കോഴിക്കോട് അട്ടിമറികള്‍? റിയാസ് പിന്നിൽ; ബാലുശേരിയില്‍ ധര്മജന്, വടകരയിൽ രമ
Mail This Article
കോഴിക്കോട് ജില്ലയിൽ വൻ അട്ടിമറികൾ നടക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ ഫലം. വടകരയില്‍ പൊരിഞ്ഞ പോരാട്ടമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാല്‍ കെ.കെ.രമ മുന്നിലെത്തും. മനയത്ത് ചന്ദ്രനേക്കാള്‍ 2% വോട്ടിന് മുന്നിലാണ് കെ.കെ.രമയെന്നാണ് പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 36.80%, എല്‍ഡിഎഫ് 34.80%, എന്‍ഡിഎ 15.10% വോട്ടും നേടും. വാശിയേറിയ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രമ 2 % മാര്‍ജിനില്‍ എല്‍ജെഡിയിലെ മനയത്ത് ചന്ദ്രനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സി.കെ.നാണു 7.34% (9511 വോട്ട്) മാര്‍ജിനില്‍ വിജയിച്ച മണ്ഡലമാണ്. 2016ല്‍ കെ.കെ.രമ ഒറ്റയ്ക്കുനിന്ന് 15.82 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ തവണ 4.8% വോട്ട് പിടിച്ച മറ്റുകക്ഷികള്‍ക്ക് ഇത്തവണ പ്രവചിക്കുന്ന വിഹിതം 13.30 %. എസ്‍ഡിപിഐ സ്ഥാനാര്‍ഥിയും കെ.കെ.രമയുടെ അപരസ്ഥാനാര്‍ഥികളും കൂടുതല്‍ വോട്ട് പിടിക്കും.
കുറ്റ്യാടി സിറ്റിങ് സീറ്റില്‍ യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ 1.10% മാത്രം ലീഡോടെ ജയമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റുകക്ഷികള്‍ ഇവിടെ നിര്‍ണായകം ആകുമെന്നും സൂചനയുണ്ട്. എക്സിറ്റ് പോളിലെ മറ്റുള്ളവരുടെ വോട്ട് വിഹിതം 9.10% ആണ്. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.00 %, എല്‍ഡിഎഫ് 39.90 %, എന്‍ഡിഎ 10.00 ശതമാനം വോട്ടും നേടും. കടുത്ത മത്സരത്തിനൊടുവില്‍ യുഡിഎഫ് 1.10 % വോട്ടിന് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം. പാറയ്ക്കല്‍ അബ്ദുല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ മാര്‍ജിന്‍ 0.73 % (1157 വോട്ട്). ഇത്തവണ മറ്റുള്ളവര്‍ 9.10 % വോട്ട് നേടുമെന്നാണ് പ്രവചനം.
നാദാപുരത്ത് അട്ടിമറിയെന്നാണ് എക്സിറ്റ് പോളിലെ പ്രവചനം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫ് 2.80% മുന്നിലെന്ന് പ്രവചനം പറയുന്നു. കെ.പ്രവീണ്‍ കുമാര്‍ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 43.80 %, എല്‍ഡിഎഫ് 41.00%, എന്‍ഡിഎ 8.80 %. 2.80 % വ്യത്യാസത്തില്‍ കോണ്‍ഗ്രസിലെ കെ.പ്രവീണ്‍ കുമാര്‍ സിപിഐയിലെ സിറ്റിങ് എംഎല്‍എ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം. 2016ല്‍ ഇ.കെ.വിജയന്‍ പ്രവീണ്‍ കുമാറിനെ തോല്‍പ്പിച്ചത് 2.92 ശതമാനത്തിന്റെ (4759 വോട്ട്) മാര്‍ജിനിലായിരുന്നു. ബിജെപി വോട്ടില്‍ ഇത്തവണ നേരിയ കുറവ് കാണുന്നു. ഇത്തവണ മറ്റുള്ളവര്‍ 6.40 % വോട്ട് നേടുമെന്ന് പ്രവചനം.
കൊയിലാണ്ടിയില്‍ തീപാറും എന്നാണ് പ്രവചനം. എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് മുന്നിലെന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എന്‍.സുബ്രഹ്മണ്യന്റെ ലീഡ് ഒരുശതമാനം മാത്രമാണ്. വോട്ടുശതമാനം: യുഡിഎഫ് 38.40 %, എല്‍ഡിഎഫ് 37.40%, എന്‍ഡിഎ 12.50% വോട്ടും നേടും. കടുത്ത പോരാട്ടത്തില്‍ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ യുഡിഎഫിലെ എന്‍.സുബ്രഹ്മണ്യന്‍ എല്‍ഡിഎഫിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ കാനത്തില്‍ ജമീലയെ പരാജയപ്പെടുത്തുമെന്ന് പ്രവചനം. 2016ല്‍ കെ.ദാസന്‍ 8.70 % മാര്‍ജിനില്‍ (13369 വോട്ട്) എന്‍.സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയ മണ്ഡലമാണ്. ഇത്തവണ ബിജെപിക്ക് വോട്ട് കുറയുമെന്ന് എക്സിറ്റ് പോള്‍. 11.80 % വോട്ട് മറ്റുള്ളവര്‍ക്ക് പോകുമെന്നാണ് പ്രവചനം. ഇതു നിര്‍ണായകമായേക്കാം.
മന്ത്രി ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്ര നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. ടി.പി.രാമകൃഷ്ണന്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും പ്രവചനം. വോട്ടുശതമാനം ഇങ്ങനെയാണ്: എല്‍ഡിഎഫ് 46.30 %, യുഡിഎഫ് 40.50%, എന്‍ഡിഎ 10.10% വോട്ടും നേടും. മാര്‍ജിന്‍ 5.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.67 % (4101 വോട്ട്) ഭൂരിപക്ഷമുണ്ടായിരുന്നു. ബിജെപി വോട്ട് ഇത്തവണ 4 ശതമാനമെങ്കിലും വര്‍ധിക്കുമെന്ന് എക്സിറ്റ് പോള്‍. യുഡിഎഫിന് 4 ശതമാനം വോട്ട് കുറയും.
ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മുന്നിലെന്ന് എക്സിറ്റ് പോള്‍ പറയുന്നു. ധര്‍മജന് സച്ചിന്‍ ദേവിനുമേല്‍ ഒരുശതമാനം വോട്ടിന്റെ ലീഡെന്ന് പ്രവചനം പറയുന്നു. വോട്ടുശതമാനം: യുഡിഎഫ് 44.00 %, എല്‍ഡിഎഫ് 43.00%, എന്‍ഡിഎ 10.20 % വോട്ടും നേടും. കടുത്ത പോരാട്ടത്തില്‍ ഒരുശതമാനം വോട്ടിന് യുഡിഎഫിലെ ധര്‍മജന്‍ ബോള്‍ഗാട്ടി എസ്എഫ്ഐ നേതാവ് കെ.എം.സച്ചിന്‍ ദേവിനെ മറികടക്കുമെന്ന് പ്രവചനം. യാഥാര്‍ഥ്യമായാല്‍ ഈ തിരഞ്ഞെടുപ്പിലെ യഥാര്‍ഥ അട്ടിമറികളിലൊന്നാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പുരുഷന്‍ കടലുണ്ടി 8.86 % വോട്ട് വ്യത്യാസത്തില്‍ (15464 വോട്ട്) ജയിച്ച മണ്ഡലമാണ്. ഇത്തവണ ബിജെപി വോട്ടില്‍ നേരിയ കുറവ് കാണുന്നു.
എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു. എ.കെ.ശശീന്ദ്രന്‍ 2016ലെ ഭൂരിപക്ഷം മറികടക്കുമെന്ന് പ്രവചനമാണ്. വോട്ടുശതമാനം: എല്‍ഡിഎഫ് 50.30%, യുഡിഎഫ് 28.50 %, എന്‍ഡിഎ 17.00% എന്നിങ്ങനെയാണ് വോട്ടുശതമാനം. മന്ത്രി എ.കെ.ശശീന്ദ്രന്‍ അനായാസം മണ്ഡലം നിലനിര്‍ത്തുമെന്ന് പ്രവചനം. മാര്‍ജിന്‍ 21.80 %. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18.51 % (29057 വോട്ട്) ആയിരുന്നു ശശീന്ദ്രന്റെ ഭൂരിപക്ഷം. ബിജെപി വോട്ടില്‍ നേരിയ കുറവ് കാണുന്നു. എന്‍സിപി പിളര്‍ന്നുണ്ടായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയുടെ ആദ്യമല്‍സരം. എ.കെ.ശശീന്ദ്രന്‍ നേരിട്ട ആരോപണങ്ങളും പാര്‍ട്ടിയില്‍ ഉയര്‍ന്ന എതിര്‍പ്പും വോട്ടര്‍മാരെ കാര്യമായി സ്വാധീനിച്ചില്ലെന്ന് കരുതണം.
മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് നോർത്ത് നിലനിര്‍ത്തുമെന്ന് പ്രവചനം. മാര്‍ജിന്‍ 13.90 %. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.പ്രദീപ് കുമാര്‍ നേടിയ മാര്‍ജിന്‍ 21.02 % ആയിരുന്നു. കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം.അഭിജിത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. എം.ടി.രമേശ് മത്സരിച്ചിട്ടും ബിജെപി വോട്ടില്‍ വന്‍ ഇടിവുണ്ടാകുമെന്ന് എക്സിറ്റ് പോള്‍. തോട്ടത്തില്‍ രവീന്ദ്രന്‍ എക്സിറ്റ് പോളില്‍ 13.90% വോട്ടിന് മുന്നിലാണ്. വോട്ടുശതമാനം: എല്‍ഡിഎഫ് 48.80%, യുഡിഎഫ് 34.90 %, എന്‍ഡിഎ 15.90 % എന്നിങ്ങനെയാണ് വോട്ടുനില.
കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിന് വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം. ബിജെപിയിലെ നവ്യ ഹരിദാസ് രണ്ടാമതെത്തുമെന്നതാണ് ശ്രദ്ധേയ പ്രവചനം. വോട്ടുശതമാനം: യുഡിഎഫ് 46.40 %, എന്‍ഡിഎ 28.70 %, എല്‍ഡിഎഫ് 22.20 ശതമാനം വോട്ടും നേടും. വലിയ വ്യത്യാസത്തില്‍ (17.70%) യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബീന റഷീദ് ജയിക്കുമെന്ന് എക്സിറ്റ് പോൾ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം.കെ.മുനീര്‍ 5.47% മാര്‍ജിനില്‍ ജയിച്ച മണ്ഡലത്തിലാണ് ലീഗിന്റെ ഏക വനിതാസ്ഥാനാര്‍ഥി മികച്ച ലീഡ് നേടുന്നത്. ബിജെപി രണ്ടാംസ്ഥാനത്ത് വരുന്നു എന്ന രാഷ്ട്രീയ അട്ടിമറി കൂടിയുണ്ട്. ഐഎന്‍എല്‍ മൂന്നാമതാകും. 28.70 % ആണ് ബിജെപിയുടെ നവ്യ ഹരിദാസിന് പ്രവചിക്കുന്ന വിഹിതം.
ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസ് പിന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ് പോള്‍. ബേപ്പൂരില്‍ യുഡിഎഫ് 3.10 % വോട്ടിന് മുന്നിലെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. യുഡിഎഫ് വോട്ടിലും ബിജെപി വോട്ടിലും വര്‍ധനയ്ക്ക് സാധ്യതയേറെ കാണുന്നതാണ് സര്‍വേ. വോട്ടുശതമാനം ഇങ്ങനെ: യുഡിഎഫ് 41.30%, എല്‍ഡിഎഫ് 38.20%, എന്‍ഡിഎ 19.80% വോട്ടും നേടും. വി.കെ.സി. മമ്മദ് കോയ 9.22 % മാര്‍ജിനില്‍ (14363 വോട്ട്) കഴിഞ്ഞ തവണ വിജയിച്ച ബേപ്പൂരില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ പി.എ.മുഹമ്മദ് റിയാസ് തോല്‍ക്കുമെന്നാണ് പ്രവചനം. ബിജെപി നേരിയതോതില്‍ വോട്ട് വര്‍ധിപ്പിക്കുമെന്ന് എക്സിറ്റ് പോള്‍.
കുന്നമംഗലത്ത് അട്ടിമറി സൂചനയാണ് എക്സിറ്റ് പോള്‍ നല്‍കുന്നത്. സിറ്റിങ് എംഎല്‍എ പി.ടി.എ.റഹീം 5.30% വോട്ടിന് പിന്നിലെന്ന് എക്സിറ്റ് പോള്‍ പ്രവചനം പറയുന്നു. യുഡിഎഫ് വോട്ടില്‍ ഗണ്യമായ വര്‍ധന പ്രവചിച്ച് എക്സിറ്റ് പോള്‍ സീറ്റുറപ്പിക്കുന്നു. വോട്ടുശതമാനം: യുഡിഎഫ് 41.60 %, എല്‍ഡിഎഫ് 36.30 %, എന്‍ഡിഎ 18.40 % എന്നിങ്ങനെയാണ് വോട്ടിങ് നില. സിറ്റിങ് എംഎല്‍എ പിടിഎ റഹീമിനെ ലീഗ് സ്വതന്ത്രന്‍ ദിനേശ് പെരുമണ്ണ 5.30% വോട്ടിന് പിന്നിലാക്കുമെന്നാണ് എക്സിറ്റ് പോള്‍. കഴിഞ്ഞതവണ 6.21 % വോട്ട് വ്യത്യാസത്തിലാണ് (11205 വോട്ട്) പി.ടി.എ.റഹീം വിജയിച്ചത്. ഇത്തവണ മറ്റുള്ളവര്‍ക്ക് 3.80 % വോട്ട് വിഹിതം കാണുന്നു. ബിജെപി വോട്ടില്‍ നേരിയ മാറ്റം മാത്രം.
കൊടുവള്ളിയില്‍ എം.കെ.മുനീര്‍ പിന്നിലെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. സിറ്റിങ് എം.എല്‍.എ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ടിന് മുന്നിലെന്ന് പ്രവചനം സൂചിപ്പിക്കുന്നു. വോട്ടുശതമാനം: എല്‍ഡിഎഫ് 41.50 %, യുഡിഎഫ് 40.50%, എന്‍ഡിഎ 9.90 % എന്നിങ്ങനെയാണ് വോട്ടുശതമാനക്കണക്ക്. കടുത്ത മല്‍സരത്തിനൊടുവില്‍ സിറ്റിങ് എംഎല്‍എ കാരാട്ട് റസാഖ് ഒരു ശതമാനം വോട്ട് വ്യത്യാസത്തില്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍. ഇത് സംഭവിച്ചാല്‍ വലിയ രാഷ്ട്രീയ അട്ടിമറി കൂടിയാകും. മണ്ഡലം മാറിവന്ന എം.കെ.മുനീറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് ഒന്നരശതമാനം വോട്ട് വര്‍ധിക്കുമെന്ന് പ്രവചനം. കഴിഞ്ഞ തവണയുടെ തലനാരിഴയ്ക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്. മാര്‍ജിന്‍ 0.42 % (573 വോട്ട്). ഇത്തവണ ഇവിടെ മറ്റുള്ളവര്‍ 8.10 % വോട്ട് നേടുമെന്ന് പ്രവചനം. 3.71 % ആണ് 2016ല്‍ മറ്റുള്ളവര്‍ നേടിയത്. എസ്ഡിപിഐയും എം.കെ.മുനീറിന്റെ അപരന്മാരും കാര്യമായി വോട്ട് പിടിക്കുമെന്ന സൂചനയാകാം ഇത്.
തിരുവമ്പാടിയില്‍ യുഡിഎഫ് മുന്നിലെന്ന് എക്സിറ്റ് പോള്‍ പറയുന്നു. ലീഗിലെ സി.പി.ചെറിയമുഹമ്മദിന് പ്രവചിക്കുന്ന മാര്‍ജിന്‍ 9.50% ആണ്. വോട്ടുവിഹിതം നോക്കാം: യുഡിഎഫ് 47.40%, എല്‍ഡിഎഫ് 37.90 %, എന്‍ഡിഎ 10.80 ശതമാനം വോട്ടും നേടാം. മുസ്‍ലിം ലീഗിലെ സി.പി.ചെറിയ മുഹമ്മദ് 9.50 % മാര്‍ജിനില്‍ സിപിഎമ്മിലെ ലിന്റോ ജോസഫിനെ തോല്‍പിക്കുമെന്ന് എക്സിറ്റ് പോള്‍. കഴിഞ്ഞ തവണ എല്‍ഡിഎഫിലെ ജോര്‍ജ് എം.തോമസ് 2.22% വ്യത്യാസത്തില്‍ (3008 വോട്ട്) വിജയിച്ച മണ്ഡലമാണ്. എന്‍ഡിഎ വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്ന് പ്രവചനം.
English Summary: Kozhikode District Manorama News VMR Exit Poll Result