കടുത്ത ഇടതു വിരോധി, പിന്നെ പിണറായി ആരാധകൻ; കൊട്ടാരക്കരയുടെ ഒറ്റക്കൊമ്പൻ
Mail This Article
കമ്യൂണിസ്റ്റായും കോണ്‍ഗ്രസായും കേരള കോണ്‍ഗ്രസായും രാഷ്ട്രീയ ജീവിതത്തില്‍ അതികായനായിരുന്നു ആര്‍.ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ രൂപീകരണത്തില്‍ കെ.എം.ജോർജിന് താങ്ങും തണലുമായി അദ്ദേഹം. കടുത്ത ഇടതു വിരോധിയായിരുന്ന പിള്ള പക്ഷേ, ഇടതു സഹയാത്രികനായാണ് വിടപറയുന്നത്. അവസാനകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരാധകനായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ ഒരേപോലെ ആരാധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത നേതാവായിരുന്നു ബാലകൃഷ്ണപിള്ള. ശ്രീമൂലം പ്രജാസഭാംഗവും ധനാഢ്യനുമായിരുന്ന വാളകം കീഴൂട്ട് രാമൻപിള്ളയുടെയും കാർത്യായനിയമ്മയുടെയും മകനായി 1934 ഓഗസ്റ്റ് 25–നാണ് ജനനം. ഇണങ്ങിയാല്‍ തലോടുകയും പിണങ്ങിയാല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്ന കേരള രാഷ്ട്രീയത്തിലെ ഒറ്റക്കൊമ്പനായിരുന്നു അദ്ദേഹം.
1964ൽ കോൺഗ്രസിൽനിന്ന് ഇറങ്ങിപ്പോയി കേരള കോണ്‍ഗ്രസിന് കെ.എം.ജോർജ് രൂപം നല്‍കുമ്പോള്‍ ബാലകൃഷ്ണപിള്ള ഒപ്പംനിന്നു. പിള്ളയുടെ തന്ത്രങ്ങളായിരുന്നു മറ്റു 14 നിയമസഭാംഗങ്ങളെയും കോണ്‍ഗ്രസില്‍നിന്ന് കെ.എം.ജോര്‍ജിന്റെ ഒപ്പം കൂട്ടിയത്. കെ.എം.ജോർജ് കേരള കോണ്‍ഗ്രസ് ചെയർമാനും പിള്ള സ്ഥാപക ജനറൽ സെക്രട്ടറിയുമായി.
1964 മുതൽ 87 വരെ ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും 87 മുതൽ 95 വരെ കൊട്ടാരക്കര പഞ്ചായത്തിന്റെയും പ്രസിഡന്റായ പിള്ള, 1960ല്‍ 25–ാം വയസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. പത്തനാപുരത്തുനിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1965ല്‍ കൊട്ടാരക്കരയിലേക്ക് കളം മാറ്റിയ പിള്ളയെ കൊട്ടാരക്കരയും, പിള്ള കൊട്ടാരക്കരയെയും വളര്‍ത്തി. 1965ൽ കൊട്ടാരക്കരയിൽനിന്ന് വിജയിച്ചെങ്കിലും 1967ൽ ചന്ദ്രശേഖരൻ നായരോടും 70ൽ കോൺഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനോടും പരാജയപ്പെട്ടു.
1977, 1980, 1982, 1987, 1991, 1996, 2001 തിരഞ്ഞെടുപ്പുകളിൽ കൊട്ടാരക്കരയിൽ പിള്ള വിജയക്കൊടി പാറിച്ചു. 2006–ൽ ഐഷാ പോറ്റിയുടെ മുന്നില്‍ അടിപതറി. 1971ൽ മാവേലിക്കരയിൽനിന്നു ലോക്സഭാംഗവുമായിട്ടുണ്ട്. ലോക്സഭാംഗമായിരിക്കെതന്നെ 1975ൽ അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത–എക്സൈസ് വകുപ്പ് മന്ത്രിയായി. ഒരേ സമയം മന്ത്രിയും ലോക്സഭാംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
എക്സൈസ്, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത പിള്ള ഗതാഗത മന്ത്രിയെന്ന നിലയിലാണ് കൂടുതല്‍ പേരെടുത്തത്. 1982–87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ഇടമലയാർ പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചത് രാഷ്ട്രീയ ജീവിതത്തിലെ കരടായി. സിനിമാനടനായ മകന്‍ കെ.ബി.ഗണേഷ് കുമാറിനെ രാഷ്ട്രീയത്തിലിറക്കി മന്ത്രിയാക്കിയ പിള്ള, പലതവണ രാഷ്്ടീയ വിയോജിപ്പിന്‍റെ പേരില്‍ മകനെ ശത്രുപക്ഷത്താക്കി.
ഗണേഷിനേക്കാള്‍ മുന്നെ വെള്ളിത്തിരയില്‍ മുഖം കാണിച്ചിട്ടുണ്ട് കൊട്ടാരക്കരയുടെ രാഷ്ടീയ കാരണവര്‍. സോളര്‍ കേസില്‍ സരിത എസ്.നായര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയത് ആര്‍.ബാലകൃഷ്ണ പിള്ളയാണെന്ന് പിന്നാമ്പുറ കഥയുണ്ട്. യുഡിഎഫ് സ്ഥാപകന്‍ കൂടിയായ പിള്ളയെ മുന്നണിയില്‍നിന്ന് പതിയെ അകറ്റിയിരുന്നു. കെ.എം.മാണിയോടും ഉമ്മന്‍ ചാണ്ടിയോടുമുള്ള വിയോജിപ്പാണ് ഇടതു മുന്നണിയിലേക്ക് ചേക്കേറാന്‍ പിള്ളയെ പ്രേരിപ്പിച്ചത്.
English Summary: R Balakrishnapillai Demise