സുവേന്ദുവിന്റെ ‘മിനി പാക്കിസ്ഥാൻ’ പരാമർശം വിവാദം; താക്കീതുമായി തിര. കമ്മിഷൻ
Mail This Article
കൊൽക്കത്ത∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ പ്രചാരണത്തിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി നടത്തിയ ‘മിനി പാക്കിസ്ഥാൻ’ പരാമർശം വിവാദമായി. ഇതേതുടർന്ന് സുവേന്ദുവിനെ താക്കീത് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി.
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയെ ബീഗം എന്ന് അഭിസംബോധന ചെയ്ത് സുവേന്ദു അധികാരി നടത്തിയ പരാമർശമാണ് വിവാദമായത്. ‘നിങ്ങൾ ബീഗത്തിനു വോട്ടു ചെയ്താൽ ഇവിടെ മിനി പാക്കിസ്ഥാൻ ഉണ്ടാകും’ – ഇങ്ങനെയായിരുന്നു സുവേന്ദു അധികാരിയുടെ വിവാദ പരാമർശം. മമത ബാനർജി ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് പ്രചാരണവേദികളിലെല്ലാം ആരോപിക്കുന്ന സുവേന്ദു അധികാരി, ഇതിലൂന്നി നടത്തിയ പരാമർശമാണ് വിവാദമായത്.
സുവേന്ദു അധികാരിയുടെ വാക്കുകൾ മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മാതൃകാ പെരുമാറ്റചട്ടം നിലവിലിരിക്കെ പൊതുവേദിയിൽ സമാനമായ പരാമർശം നടത്തരുതെന്ന് കമ്മിഷൻ താക്കീത് ചെയ്തു.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധം പ്രസംഗിച്ചതിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു കമ്മിഷൻ ഒരു ദിവസത്തെ പ്രചാരണ വിലക്കേർപ്പെടുത്തിയിരുന്നു.
കുച്ച്ബെഹാർ ജില്ലയിലെ തിരഞ്ഞെടുപ്പു യോഗങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചു പോകാതെ തൃണമൂൽ കോൺഗ്രസിനു ചെയ്യണമെന്നും കേന്ദ്രസേന വോട്ട് ചെയ്യുന്നവരെ തടഞ്ഞാൽ അവരെ നേരിടണമെന്നുമുള്ള പ്രസംഗങ്ങളുടെ പേരിലായിരുന്നു വിലക്ക്. ഗാന്ധിപ്രതിമയ്ക്കു സമീപം മണിക്കൂറുകളോളം ചെലവഴിച്ച്, ചിത്രരചനയിൽ മുഴുകിയാണ് മമത ബാനർജി വിലക്കിനെതിരെ പ്രതിഷേധിച്ചത്.
‘ഞങ്ങളെ പരാജയപ്പെടുത്താൻ സാധിക്കാത്തപ്പോൾ നിങ്ങൾ ഞങ്ങൾക്കു വിലക്കേർപ്പെടുത്തുന്നു’ എന്നായിരുന്നു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രെയന്റെ മറുപടി.
English Summary: Warning for BJP's Suvendu Adhikari for "Mini Pakistan" remark during Bengal assembly election campaign