പ്രോട്ടോക്കോള്‍ ലംഘന ആരോപണം ശക്തമാവുന്നു; വെട്ടിലായി മെഡിക്കൽ കോളജും
Mail This Article
കോഴിക്കോട്∙ ഏപ്രില്‍ നാല് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ വിശദീകരണം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ തന്നെ തള്ളിയതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പ്രതിരോധത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ള മടക്കയാത്രയിലും മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണവും ശക്തമാവുകയാണ്.
ഏപ്രില്‍ എട്ടിന് രോഗം സ്ഥിരീകരിച്ച മുഖ്യമന്ത്രി ആശുപത്രി വിട്ടത് ഏപ്രില്‍ പതിനാലിനാണ്. പോസിറ്റീവായി പത്താം ദിവസമാണ് പരിശോധ നടത്തേണ്ടത് എന്നിരിക്കേ മുഖ്യമന്ത്രി ഏഴാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടത് വിവാദമായിരുന്നു. ഏപ്രില്‍ നാലു മുതല്‍ മുഖ്യമന്ത്രിക്ക് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ഇതിന് പിന്നാലെ പ്രിന്‍സിപ്പലും സൂപ്രണ്ടും തറപ്പിച്ച് പറഞ്ഞത്.
ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി പത്താം ദിവസം പരിശോധന നടത്തണം എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നടപ്പിലാക്കിയത് എന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ഇതാണ് ആരോഗ്യമന്ത്രി തന്നെ തള്ളി വിവാദങ്ങളില്‍നിന്നും തലയൂരാന്‍ ശ്രമിച്ചത്. തീയതി പറഞ്ഞതില്‍ സൂപ്രണ്ടിന് തെറ്റ് പറ്റിയതാണെന്നും തിരുത്തിയെന്നുമായിരുന്നു കെ.കെ. ശൈലജ അറിയിച്ചത്.
ഇതോടെ മുഖ്യമന്ത്രിക്കൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജും പ്രതിരോധത്തിലായി. മടക്കയാത്രയിലും മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല പോസിറ്റീവായിരുന്നു. എന്നാല്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ച് മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണ് മടങ്ങിയത്.
Content Highlights: Pinarayi Vijayan, Kozhikode Medical College, KK Shailaja