റെയിൽവേ സംസ്ഥാനങ്ങൾക്ക് എത്തിച്ചത് 510 മെട്രിക് ടൺ ഒാക്സിജൻ; കൂടുതൽ യുപിയ്ക്ക്
Mail This Article
കൊച്ചി∙ ഇന്ത്യൻ റെയിൽവേ ഇതുവരെ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചത് 510 മെട്രിക് ടൺ ഒാക്സിജൻ. ഏറ്റവും കൂടുതൽ ഒാക്സിജൻ എത്തിച്ചതു യുപിയിലേക്കാണ്. ഇതുവരെ 202 മെട്രിക് ടൺ ഒാക്സിജനാണു യുപിയിലെത്തിയത്. സംസ്ഥാനങ്ങളിൽ നിന്നു ലഭിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ചാണു ട്രെയിനുകൾ ഒാടിക്കുന്നത്. യുപിക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നിവടങ്ങളിലേക്കും ട്രെയിനിൽ ഒാക്സിജൻ എത്തിക്കുന്നുണ്ട്.
ഹരിയാനയും റെയിൽവേയുടെ സഹായം തേടിയിട്ടുണ്ട്. 5 ടാങ്കറുകൾ വീതമുള്ള രണ്ടു ട്രെയിനുകൾ ഹരിയാനയിലേക്കു പോകും. മധ്യപ്രദേശിലേക്കുള്ള ആദ്യ ട്രെയിൻ 64 മെട്രിക് ടൺ ഒാക്സിജനുമായി ഇന്നലെ ജബൽപൂരിലും ഭോപ്പാലിലും എത്തി. ലക്നൗവിലേയ്ക്കുള്ള അടുത്ത ലോഡും വൈകാതെ എത്തും. മഹാരാഷ്ട്രയിലേക്ക് 174 മെട്രിക് ടണ്ണും ഡൽഹിയിലേക്ക് 70 മെട്രിക് ടണ്ണും മധ്യപ്രദേശിലേക്കു 64 മെട്രിക് ടണ്ണുമാണു ദ്രവീകൃത ഒാക്സിജൻ ഇന്നലെ വരെ എത്തിച്ചിട്ടുള്ളത്.
യുപിയിൽ ഒാക്സിജൻ ക്ഷാമം ഉണ്ടെന്നു പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണു പ്രശ്നത്തിനു കാരണമെന്നും കടുത്ത നടപടികൾ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
English Summary : Indian railway delivered 510 metric ton oxygen to various states