മോസ്കോ∙ യുഎസിലെ റഷ്യൻ അംബാസഡറെ തിരികെ വിളിച്ചു. കൂടിയാലോചനകൾക്കായാണ് തിരികെ വിളിച്ചിരിക്കുന്നതെന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതേസമയം, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിക്കു വിഷബാധയേറ്റ സംഭവത്തിൽ ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെ വർധിച്ചുവരുന്ന സംഘർഷ സാധ്യതകൾക്കിടെയാണ് അനാറ്റലി അന്റോനോവിനെ മോസ്കോ തിരികെ വിളിക്കുന്നത്.
2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സഹായിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇടപെട്ടുവെന്ന യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫിസിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മാത്രമല്ല, ബുധനാഴ്ച ഒരു ടെലിവിഷൻ അഭിമുഖത്തിൽ പുടിനെ കൊലപാതകിയെന്നു വിശേഷിപ്പിക്കുമോ എന്ന ചോദ്യത്തോട് അതേയെന്നായിരുന്നു ബൈഡന്റെ ഉത്തരം.
2016ലെ തിരഞ്ഞെടുപ്പിലും റഷ്യൻ ഇടപെടലുണ്ടായെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ പുടിൻ നേരിട്ട് ഇടപെട്ടുവെന്ന് അന്ന് പറഞ്ഞിരുന്നില്ല.
English Summary: Russia recalls its ambassador to the US for consultations