ADVERTISEMENT

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിക്കായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിജിറ്റല്‍ പ്രചാരണത്തിന്റെ മേല്‍നോട്ടം. എന്നാല്‍ തിരഞ്ഞെടുപ്പ്‌ കഴിഞ്ഞതിനു തൊട്ടുപിന്നാലെ അനിലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ കോണ്‍ഗ്രസ്‌ സൈബര്‍ ടീം എന്ന ഫെയ്‌സ്‌ബുക് പേജ്‌. ഔദ്യോഗിക അംഗീകാരം വേണമെന്ന്‌ ആവശ്യപ്പെട്ടിട്ട്‌ നല്‍കാത്തതിന്റെ പ്രതികാരമാണ്‌ അവര്‍ കാണിക്കുന്നതെന്നാണ്‌ അനിലിന്റെ വിശദീകരണം. ഈ തിരഞ്ഞെടുപ്പിലെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവാദ പരാമര്‍ശത്തെക്കുറിച്ചും മല്‍സരരാഷ്ട്രീയത്തിലേക്ക്‌ എന്തുകൊണ്ട്‌ ഇല്ല എന്നതിനെക്കുറിച്ചും അനില്‍ മനോരമ ന്യൂസ്‌ ഡോട്‌ കോമിനോട്‌ സംസാരിക്കുന്നു.

ഏറ്റവും മികച്ച സൈബര്‍ പ്രവര്‍ത്തനം

കോണ്‍ഗ്രസിന്റെ സൈബര്‍ പ്രവര്‍ത്തനം ഇതുവരെയുള്ളതിനേക്കാള്‍ ഏറ്റവും മികച്ച രീതിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പാണ്‌ ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്‌. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനറായാണ്‌ ഞാന്‍ പ്രവര്‍ത്തിക്കുന്നത്‌. ശശി തരൂരാണ്‌ ചെയര്‍മാന്‍. സോഷ്യല്‍ മീഡിയയിലെ പ്രവര്‍ത്തന പരിചയവും മികവുമുള്ള ഒരു പുതിയ ടീം രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. അതിന്‌ മികച്ച ഫലവുമുണ്ടായി എന്ന്‌ പറയാം. കാരണം കഴിഞ്ഞ ഒരു വര്‍ഷക്കാലം, അതായത്‌ കോവിഡ്‌ തുടങ്ങിയതുമുതല്‍ വലിയ തരത്തിലുള്ള ഡിജിറ്റലൈസേഷന്‍ ഉണ്ടായിട്ടുണ്ട്‌. അത്‌ പ്രയോജനപ്പെടുത്താനായി സാധിച്ചു.

കോണ്‍ഗ്രസിന്‌ സിപിഎമ്മിനെയോ ബിജെപിയെയോ പോലെ വലിയ ഒരു ഘടനാപരമായ സോഷ്യല്‍ വിങ്‌ ഇല്ലായിരുന്നു. അവരുടെ അത്ര ബജറ്റും ഇല്ല. ഇവിടെ ഞങ്ങള്‍ ചെയ്‌തത്‌ ആയിരക്കണക്കിന്‌ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച്‌ സൈബര്‍ കണ്ടന്റ്‌ ഉണ്ടാക്കുകയായിരുന്നു. കേരളത്തില്‍ നിന്ന്‌ 8000-ത്തോളവും മിഡില്‍ ഈസ്റ്റ്‌, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ആയിരത്തോളവും സന്നദ്ധ പ്രവര്‍ത്തകരാണ്‌ ഇതിനായി മുന്നോട്ട്‌ വന്നത്‌. ഇവര്‍ ഔദ്യോഗികമായും അനൗദ്യോഗികപരമായും പ്രവര്‍ത്തിച്ചു.

ഏകോപനത്തിലെ വിജയം

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍, ഇലക്‌ഷന്‍ മാനേജ്‌മെന്റ്‌ കമ്മറ്റിയുടെ കോര്‍ കമ്മിറ്റി തിരുവനന്തപുരവും കോഴിക്കോടും കേന്ദ്രീകരിച്ച്‌ വാര്‍റൂം തയാറാക്കി. കെപിസിസിയുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത്‌, വാര്‍ഡ്‌ തലത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ ജനശക്തി എന്നൊരു പദ്ധതി തയാറാക്കി. ഡസന്‍ കണക്കിന്‌ ഫെയ്‌സ്‌ബുക് പേജുകള്‍ക്ക്‌ വോളന്റിയര്‍ അവകാശം നല്‍കി. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ മറ്റ്‌ സൈബര്‍ ഇടങ്ങളിലൂടെയും ശക്തമായ ഇടപെടല്‍ നടത്തി. ശശി തരൂരിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം.

20 മുതല്‍ 35 വരെ പ്രായത്തിന്‌ ഇടയിലുള്ളവരായിരുന്നു പ്രവര്‍ത്തകര്‍. ഒപ്പം രാഷ്ട്രീയപരമായും ഡിജിറ്റല്‍പരമായും പ്രവര്‍ത്തി പരിചയമുള്ളവരും ഉണ്ട്‌. ഇവരെല്ലാം ഇത്‌ മാത്രം ജോലിയായി കണക്കാക്കുന്നവരല്ല. പാര്‍ട്ടിയോടുള്ള സ്‌നേഹത്തിന്റെയും കൂറിന്റെയും പേരില്‍ പ്രവര്‍ത്തിച്ചവരാണ്‌. ഇതിനെല്ലാം മികച്ച ഫലമുണ്ടായി. ജനങ്ങള്‍ക്കിടയില്‍ നല്ല പോലെ എത്തിച്ചേരാന്‍ സൈബര്‍ ഇടപെടലുകള്‍ക്ക്‌ സാധിച്ചു.

സൈബര്‍ പോരാട്ടം, 'പാഴ്‌' എന്ന വിമര്‍ശനത്തോട്‌..

തിരഞ്ഞെടുപ്പിന്‌ ശേഷം ഇത്തരം വിവാദങ്ങള്‍ വരുന്നത്‌ നിര്‍ഭാഗ്യകരമാണ്‌. കോണ്‍ഗ്രസ്‌ സൈബര്‍ ടീം എന്ന ഫെയ്‌സ്‌ബുക് പേജില്‍ നിന്നാണ്‌ എനിക്കെതിരെ അപവാദപ്രചരണം നടന്നിരിക്കുന്നത്‌. ഈ പേജിന്‌ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സൈബര്‍ ടീമുമായി യാതൊരു ബന്ധവുമില്ല. 10-12 പേജുകളുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്‌. ഇവരൊന്നും തന്നെ ഔദ്യോഗികമായി സൈബര്‍ ടീമിന്റെ ഭാഗമല്ല. എന്നാല്‍ കോണ്‍ഗ്രസ്‌ സൈബര്‍ ടീം എന്ന പേജിന്റെ അഡ്‌മിന്‍ എന്നെ കുറച്ചു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക്‌ ഔദ്യോഗിക അംഗീകാരം വേണമെന്ന്‌ ആവശ്യപ്പെട്ടു. അത്‌ ഒരിക്കലും സാധിക്കില്ല. കാരണം കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്‌. അതിന്റെ പ്രതികാരമാണ്‌ അവര്‍ കാണിക്കുന്നത്‌. 2019-ല്‍ ഞാന്‍ സൈബര്‍ ടീമിന്റെ ചാര്‍ജ്‌ ഏറ്റെടുത്തപ്പോള്‍ തന്നെ ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. അതില്‍ പ്രധാനമായി പറഞ്ഞിരുന്നത്‌ സഭ്യമായ ഭാഷ ഉപയോഗിക്കണമെന്നാണ്‌. ഇന്ന്‌ എനിക്കെതിരെ അവര്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ അധിക്ഷേപകരമാണ്‌. കോണ്‍ഗ്രസുമായോ സൈബര്‍ ടീമുമായോ യാതൊരു ബന്ധവുമില്ലാത്തവരായതിനാല്‍ അവര്‍ക്കെതിരെ നടപടിക്ക്‌ ഒന്നും നീങ്ങുന്നില്ല.

മല്‍സര രാഷ്ട്രീയത്തിലേക്ക്‌ എന്തുകൊണ്ട്‌ ഇല്ല?

2017-ലാണ്‌ തിരഞ്ഞെടുപ്പ്‌ രംഗത്ത്‌ പ്രവര്‍ത്തിച്ച്‌ തുടങ്ങുന്നത്‌. 2019-ല്‍ ശശി തരൂരാണ്‌ സൈബര്‍ ടീം കണ്‍വീറായുള്ള റോള്‍ നല്‍കുന്നത്‌. അന്നും ഞാന്‍ ലോക്‌സഭയിലേക്ക്‌ മല്‍സരിക്കുമെന്ന്‌ പറഞ്ഞിരുന്നു. എന്റെ പ്രാഗത്ഭ്യം ടെക്‌നോളജി മേഖലയിലാണ്‌. 2021 ആയതോടെ ഡിജിറ്റലൈസേഷന്‍ ശക്തമായി. എനിക്ക്‌ പ്രവര്‍ത്തിക്കാന്‍ ഇടം കിട്ടി. കേരളചരിത്രത്തിലെ തന്നെ വളരെ വെല്ലുവിളി ഉയര്‍ന്ന തിരഞ്ഞെടുപ്പാണ്‌ കഴിഞ്ഞത്‌. പ്രചാരണരീതി മാറി. നേരിട്ട്‌ ജനങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലുന്നതില്‍ ചില പരിമിതികള്‍ ഉണ്ടായി. അവിടെയാണ്‌ സൈബര്‍ ടീം വിജയിച്ചത്‌. നിലവില്‍ ഞാന്‍ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിലേക്കില്ല. പാര്‍ട്ടിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ്‌ പ്രചാരണ വേളയിലും പല മണ്ഡലങ്ങളില്‍ ഞാന്‍ നേരിട്ടെത്തിയിരുന്നു. രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലും തരൂരിന്റെ മാനിഫെസ്റ്റോ എന്ന സമ്പര്‍ക്ക്‌ പരിപാടിയിലും സജീവമായി പ്രവര്‍ത്തിച്ചു. സൈബര്‍ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നില്ല.

യുഡിഎഫിന്റെ വിജയപ്രതീക്ഷ

യുഡിഎഫ്‌ ശക്തമായി തിരിച്ചുവരുമെന്ന്‌ 100 ശതമാനം ഉറപ്പുണ്ട്‌. ദേശീയ തലത്തിലും കേരളത്തിലും കുറേക്കൂടി ഏകീകരിച്ചുള്ള പ്രവര്‍ത്തനമാണ്‌ നടന്നത്‌. ഏറ്റവും മികച്ച പ്രകടനപത്രികയാണ്‌ യുഡിഎഫ്‌ മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാന 14 ദിവസം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സച്ചിന്‍ പൈലറ്റുമൊക്കെ കേരളത്തിലേക്ക്‌ എത്തിയത്‌ വോട്ടായി പ്രതിഫലിക്കും എന്നതില്‍ സംശയമില്ല. മാത്രമല്ല പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല മുന്നോട്ട്‌ കൊണ്ടുവന്ന ഇഎംസിസി അടക്കമുള്ള ആരോപണങ്ങള്‍ ചര്‍ച്ചയായി. വലിയ മുന്‍തൂക്കം ഉണ്ടാക്കാന്‍ യുഡിഎഫ്‌ നേതൃത്വത്തിന്‌ സാധിച്ചു. ഭരണപക്ഷത്തിന്റെ ഭരണനേട്ട അവകാശവാദങ്ങള്‍ ഒന്നും വിലപ്പോകില്ല. സര്‍ക്കാരിന്‌ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ്‌ ജയിക്കും.

Content Highlights: Interview with Anil Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com