പ്രതിസന്ധി തിരിച്ചറിയാൻ മോദിക്ക് കഴിഞ്ഞില്ല; കോവിഡിനെ അവഗണിച്ചു: പ്രശാന്ത് കിഷോർ
Mail This Article
കൊൽക്കത്ത ∙ ദീർഘ വീക്ഷണത്തോടെ പ്രതിസന്ധി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതു മറയ്ക്കാൻ കോവിഡിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണെന്നു തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോവിഡ് സാഹചര്യത്തെ കുറിച്ചു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമായിരുന്നു കിഷോറിന്റെ പ്രസ്താവന. ലോക്ഡൗൺ അവസാനത്തെ ആയുധമാണെന്നാണു പ്രധാനമന്ത്രി പറഞ്ഞത്.
‘പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ വിജയം അവകാശപ്പെട്ട് പ്രധാനമന്ത്രി ജനങ്ങളോടു വീമ്പിളക്കി. പ്രശ്നം നിലനിൽക്കുകയാണെങ്കിൽ അത് മറ്റുള്ളവർക്കു കൈമാറുക, സാഹചര്യം മെച്ചപ്പെടുമ്പോൾ അവകാശം ഏറ്റെടുക്കാൻ ഭക്തരുടെ സൈന്യവുമായി വരിക എന്നിങ്ങനെയാണു മോദി സർക്കാർ പ്രതിസന്ധി കൈകാര്യം ചെയ്തത്’– പ്രശാന്ത് ട്വീറ്റ് ചെയ്തു. ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ബംഗാളിൽ തൃണമൂലിന്റെ പ്രചാരണ തന്ത്രങ്ങൾ ഒരുക്കുന്നത് പ്രശാന്താണ്.
കോവിഡ് മഹാമാരി പോലുള്ള ആരോഗ്യ പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുമ്പോഴും പ്രതിപക്ഷ പാർട്ടികളെ വിശ്വാസത്തിൽ എടുക്കാത്തതിനു കേന്ദ്ര സർക്കാരിനെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. രാജ്യം മുഴുവൻ ഒരുമിച്ചു നിൽക്കേണ്ട സമയമാണെന്നു പറഞ്ഞ പ്രിയങ്ക, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ആത്മാർഥമായ ശുപാർശകളെപ്പോലും നരേന്ദ്ര മോദി സർക്കാർ പരിഹസിച്ചതായും ആരോപിച്ചു.
English Summary: PM Ignored COVID-19 Crisis To Hide His Lack Of Foresightedness: Prashant Kishor