വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചു: പിണറായി വിജയൻ
Mail This Article
തിരുവനന്തപുരം∙ യുഡിഎഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പിണറായി വിജയൻ. വോട്ട് കച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. ബിജെപിക്ക് ഭീമമായി വോട്ട് കുറഞ്ഞത് എങ്ങനെയെന്നും അദ്ദേഹം േചാദിച്ചു.
പുറമേ കാണുന്നതിനേക്കാൾ വലിയ വോട്ട് കച്ചവടം നടന്നതിന് തെളിവാണു ബിജെപിയുടെ നില. 90 മണ്ഡലങ്ങളിൽ ബിജെപിക്ക് 2016ല്‍ ലഭിച്ചതിനേക്കാൾ വോട്ട് കുറഞ്ഞു. പുതിയ വോട്ടർമാരിലെ വർധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങൾ എണ്ണിപ്പറഞ്ഞ പിണറായി, പത്തിടത്ത് യുഡിഎഫ് വിജയിച്ചത് ബിജെപി വോട്ടിലെന്നും ആരോപിച്ചു. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോൾ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയിൽ ബിജെപിയുടെ 14,160 വോട്ട് കുറഞ്ഞു. യുഡിഎഫിന് 4454 ഭൂരിപക്ഷം കിട്ടി. തൃപ്പൂണിത്തുറയിൽ യുഡിഎഫ് ഭൂരിപക്ഷം 992, ബിജെപി വോട്ടിലെ കുറവ് 6087. പാലായിൽ ജോസ് കെ.മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലാണ്. യുഡിഎഫിന്റെ നേതൃത്വത്തിൽ ധാരണകൾ ഉണ്ടാക്കിയെന്ന് വ്യക്തം.
ബിജെപി വോട്ട് മറിച്ചതിൽ സാമ്പത്തിക താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വോട്ടെടുപ്പ് ദിവസം തുടർഭരണം പാടില്ലെന്ന സന്ദേശം നൽകി. ജനവിശ്വാസം അട്ടിമറിക്കാൻ സുകുമാരൻ നായരുടെ പരാമർശം കൊണ്ട് കഴിയുമായിരുന്നില്ല. ജീവിതാനുഭവം അടിസ്ഥാനമാക്കിയാണ് ജനങ്ങൾ വോട്ട് ചെയ്തത്.
വോട്ട് കച്ചവടത്തെക്കുറിച്ച് ബിജെപി നേതൃത്വം അന്വേഷിക്കണം. ബിജെപി നേതൃത്വം പാർട്ടിയെ പാർട്ടിയാക്കി നിർത്താൻ ശ്രമിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. പുതിയ സർക്കാരിന്റെ പ്രഥമ പരിഗണന കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തലെന്നും പ്രകടനപത്രികയിലെ ഉറപ്പുകൾ പാലിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
English Summary: Pinarayi Vijayan press meet