വെള്ളം തലയ്ക്ക് മുകളിൽ, കണ്ണടയ്ക്കാനാവില്ല; കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി
Mail This Article
ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്തെ ആശുപത്രികൾക്ക് അനുവദിച്ചിട്ടുള്ളത്രയും ഓക്സിജൻ ഉറപ്പായും ലഭ്യമാക്കണമെന്ന് കേന്ദ്രത്തിന് ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഡൽഹിക്ക് അർഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്സിജൻ ഇന്ന് നൽകണമെന്നാണു കോടതിയുടെ നിർദേശം. ഇതു നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.
‘വെള്ളം തലയ്ക്കു മുകളിലെത്തി. ഇപ്പോൾ തന്നെ നിങ്ങൾ എല്ലാം തയാറാക്കണം. നിങ്ങളാണ് ഓക്സിജൻ അനുവദിച്ചത്. അവ നൽകണം. എട്ട് ജീവനുകളാണ് ഇപ്പോൾ നഷ്ടമായത്. അതിനെതിരെ ഞങ്ങൾക്ക് കണ്ണടയ്ക്കാൻ സാധിക്കില്ല’– ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഒരു ഡോക്ടറുൾപ്പെടെ എട്ട് പേർ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു.
എന്തു ചെയ്തിട്ടായാലും ഡൽഹിക്ക് 490 ടൺ ഓക്സിജൻ ലഭിച്ചിരിക്കണം. ഇതിനായി ടാങ്കറുകൾ തയാറാക്കേണ്ടതു കേന്ദ്രം തന്നെയാണെന്നു പറഞ്ഞ കോടതി, കേസ് തിങ്കളാഴ്ചത്തേക്കു മാറ്റമെന്ന അഭ്യർഥന തള്ളി. ആരും അനുവദിക്കപ്പെട്ടതിലും അധികം ഒന്നും ചോദിക്കുന്നില്ല. അനുവദിച്ചത്രയും ഓക്സിജൻ നിങ്ങൾക്കു നൽകാൻ സാധിച്ചില്ലെങ്കിൽ തിങ്കളാഴ്ച വിശദീകരണം നൽകേണ്ടിവരും– കോടതി വ്യക്തമാക്കി.
ജസ്റ്റിസ് വിപിൻ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതിയുടെ പരിഗണനയിൽ വിഷയമുണ്ടെന്ന കാര്യം സോളിസിറ്റർ ജനറൽ ചൂണ്ടിക്കാണിച്ചെങ്കിലും അതൊന്നും പറയേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.
English Summary: "Water Above Head Now": Delhi High Court To Centre On Oxygen Shortfall