ADVERTISEMENT

കോട്ടയം ∙ ക്രൂര പീഡനത്തിന് ഇരയായ അസം സ്വദേശിയായ കുഞ്ഞിന്റെ  രഹസ്യ ഭാഗത്തെ മുറിവ് കത്തിയുടെ പിടികൊണ്ടുള്ളതാണെന്ന്  കുഞ്ഞ് ഡോക്ടർമാരോടു പറഞ്ഞതിന്റെ  ശബ്ദരേഖ പൊലീസിനു കൈമാറി. കുഞ്ഞിന്റെ രഹസ്യ ഭാഗത്തെ ഗുരുതര പരുക്ക് ഒടിഞ്ഞ സൈക്കിളിന്റെ കമ്പി കുത്തി കയറിയതാണെന്നും തുടയെല്ലിന്റെ പൊട്ടൽ ശുചിമുറിയിൽ തെന്നി വീണപ്പോൾ ഉണ്ടായതാണെന്നും ആയിരുന്നു അച്ഛനും രണ്ടാനമ്മയും പറഞ്ഞിരുന്നത്. ശരീരത്തെ പൊള്ളൽ ഉണങ്ങിയ പാട് വെളിച്ചെണ്ണ തെറിച്ച് വീണ് പൊള്ളിയതാണെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ അച്ഛനും രണ്ടാനമ്മയും പറഞ്ഞ വിധമുള്ള അപകടങ്ങളിൽ പറ്റിയ പരുക്കുകളല്ല കുഞ്ഞിന്റെ ശരീരത്തുള്ളതെന്നു ഡോക്ടർമാർ കണ്ടെത്തി.

ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ലൈംഗികമായി ദുരുപയോഗം നടന്നതായി പൂർണമായി തെളിഞ്ഞിട്ടില്ല. എന്നാൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡന സാധ്യതകളുണ്ട്. പീഡന സാധ്യത കണ്ടെത്തുന്നതിനു ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ പരിശോധന കൂടി വേണമെന്നു മെഡിക്കൽ ബോർഡ് നിർദേശിച്ചു. എന്നാൽ കുഞ്ഞിന്റെ വയറിലെ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവ് ഭേദം ആകാതെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ എൻഡോസ്കോപ്പി പരിശോധന ചെയ്യാൻ കഴിയില്ല. അതുവരെ കുഞ്ഞിനെ ആശുപത്രിയിൽ തന്നെ കിടത്തി ചികിത്സിക്കുന്നതിനാണ് തീരുമാനം.

കു‍ഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാലും തുടർ നടപടികൾക്ക് ശിശുക്ഷേമ സമിതി , ചൈൽഡ് ലൈൻ, പൊലീസ് എന്നിവരുടെ അഭിപ്രായം കൂടി തേടുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി. സവിത പറഞ്ഞു.

ക്രൂരത ചെയ്തത് ആര് ?

കുഞ്ഞിനോട് അതിക്രമം നടത്തിയിട്ടില്ലെന്നാണ് അച്ഛനും രണ്ടാനമ്മയും പറയുന്നത്. ഇവർ ഇരുവരുമാണു കുഞ്ഞിനൊപ്പം ആശുപത്രിയിലുളളത്. താൻ കോഴിക്കടയിൽ ദിവസവും ജോലിക്ക് പോകും അതിനാൽ പകൽ സമയം ഉണ്ടാകുന്ന കാര്യങ്ങൾ അറിയില്ല. എന്നാൽ  ഇതുവരെയും ആരെങ്കിലും ഉപദ്രവിച്ചതായി കുഞ്ഞ് പറഞ്ഞിട്ടില്ലെന്നും അച്ഛൻ പറഞ്ഞു. ഭാര്യ തന്നെയും ഈ മകളയും ഉപേക്ഷിച്ചിട്ടു പോയപ്പോഴാണ് രണ്ടാം വിവാഹം കഴിച്ചത്. ഈ യുവതിയാണ് ഇപ്പോൾ കുഞ്ഞിനൊപ്പം ഉള്ളത്. ഇവർ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടില്ലെന്നും അച്ഛൻ പറയുന്നു. എന്നാൽ വീട്ടിൽ വന്ന് രാത്രി തങ്ങുന്ന ബന്ധുവിനെ സംശയമുണ്ട് എന്ന വിധത്തിലാണ് രണ്ടാനമ്മ പറയുന്നത്. കുഞ്ഞിനെ  ഉപദ്രവിച്ചിട്ടില്ലെന്ന് മൊഴിയിൽ ഇവരും ഉറച്ചു നിൽക്കുന്നു. 

ഡോക്ടർമാരുടെ ജാഗ്രത തുണയായി

വയറുവേദനയും ഛർദിയും മൂലമാണ് മൂവാറ്റുപുഴ വാടകയ്ക്ക് താമസിച്ച് കോഴിക്കടയിൽ ജോലി ചെയ്യുന്ന 37 വയസ്സുകാരന്റ മകളെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മലാശയവും വൻകുടലും ചേരുന്ന ഭാഗത്തെ പൊട്ടൽ കണ്ടെത്തി.പൊട്ടലുള്ള ഭാഗത്ത് പഴുപ്പ് കയറിയ നിലയിലായിരുന്നു, കുഞ്ഞിന്റെ രഹസ്യ ഭാഗത്തെയും ശരീരത്തിലെയും പരുക്കുകൾ ക്രൂരമായ ലൈംഗിക പീഡനത്തിനു സമാനമാണെന്ന് കണ്ടെത്തിയതോടെയാണ് ഈ വിവരം ആശുപത്രി അധികൃതർ വഴി പൊലീസിന് കൈമാറിയത്. 

കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയമായിരുന്നു. അതീവ ഗുരുതര നിലയിൽ നിന്ന് വിദഗ്ധ ചികിത്സയിലൂടെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വയറ്റിൽ ഇട്ടിരിക്കുന്ന ട്യൂബ് മാറ്റാൻ ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

മെഡിക്കൽ ബോർഡ് കണ്ടെത്തിയ പരുക്കുകൾ

‌∙ ‌തലയോട്ടിക്കു പൊട്ടൽ.

∙ വലതു കൈ അസ്തിക്കു പൊട്ടൽ. (തനിയെ മുറി കൂടിയ നിലയിൽ).

‌∙ വാരിയെല്ലിനു പൊട്ടൽ.

∙ ഇടതു കൈ വിരലിനു പൊട്ടൽ.

∙ കാല് പിരിച്ച് ഒടിച്ചതിനു സമാനമായി വലതു തുടയെല്ലിനു പൊട്ടൽ

∙ വയറിനുള്ളിൽ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടൽ. ഇത് ഇത് പഴുപ്പ് കയറിയ നിലയിൽ. 

∙ കുഞ്ഞിന്റെ രഹസ്യ ഭാഗത്ത് പരുക്ക് 

∙ രഹസ്യ ഭാഗങ്ങളിൽ പൊള്ളൽ കരിഞ്ഞ പാട്.

∙ ശരീരത്തിൽ തോളിലും മറ്റ് ശരീര ഭാഗങ്ങളിലും ഉരഞ്ഞ മുറിവ് പാടുകൾ.

∙ കുഞ്ഞിന്റെ ഭാരം 10 കിലോ മാത്രം.

English Summary: Parents lied regarding injuries on child's body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com