ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസിക്ക് ഊര്‍ജ്വസ്വലതയുമുള്ള നേതാവുണ്ടാകണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസില്‍ നേതൃമാറ്റ മുറവിളി കൂടുതല്‍ ശക്തമായി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഒഴിയാമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. നേതൃമാറ്റം ചര്‍ച്ചയ്ക്ക് ശേഷമെന്ന് തീരുമാനിച്ച ഹൈക്കമാന്‍ഡ്, തോല്‍വിയില്‍ റിപ്പോര്‍ട്ട് തേടി. തോല്‍വി വിലയിരുത്താന്‍ വെള്ളിയാഴ്ച രാഷ്ട്രീയകാര്യസമിതി ചേരും. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും കെപിസിസി നേതൃത്വത്തിന്റ തലയില്‍ കെട്ടിവയ്ക്കുന്ന തരത്തിലാണ് എ, ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം.

ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റിനെ ഇനിയും പാര്‍ട്ടിക്ക് വേണോയെന്നായിരുന്നു ഐ പക്ഷക്കാരനായ ഹൈബി ഈഡന്റെ സമൂഹമാധ്യമത്തിലൂടെയുള്ള ആക്ഷേപം. ഗ്രൂപ്പുകളിയാണ് കോണ്‍ഗ്രസിനെ തകര്‍ത്തതെന്നായിരുന്നു എ.കെ.രാഘവന്‍ എംപിയുടെ പ്രതികരണം. പ്രസിഡന്റ് സ്ഥാനം സ്വയം ഒഴിയാന്‍ മുല്ലപ്പള്ളി ആദ്യം തീരുമാനിച്ചതാണ്. എന്നാല്‍ ഗ്രൂപ്പ് വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഹൈക്കമാന്‍ഡ് പറയട്ടെയെന്നായി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജിവയ്ക്കാന്‍ സന്നദ്ധനാണന്നും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് തല്‍ക്കാലം മാറേണ്ടതില്ലെന്ന രമേശ് ചെന്നിത്തലയുടെ തീരുമാനവും ഒരാള്‍ മാത്രം ബലിയാടാകേണ്ടതില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളിയെ എത്തിച്ചു. വെള്ളിയാഴ്ചത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷമായിരിക്കും തുടര്‍ന്നുള്ള തീരുമാനങ്ങള്‍. തല്‍ക്കാലം നേതൃമാറ്റം വേണ്ടെന്നായിരുന്നു ഇന്ദിര ഭവനിലെത്തി മുല്ലപ്പള്ളിയെ കണ്ട കെ.മുരളീധരന്റെയും അഭിപ്രായം.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടാണ് ഹൈക്കമാന്‍ഡ് തോല്‍വിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നേതൃമാറ്റവും പ്രതിപക്ഷ നേതൃസ്ഥാനവും തീരുമാനിക്കുക. അതേസമയം, മന്ത്രിസഭ രൂപീകരണം പൂര്‍ത്തിയായാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ കണ്ടെത്തേണ്ടിവരും.

English Summary: Clamour in Congress to change leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com