‘കൊലപാതകം ദൗര്‍ഭാഗ്യകരം; സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നടപടി ശരിയായില്ല’
Mail This Article
കണ്ണൂർ∙ സമാധാനയോഗം ബഹിഷ്കരിച്ച യുഡിഎഫ് നടപടി ശരിയായില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്നും ആരും അംഗീകരിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ ആസൂത്രിതമായ കലാപമാണ് ലീഗ് പ്രവർത്തകർ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച സമാധാനയോഗമാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. പൊലീസ് നടപടി ഏകപക്ഷീയമെന്നാണ് യുഡിഎഫ് നിലപാട്. കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിലിരിക്കുന്നതെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. ഇത്തരം ആളുകളുമായി ചര്‍ച്ചയ്ക്കില്ലെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
കണ്ണൂരിൽ സിപിഎം ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം നടന്ന പാനൂർ പെരിങ്ങത്തൂരിൽ എൽഡിഎഫ് നേതാക്കൾ സന്ദർശനം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി.ജയരാജൻ, കെ.പി.മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം പ്രവർത്തകർ സംയമനം പാലിക്കണമെന്നും എം. വി.ജയരാജൻ പറഞ്ഞു.
ആക്രമണം ആസൂത്രിതമാണെന്നും നേതാക്കൾ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇരുപതോളം മുസ്‌ലിം ലീഗ് പ്രവർത്തകരേയും പതിനഞ്ചോളം ഇരുചക്ര വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അക്രമം നടത്തുന്നത് നേതാക്കളുടെ അറിവോടെയാണെന്നും കൊലപാതകം നടത്താൻ പദ്ധതിയിട്ടു എന്നതിന്റെ തെളിവാണ് പി.ജയരാജന്റെ മകന്റെ പോസ്റ്റെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.
English Summary: MV Jayarajan on Panoor Murder Case