ഡൽഹിയിൽ കോവിഡ് രോഗബാധിതരെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി
Mail This Article
ന്യൂഡൽഹി∙ രാജ്യ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ജീവനൊടുക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഡോക്ടർ കടുത്ത സമ്മർദ്ദത്തിലായിരുന്നെന്നാണു വിവരം. വിവേക് റായ് ആണ് ആത്മഹത്യ ചെയ്തത്.
ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശിയായ വിവേക് നൂറുകണക്കിന് കോവിഡ് രോഗികളെ പരിചരിച്ചിരുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ തലവൻ ഡോ. രവി വങ്കേഡ്കർ ട്വിറ്ററിൽ കുറിച്ചു.
ഒരു മാസമായി വിവേക് ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുകയായിരുന്നു. ഒരു ദിവസം ഗുരുതരാവസ്ഥയിലുള്ള ഏഴോ എട്ടോ രോഗികളെയാണ് പരിചരിച്ചിരുന്നത്. രോഗികൾ മരണപ്പെടുന്നതിനെ തുടര്‍ന്ന് ഡോക്ടർ വിഷാദത്തിലായിരുന്നെന്നാണു വിവരം.
വിവേകിന്റെ ഭാര്യ രണ്ട് മാസം ഗർഭിണിയാണ്. ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മാൾവിയാ നഗർ പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം എയിംസിലേക്കു കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Doctor Working In Delhi Hospital's Covid Ward Dies By Suicide