സിപിഎം ഓഫിസുകള്‍ക്ക് തീയിട്ടു; കണ്ണൂരിൽ വ്യാപക ആക്രമണം
Mail This Article
കണ്ണൂര്‍∙ സിപിഎം ഓഫിസുകള്‍ക്കു നേരെ ആക്രമണം. പെരിങ്ങത്തൂരില്‍ ലോക്കല്‍ കമ്മിറ്റി ഓഫിസിന് തീയിട്ടു. പാനൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫിസുകളും തീവച്ചു നശിപ്പിച്ചു. കടകള്‍ക്കുനേരെയും ആക്രമണം നടന്നു. കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കടന്നു പോയതിനു പിന്നാലെയാണ് ആക്രമണം.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെയാണ് മന്‍സൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. ഇതു കടന്നു പോയതിനു പിന്നാലെ ആക്രമണം ഉണ്ടാകുകയായിരുന്നു. പ്രദേശത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതൽ സേനയെ പാനൂർ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ജില്ലാ കലക്ടർ കണ്ണൂരിൽ നാളെ സമാധാന യോഗം വിളിച്ചു.
ചൊവ്വാഴ്ച, വോട്ടെടുപ്പിന് പിന്നാലെയാണ് പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ മൻസൂറിനും സഹോദരൻ മുഹ്സിനെതിരെയും ആക്രമണമുണ്ടായത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്ക് തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് മൻസൂർ മരിച്ചത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.
English Summary: Attack Against CPM Offices at Kannur