ADVERTISEMENT

കൊച്ചി∙ സ്ത്രീകളും കുട്ടികളുമടക്കം 87 പേരെ മുനമ്പം തീരത്തുനിന്നു ബോട്ടിൽ വിദേശത്തേക്കു കടത്തിയെന്ന കേസിൽ രണ്ടു വർഷമായിട്ടും ഒരു തുമ്പും ഇല്ലാതിരിക്കെ വീണ്ടും സമാനമായ മനുഷ്യക്കടത്തിന് നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. എൽടിടിഇ മുൻ നേതാവ് റോഡ്നിയുടെ നേതൃത്വത്തിൽ 45 പേരടങ്ങുന്ന ശ്രീലങ്കൻ സംഘം കേരളത്തിൽ എത്തിയിട്ടുണ്ടെന്നും തീരം വഴി രാജ്യം വിടാൻ ഒരുങ്ങുന്നതായുമാണ് റിപ്പോർട്ട്. ഏപ്രിൽ ആദ്യ ആഴ്ചകളിൽ മത്സ്യബന്ധന ബോട്ടിൽ ഇവർ തീരം വിടുമെന്നാണു വിവരം. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് കേരള തീരം കടുത്ത ജാഗ്രതയിലാണ്. നേരത്തെ വൈപ്പിൻ മുനമ്പം വഴി മനുഷ്യക്കടത്ത് നടന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൊച്ചി തീരം കടുത്ത ജാഗ്രതയിലാണ്.

രണ്ടു ദിവസമായി കേരള പൊലീസിനൊപ്പം തീരദേശ സേന, നാവികസേന, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയവ കരയും കടലും അരിച്ചു പെറുക്കുകയാണ്. തീരപ്രദേശത്തെ ഹോട്ടലുകളിലും ഇവർ താമസിക്കാനിടയുള്ള പ്രദേശങ്ങളിലുമെല്ലാം പരിശോധന വ്യാപകമാണ്. ചൊവ്വാഴ്ച പൊലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തീരദേശത്തെ പൊലീസ് സ്റ്റേഷനുകൾ ജാഗ്രതയിലായി. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടുണ്ട്.

സംശയകരമായി കണ്ടെത്തിയ മത്സ്യബന്ധന ബോട്ടുകൾ കാര്യമായി പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. സംശയമുള്ള എന്തെങ്കിലും കണ്ടെത്തിയാൽ അറിയിക്കാൻ മത്സ്യത്തൊഴിലാളികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ പെട്രോൾപമ്പുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അമിത അളവിൽ ഇന്ധനം വാങ്ങാനെത്തുന്നവരുടെ വിവരം അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയിലുള്ള എൽടിടിഇ ആഭിമുഖ്യമുള്ള തമിഴ് വംശജരാണ് കേരള തീരം വഴി രാജ്യം വിടാൻ ഒരുങ്ങുന്നത് എന്നാണറിയുന്നത്.

2019 ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ടു ജെട്ടിയിൽനിന്ന് 87 പേരുടെ സംഘം ബോട്ടിൽ വിദേശത്തേക്കു കടന്നതായി തീരദേശ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന് വിദേശത്തേക്കു കടന്നവരെക്കുറിച്ച് യാതൊരു തുമ്പുണ്ടാക്കാനും ഒരു അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല. അനധികൃത കുടിയേറ്റ ശ്രമമാണ് നടന്നതെന്ന നിഗമനത്തിലായിരുന്നു തീരദേശ സേന. ഇതുതന്നെ പൊലീസും കോടതിയിൽ അറിയിച്ചിരുന്നു.

ഓരോ യാത്രക്കാരിൽനിന്നും മൂന്നു ലക്ഷം രൂപ വീതം വാങ്ങിയായിരുന്നു കടത്തെന്നായിരുന്നു കണ്ടെത്തൽ. ഡൽഹി സ്വദേശികളായ പ്രഭു, രവി എന്നിവരുടെ നേതൃത്വത്തിൽ മനുഷ്യക്കടത്തു നടന്നതായി അന്നത്തെ എറണാകുളം റൂറൽ അഡീഷനൽ എസ്പിയായിരുന്ന എം.ജെ. സോജൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ശ്രീലങ്കൻ സ്വദേശിയായ ശ്രീകാന്തൻ എന്നയാളുമായി ഗൂഢാലോചന നടത്തിയായിരുന്നു അന്നത്തെ മനുഷ്യക്കടത്തെന്നുമായിരുന്നു വിശദീകരണം. വീണ്ടും മനുഷ്യക്കടത്ത് സാധ്യത പുറത്തു വരുമ്പോൾ ശ്രീകാന്തന്റെ പങ്കാണ് പൊലീസ് പരിശോധിക്കുന്നത്. ഇയാളുടെ വീട്ടിൽ നേരത്തെ നടത്തിയ പരിശോധനകളിൽ മനുഷ്യക്കടത്തു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരുന്നു.

ഓസ്ട്രേലിയയിലേക്ക് എന്നു പറഞ്ഞാണ് ശ്രീലങ്കയിൽനിന്നു കേരളത്തിലെത്തിച്ച് ആളുകളെ കടത്തുന്നത് എന്നാണ് നിഗമനം. അവിടെ തോട്ടിപ്പണിമുതൽ കൃഷി ജോലികൾക്കു വരെ ആളുകളെ കടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടാകാം കടൽ വഴിയുള്ള മനുഷ്യക്കടത്ത് എന്നാണ് വിലയിരുത്തൽ. കടൽ കടക്കാൻ കേരളത്തിൽ തമ്പടിച്ചിട്ടുള്ള സംഘത്തെ കണ്ടെത്താനായാൽ നേരത്തെ ഇവിടെനിന്നു കടന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

English Summary: Intelligence Report on Human Trafficking Through Kerala Coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com