മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കും; തീരുമാനം മോദിയുടേത്
Mail This Article
ന്യൂഡൽഹി∙ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ ഇന്റേണുകളെയും കോവിഡ് ഡ്യൂട്ടിക്കു നിയോഗിക്കണമെന്നു നിർദേശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഡ്യൂട്ടിക്കു കൂടുതൽ പേരെ നിയോഗിക്കുക ലക്ഷ്യമിട്ടാണു നീക്കം.
എംബിബിഎസ് അവസാന വർഷ വിദ്യാർഥികളെ ടെലി കൺസൽട്ടേഷൻ, ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള രോഗികളുടെ ചുമതല എന്നിവയ്ക്കായിരിക്കും നിയോഗിക്കുക. നിലവിൽ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനാണ് ഇങ്ങനെയൊരു തീരുമാനം.
പുതിയ പിജി വിദ്യാർഥികൾ വരുന്നതുവരെ അവസാന വർഷ വിദ്യാർഥികളുടെ സേവനം ഉപയോഗിക്കും. ബിഎസ്‍സി/ ജിഎൻഎം യോഗ്യതയുള്ള നഴ്സുമാരെ മുതിർന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും കീഴിൽ കോവിഡ് നഴ്സിങ് ഡ്യൂട്ടികൾക്ക് ഉപയോഗിക്കും. കോവിഡ് ഡ്യൂട്ടിയിൽ 100 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് ഇനി വരുന്ന സർക്കാർ റിക്രൂട്ട്മെന്റിൽ മുൻഗണന നൽകാനും തീരുമാനിച്ചു. ഇവർക്കു കോവിഡ് വാക്സിനേഷനും ഉറപ്പാക്കും.
കോവിഡ് നാഷനല്‍ സര്‍വീസ് സമ്മാന്‍ എന്ന പേരില്‍ ബഹുമതി ലഭിക്കും. 100 ദിവസം ഡ്യൂട്ടി ചെയ്ത താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനങ്ങളില്‍ മുന്‍ഗണന ലഭിക്കും.നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്കു നീട്ടാൻ തീരുമാനിച്ചു. 2021 ഓഗസ്റ്റ് 31ന് മുൻപ് പരീക്ഷ നടത്തില്ല. പരീക്ഷ നടത്തുന്നതിനു ഒരു മാസം മുൻപു തന്നെ വിദ്യാര്‍ഥികൾക്ക് അറിയിപ്പു നൽകും.
English Summary: Medical Interns For Covid Duty Among Big New Decisions Of PM Modi