ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 2–3 വർഷം തുടർച്ചയായി ലഭിച്ചതുപോലെ ഈ വർഷവും ശരാശരി മൺസൂൺ വർഷപാതത്തിനു സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ആദ്യ പ്രവചനം. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ പതിവിലും കൂടുതൽ മഴയ്ക്കു സാധ്യതയുള്ളതായും ഐഎംഡി വ്യക്തമാക്കി. മധ്യകേരളത്തിലും ഇടുക്കിയിലും ഉൾപ്പെടെ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്നാണ് പുണെയിലെ ഓഫിസ് ഓഫ് ക്ലൈമറ്റ് റിസർച്ച് പുറത്തുവിട്ട സാധ്യതാ ചിത്രത്തിൽനിന്നു ലഭിക്കുന്ന സൂചന.

ശാന്ത സമുദ്രത്തിലെ (പസഫിക്) ഉപരിതല താപനിലയുമായി ബന്ധപ്പെട്ട് ആഗോള മഴചംക്രമണത്തെ സ്വാധീനിക്കുന്ന എൽ നിനോ പോലെയുള്ള പ്രതിഭാസങ്ങൾ ഈ വർഷത്തെ മഴയെ ബാധിക്കില്ലെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവ് പറഞ്ഞു. അതിനാൽ ദീർഘകാല ശരാശരിയുടെ 98 ശതമാനം വരെ മഴ രാജ്യത്ത് ഈ വർഷം പ്രതീക്ഷിക്കാം. ജൂണിൽ കേരളത്തിൽ ആരംഭിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തെ പൊതിയുന്ന മഴയുടെ ദീർഘകാലശരാശരി എന്നാൽ 4 മാസം കൊണ്ട് രാജ്യമെമ്പാടുമായി ശരാശരി 88 സെ.മീ. യിൽ കുറയാതെ മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ്.

എന്നാൽ 98 ശതമാനം എന്നത് 5 ശതമാനം കുറയുകയോ കൂടുകയോ ആകാം. 96 മുതൽ 104 ശതമാനം വരെ മഴ ശരാശരി (നോർമൽ) ആയാണ് ഐഎംഡി കണക്കാക്കുന്നത്. വടക്കു–കിഴക്കൻ സംസ്ഥാനങ്ങൾ, അസം, ഒഡീഷ, ബിഹാർ, കിഴക്കൻ യുപി തുടങ്ങിയ ഏതാനും പ്രദേശങ്ങൾ ഒഴികെ മിക്കയിടത്തും ശരാശരി മഴയ്ക്കു സാധ്യതയുണ്ട്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും പതിവിലും കൂടുതലായി മഴ ലഭിക്കുന്നതിനാൽ ഈ കുറവ് കാര്യമായി അനുഭവപ്പെടില്ല. കോവിഡ് തച്ചുടച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവേകി കാർഷിക മേഖലയിൽ ഉൽപ്പാദനം മെച്ചപ്പെടുത്താനാകും. 2019ൽ ദീർഘകാല ശരാശരിയുടെ 109 ശതമാനവും 2020ൽ 110 ശതമാനവും മഴ ലഭിച്ചു. ഈ വർഷവും ആവശ്യത്തിനു മഴ ലഭിച്ചാൽ രാജ്യത്തെ ഭക്ഷ്യധാന്യ ഉൽപ്പാദനം ഏകദേശം 300 കോടി ദശലക്ഷം ടണ്ണായി ഉയരുമെന്നു കണക്കാക്കുന്നു.

ശരാശരി മഴ ലഭിക്കാനുള്ള സാധ്യത 40 ശതമാനവും അധിക മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനവും തീവ്രമഴയ്ക്കുള്ള സാധ്യത 5 ശതമാനവുമാണെന്ന് ഐഎംഡി വിലയിരുത്തുന്നു. മഴ കുറയാനുള്ള സാധ്യത 25 ശതമാനവും വരൾച്ചയ്ക്കുള്ള സാധ്യത 14 ശതമാനവുമാണ്.

English Summary: Monsoon to be normal this season, says government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com