വെറും 4 കിലോമീറ്റർ ഓട്ടത്തിന് 10,000 രൂപ; ഡൽഹിയിൽ ആംബുലൻസിൽ പിടിച്ചുപറി
Mail This Article
ന്യൂഡൽഹി∙ കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ എല്ലാ മേഖലകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്. ഒരുമിച്ചുനിന്ന് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. പിന്തുണയുമായി ലോകരാജ്യങ്ങളും അണിനിരക്കുന്നു. ഇക്കൂട്ടത്തിൽ ലാഭം മാത്രം ഉന്നമിട്ട് പ്രവർത്തിക്കുന്നവരെ തുറന്നുകാട്ടുകയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്ര.
കോവിഡ് രൂക്ഷമായ ഡൽഹിയിൽ രോഗികളെ പിടിച്ചു പറിക്കുന്ന ചില ആംബുലൻസ് സർവീസുകാരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. വെറും നാലു കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ 10,000 രൂപയാണ് ഇൗടാക്കുന്നത്. ഇതിന്റെ ബില്ല് സഹിതം പങ്കുവച്ചാണ് അരുൺ ബോത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂന്നു ദിവസം മുൻപ് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ രാജ്യമെങ്ങും ചർച്ചയാണ്.
പിത്തംപുരയിൽനിന്ന് ഫോർട്ടിസ് ആശുപത്രിയിലേക്കുള്ള നാല് കിലോമീറ്റർ ദൂരത്തിനാണ് 10,000 രൂപ ആംബുലൻസ് സർവീസുകാർ ഈടാക്കിയത്. ‘ഇപ്പോൾ ലോകം നമ്മളെ നോക്കുന്നുണ്ട്. അവർ നമ്മുടെ ധാർമിക മൂല്യങ്ങളെയും ശ്രദ്ധിക്കുന്നു.’ അദ്ദേഹം കുറിച്ചു.
English Summary: IPS officer shares receipt of ambulance charging 10,000 for 4km