കോന്നിയിൽ വോട്ടു കച്ചവടം നടന്നെന്ന് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ
Mail This Article
പത്തനംതിട്ട∙ കോന്നിയിൽ വോട്ടു കച്ചവടം ആരോപിച്ച് എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ്കുമാർ. എല്ലാവരും സഹായിച്ചെന്നു യുഡിഎഫ് സ്ഥാനാർഥി റോബിൻ പീറ്ററുടെ പ്രതികരണം. വള്ളിക്കോട്, കലഞ്ഞൂർ, കോന്നി പഞ്ചായത്തുകളിൽ ബിജെപിയുടെ സംഘടനാ സംവിധാനം നിർജീവമായിരുന്നെന്ന് ജനീഷ്കുമാർ ആരോപിച്ചു.
ബിജെപിയെ കൂടാതെ മറ്റു ചില സംഘടനകളുടെ സഹായവും കോൺഗ്രസിനു ലഭിച്ചു. ഏതു പ്രതിസന്ധി ഉണ്ടായാലും ബിജെപി എത്ര വോട്ടു മറിച്ചാലും മണ്ഡലത്തിൽ എൽഡിഎഫിനു വിജയിക്കാനുള്ള സാഹചര്യമുണ്ടെന്നും ജനീഷ് പറഞ്ഞു. ബൂത്ത് തലങ്ങളിൽനിന്നുള്ള കണക്കുകൾ ലഭിച്ചാൽ മാത്രമേ കൃത്യമായ വിവരങ്ങൾ മനസിലാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ത്രികോണ മത്സരം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നു റോബിൻ പീറ്റർ പറഞ്ഞു. കോന്നിയിൽ രാഷ്ട്രീയം നോക്കാതെയാണ് ജനങ്ങൾ യുഡിഎഫിനെ സഹായിച്ചത്. വിശ്വാസ സംരക്ഷണം മുൻ നിർത്തി എൻഎസ്എസ്സിന്റെ സഹായം യുഡിഎഫിനു ലഭിച്ചു. മുൻകാലങ്ങളിലും എൻഎസ്എസ് സഹായിച്ചിട്ടുണ്ടെന്നും റോബിൻ പറഞ്ഞു. ബിജെപിയുടേത് അടക്കം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ലഭിച്ചിട്ടുണ്ടോയെന്നു കൂടുതൽ പഠിച്ചാൽ മാത്രമേ വ്യക്തമാകുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: UDF-BJP deal in Konni Constituency, says KU Janeesh Kumar