ADVERTISEMENT

ലയുയർത്തി നിൽക്കുന്ന സാക്ഷരതയും സുശക്തമായ ക്രമസമാധാന സംവിധാനവും ഉണ്ടായിട്ടും ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലേ? ചോദ്യം ന്യായമെന്നു തെളിയിക്കുന്നതാണ് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഏറ്റവും ഒടുവിൽ തയാറാക്കിയ റിപ്പോർട്ടിലെ കണക്കുകൾ.

ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം പറയുന്നത് കേരളത്തിൽ 2017ൽ നിന്നു 2019ലേക്ക് എത്തുമ്പോൾ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ 33 ശതമാനം വർധന രേഖപ്പെടുത്തിയെന്നാണ്. ക്രമസമാധാന പ്രശ്നങ്ങളുടെ പേരിൽ പലപ്പോഴും നോട്ടപ്പുള്ളിയാകാറുള്ള ഉത്തർപ്രദേശ് (യുപി) ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ സുരക്ഷിത നിലയിലേക്കു മാറുമ്പോഴാണ് കേരളത്തിന്റെ അപകടകരമായ പോക്ക്.

∙ തലതാഴ്ത്തി നമ്മൾ

Child Atrocity | Human Trafficking
പ്രതീകാത്മക ചിത്രം

ആരോഗ്യ സംവിധാനങ്ങളുടെ മുതൽ വിദ്യാഭ്യാസ സൗകര്യങ്ങളുടെ വരെ അളവുകോലിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന് അഭിമാനിക്കാവുന്ന കണക്കല്ല വനിത ശിശുക്ഷേമ മന്ത്രാലയം നൽകുന്നത്. യുപി ഉൾപ്പെടെ സംസ്ഥാനങ്ങളുമായുള്ള താരതമ്യത്തിൽ കേസെണ്ണം കുറവെങ്കിലും കേസുകളുടെ നിരക്കിലെ വർധന ആശങ്ക നൽകേണ്ടതു തന്നെ.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടു 2017ൽ കേരളത്തിൽ റജിസ്റ്റർ ചെയ്തതു 3562 കേസുകൾ. തൊട്ടടുത്ത വർഷം ഇത് 4253 കേസുകളും 2019ൽ ഇത് 4754 കേസുകളുമായി വർധിച്ചു. റജിസ്റ്റർ ചെയ്യപ്പെടാതെ പോയ കേസുകൾ പിന്നെയും ഏറെ വരും.

∙ താഴോട്ടാര് ?

ജനസംഖ്യയിൽ കേരളത്തിന്റെ പല മടങ്ങുള്ള യുപിയിൽ 2016ൽ റജിസ്റ്റർ ചെയ്യപ്പെട്ടത് 19,145 കേസുകൾ. 2019 ആയപ്പോൾ ഇത് 18,943 ആയി താഴ്ന്നു. 1 ശതമാനത്തോളം കേസുകൾ കുറഞ്ഞു. ബംഗാൾ, ഡൽഹി, ഗോവ എന്നിവിടങ്ങളിലും കുട്ടികളോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞു.

വർധന രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലുള്ള ഗുജറാത്ത്(18%), കർണാടക(7%), മഹാരാഷ്ട്ര(15%), തമിഴ്നാട്(17%) എന്നിവ കേരളത്തേക്കാൾ ഭേദമാണ്. എന്നാൽ, രാജ്യത്ത് ഏറ്റവും അപകടകരമായ വർധന രേഖപ്പെടുത്തിയ സംസ്ഥാനം ഒഡിഷയാണ്. 2016ൽ നിന്നു 2019ലേക്ക് എത്തുമ്പോഴേക്ക് 120% കേസുകളുടെ വർധനയാണ് ഒഡിഷ  രേഖപ്പെടുത്തിയത്. രാജസ്ഥാനിലും 42 കേസുകളുടെ വർധനയുണ്ട്.

∙ ശാന്തസുന്ദരം വടക്ക് കിഴക്ക്

2016–19 കാലഘട്ടത്തിനിടെ കേസുകളുടെ എണ്ണത്തിൽ രാജ്യത്താകെ 14 ശതമാനം വർധന രേഖപ്പെടുത്തി. ആകെ കേസെണ്ണത്തിന്റെ കാര്യത്തിൽ മധ്യപ്രദേശ്, മഹാരാഷ്ട്ര, യുപി എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. കുട്ടികൾക്കെതിരായ അതിക്രമം ഏറ്റവും കുറഞ്ഞ ഇടങ്ങളെന്ന ഖ്യാതി ഇക്കുറിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കാണ്.

Child Abuse
പ്രതീകാത്മക ചിത്രം

∙ കേരളത്തിലെന്താണ് പ്രശ്നം?

കോവിഡും ലോക്ഡൗണും കവർന്നെടുത്ത കഴിഞ്ഞവർഷവും കേരളത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കു കുറവുണ്ടായിരുന്നില്ലെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും കേസ് റജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങൾ താരതമ്യേന കുറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞതായി കൗൺസിലർമാർതന്നെ സമ്മതിക്കുന്നുണ്ട്.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയലുമായി ബന്ധപ്പെട്ട പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നതും കേരളത്തിന്റെ പ്രധാന തലവേദനകളിലൊന്നാണ്. കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം അയ്യായിരത്തിൽപരം പീഡനക്കേസുകളും അതിലേറെ പോക്സോ കേസുകളും തീർപ്പാകാതെയുണ്ട്.

2018ലെ ക്രിമിനൽ നിയമ ഭേദഗതി അനുസരിച്ചു 2 മാസത്തിനുള്ളിൽ പീഡന കേസുകളിൽ വിചാരണ പൂർത്തിയാക്കണം എന്നിരിക്കെയാണിത്. അപ്പീലുകളിൽ 6 മാസത്തിനുള്ളിൽ തീർപ്പുണ്ടാക്കണം. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ ഒരുവർഷമാണു സമയപരിധി.

∙ അപകടരമായ പോക്ക്

ഇടുക്കിയിലെ ഒരു യുവ ഡോക്ടറിൽനിന്ന് ഈയടുത്ത് പിടികൂടിയ വിഡിയോ ശേഖരത്തിൽ ഏറ്റവും കൂടുതലുണ്ടായിരുന്നത് കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങളായിരുന്നു. 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ശൃംഖല കേരളത്തിലെമ്പാടുമുണ്ടെന്ന കണ്ടെത്തൽ സൈബർ ഡോമിന്റേതാണ്.

കുട്ടികളെ കടത്തുന്ന സംഘങ്ങളുമായി വരെ ഇതിനു ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡാർക്ക്നെറ്റിൽ തിരയുന്നവരുടെ എണ്ണവും കൂടി വരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് പ്രത്യേകിച്ച്. കേരളത്തിന്റെ അപകടരമായ പോക്കിനെ സൂചിപ്പിക്കുന്ന കണക്കുകളാണ് സമീപകാലത്തു പൊലീസ് നടത്തിയ പി ഹണ്ട് ഓപറേഷനിലേതും.

English Summary: 33 percent increase in Child Sexual Abuse cases in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com