്; 5106 വോട്ടിന്റെ കുറവ്. ഉപതിരഞ്ഞെടുപ്പില്‍ ജനീഷിന് 54,099 വോട്ട് നേടാന്‍ കഴിഞ്ഞു.  

k-surendran-new-JPG
കെ. സുരേന്ദ്രന്‍

1965 ല്‍ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎല്‍എ കോണ്‍ഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതല്‍ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയില്‍ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം. അതിനു മാറ്റം വന്നത് 2001ല്‍ അടൂര്‍ പ്രകാശ് മണ്ഡലം നിലനിര്‍ത്തിയതോടെയാണ്.

സിപിഎമ്മില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാന്‍ 1996ല്‍ ആണ് അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസ് ആദ്യമായി കോന്നിയില്‍ പരീക്ഷിച്ചത്. സിറ്റിങ് എംഎല്‍എ എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് അടൂര്‍ പ്രകാശ് അന്ന് നിയമസഭയില്‍ എത്തിയത്. അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു. 

ഭൂരിപക്ഷത്തില്‍ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം അടൂര്‍ പ്രകാശ് തിരുത്തി. 2001ല്‍ ആറന്മുള എംഎല്‍എയും കവിയുമായ കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 14,050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടമ്മനിട്ടയെ തോല്‍പ്പിച്ചത്. 2006ല്‍ സിപിഎമ്മിലെ വി.ആര്‍.ശിവരാജനെ 14,895 വോട്ടിന്റെയും 2011ല്‍ എം.എസ്.രാജേന്ദ്രനെ (സിപിഎം) 7774 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി പ്രകാശ് ഹാട്രിക് വിജയം നേടി.

2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ആര്‍.സനല്‍കുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് അടൂര്‍ പ്രകാശ് നാലാം വിജയം നേടിയത്. 2016 ല്‍ തുടര്‍ച്ചയായ അഞ്ചാം ജയത്തില്‍ അദ്ദേഹം നേടിയ ഭൂരിപക്ഷം 20,748. 2019 ല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിക്ക് പുതിയ നായകനെ തേടേണ്ടി വന്നതും നിറം മാറിയതും. 

ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ചതനുസരിച്ച് റോബിന്‍ പീറ്ററെ ഇറക്കിയിരുന്നെങ്കില്‍ മണ്ഡലം കൈവിട്ടു പോകുമായിരുന്നില്ല എന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. പുതുമുഖമായിരുന്ന കെ.യു.ജനീഷ് എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചതോടെ ഇത്തവണ ത്രികോണ മത്സരം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

English Summary: K Surendran Contesting again from Konni Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com