ADVERTISEMENT

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങൾ കൂടുതലായി ഇടംപിടിക്കാൻ സാധ്യത. മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരെക്കുറിച്ചുള്ള ചർച്ച സിപിഎം സെക്രട്ടേറിയറ്റിൽ പുരോഗമിക്കുകയാണ്. എൽഡിഎഫിലും സിപിഎം സംസ്ഥാന കമ്മിറ്റിയിലും ചർച്ച ചെയ്തശേഷം പ്രഖ്യാപനമുണ്ടാകും. കോവിഡ് വ്യാപിക്കുന്നതിനാൽ രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാൻ സാധ്യത. അടുത്തയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഘടകകക്ഷികൾക്കു മന്ത്രിമാരെ നൽകാൻ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. സിപിഎമ്മിനും സിപിഐയ്ക്കും ഓരോ മന്ത്രിമാർ കുറയാനിടയുണ്ട്. സിപിഎമ്മിനു 12 മന്ത്രി, സിപിഐയ്ക്കു 3 മന്ത്രി. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനു രണ്ടു മന്ത്രിമാരെ ലഭിച്ചേക്കും. റോഷി അഗസ്റ്റിനും എൻ. ജയരാജിനുമാണ് സാധ്യത. കെ.ബി.ഗണേഷ് കുമാറും ഇത്തവണ മന്ത്രിസഭയിലെത്താം. എൻസിപി, ജെഡിഎസ്, എൽജെഡി പാർട്ടികൾക്കും മന്ത്രിമാരുണ്ടാകും.

ഇ.പി. ജയരാജൻ മാറുന്നതോടെ മന്ത്രിസഭയിലെ രണ്ടാമനായി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യവസായ മന്ത്രിയായി എത്തുമെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായി തുടർന്നേക്കും. ടി.പി. രാമകൃഷ്ണനും എ.സി. മൊയ്തീനും ഒരു അവസരം കൂടി ലഭിച്ചേക്കും. ടി.പി. രാമകൃഷ്ണന് എക്സൈസും മൊയ്തീനു വൈദ്യുതി വകുപ്പും ലഭിക്കുമെന്ന തരത്തിലാണു ചർച്ച പുരോഗമിക്കുന്നത്.

സിപിഎം സെക്രട്ടേറിയേറ്റിൽനിന്ന് പി. രാജീവും കെ.എൻ. ബാലഗോപാലും മന്ത്രിമാരാകും. പി. രാജീവിനു ധനവും കെ.എൻ. ബാലഗോപാലിനു മരാമത്തും ലഭിച്ചേക്കും. വീണാ ജോർജും പി.പി. ചിത്തരഞ്ജനും വി.എൻ. വാസവനും സജി ചെറിയാനും എ.വി. അബ്ദുറഹിമാനും  നന്ദകുമാറും എം.ബി.രാജേഷും സാധ്യതാ പട്ടികയിലുണ്ട്. ഫിഷറീസ് വകുപ്പ് പി.പി. ചിത്തരഞ്ജനു ലഭിച്ചേക്കും. തിരുവനന്തപുരത്തുനിന്നു വി.ശിവൻകുട്ടിക്കാണു സാധ്യത. കടകംപള്ളി സുരേന്ദ്രനെ സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.

English Summary: Discussions on Kerala Cabinet Ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com