ADVERTISEMENT

ഗുവാഹത്തി∙ അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീന്‍(ഇവിഎം) കണ്ടെത്തിയ സംഭവത്തില്‍ പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്പെന്‍ഡ് ചെയ്തു. കണ്ടെത്തിയ മെഷീൻ ഉപയോഗിച്ച റത്താബാരി മണ്ഡലത്തിലെ ബൂത്തിൽ റീപോളിങ് നടത്തും. കൃഷ്ണേന്ദു പൗൾ എന്ന ബിജെപി സ്ഥാനാർഥിയുടെ ഭാര്യയുടേതാണ് മെഷീൻ കണ്ടെത്തിയ കാറെന്നാണ് വിവരം.

സ്ഥാനാർഥിയുടെ വണ്ടിയാണെന്ന് തിരിച്ചറിയാതെയാണ് ഉദ്യോഗസ്ഥർ ഈ വാഹനത്തിൽ കയറിയതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിന്‍റെ സഹായം തേടിയെന്നാണ് കാരണം കാണിക്കൽ നോട്ടിസിന് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സഹായം തേടിയ കാര്‍ സ്ഥാനാര്‍ഥിയുടേതാണെന്ന് അൽപദൂരം സഞ്ചരിച്ച ശേഷം ജനക്കൂട്ടം കാർ തടഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതെന്നും പറയുന്നു.

ഇവിഎമ്മിൽ പതിപ്പിച്ച സുരക്ഷാ സീൽ നീക്കം ചെയ്തിട്ടില്ലെന്നു കണ്ടെത്തിയെങ്കിലും ബൂത്തിൽ റീപോളിങ് നടത്താൻ നിർദ്ദേശിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വാഹനത്തിൽ പോളിങ് ഓഫിസർമാരെകൂടാതെ ഒരു കോൺസ്റ്റബിളും ഹോം ഗാർഡും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 10.20 നാണ് വാഹനം അൻപതോളം പേർ വരുന്ന ജനക്കൂട്ടം തടഞ്ഞത്. പരിശോധനയ്ക്കായി ഇവിഎം സ്ട്രോങ് റൂമിലേക്കു മാറ്റി.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും ട്വീറ്റ് ചെയ്തു. നേരത്തെയും ഇവിഎമ്മുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നിരുന്നു. ഇന്നലെ അസമിൽ രണ്ടാം ഘട്ട പോളിങ്ങ് നടന്നതിനു പിന്നാലെയാണ് സംഭവുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

‘‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാറിനു തകരാർ, ബിജെപിയുടെ ഉദ്ദേശത്തിനു തകരാർ, ജനാധിപത്യത്തിന്റെ അവസ്ഥയ്ക്കും തകരാർ’’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

ഇന്നലെ അസമിൽ നടന്ന രണ്ടാം ഘട്ട പോളിങ്ങിൽ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിലാണ് സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചത്. രണ്ടാം ഘട്ടത്തിൽ 74.76 ശതമാനം പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്. അസമിലെ മൂന്നാംഘട്ട പോളിങ് എപ്രിൽ ആറിനാണ്.

English Summary :Assam Poll Team With EVM Ride In BJP Candidate's Car, Suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com