വാക്സീൻ തീർന്നു; വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി മഹാരാഷ്ട്രയും യുപിയും
Mail This Article
മുംബൈ∙ വാക്സീൻ ലഭ്യത നിലച്ചതോടെ മഹാരാഷ്ട്രയിലേയും ഡൽഹിയോട് ചേർന്നു കിടക്കുന്ന ഉത്തർപ്രദേശിലെ ഗാസിയാബാദിലേയും വാക്സീൻ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. നവി മുംബൈയിലെ 23 കേന്ദ്രങ്ങളും സതാറ, സംഗ്‌ലി, പൻവേൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളുമാണ് പൂട്ടിയത്. വാക്സീൻ വിതരണം നിലച്ചതിനെത്തുടർന്ന് എൻസിപി നേതാവ് ശരദ് പവാർ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധനുമായി ആശയവിനിമയം നടത്തി.
പുണെയിലെ 100 കേന്ദ്രങ്ങളും അടച്ചുപൂട്ടലിലാണെന്ന് സുപ്രിയ സുളെ എംപി ട്വീറ്റ് ചെയ്തു. കേന്ദ്രം അവഗണന കാണിക്കുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ് ആരോപിച്ചു. ഒരാഴ്ച 40 ലക്ഷം ഡോസ് വേണമെന്ന് മന്ത്രി പറഞ്ഞു. 1.6 കോടി വാക്സീനാണ് ഒരു മാസത്തേക്ക് ആവശ്യം. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ലഭിച്ചത് 1 കോടി ഡോസുകളാണ്. എന്നാൽ ഗുജറാത്തിനേക്കാൾ ഇരട്ടി ജനസംഖ്യ മഹാരാഷ്ട്രയിലുണ്ട്. അതേ സമയം മഹാരാഷ്ട്ര സർക്കാർ ദുരാരോപണം ഉന്നയിക്കുകയാണെന്ന് ഡോ. ഹർഷ് വർധൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉദാസീന മനോഭാവമാണ് കേസുകൾ വർധിക്കാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗാസിയാബാദിലെ പല സ്വകാര്യ ആശുപത്രികളിലും തിങ്കളാഴ്ച മുതൽ വാക്സീൻ വിതരണം ചെയ്യുന്നില്ല. വാക്സീൻ എന്ന് വരുമെന്ന് ആശുപത്രി അധികൃതർക്ക് അറിയാത്ത സാഹചര്യമാണ്. വാക്സീൻ തീർന്നെന്നും വാക്സീൻ എടുക്കാൻ വരുന്നവർ വിളിച്ചു ചോദിച്ച ശേഷം മാത്രമേ വരാൻ പാടുള്ളു എന്നും പല ആശുപത്രികളിലും നോട്ടിസ് പതിപ്പിച്ചു. ഉത്തർ പ്രദേശിൽ വാക്സീൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ആശുപത്രികൾ കയറി ഇറങ്ങുന്നവർ നിരവധിയാണ്.
Content Highlights: Vaccine shortage in Maharashtra and UP