ഹൈദരാബാദ് മൃഗശാലയില്‍ 8 സിംഹങ്ങള്‍ക്ക് കോവിഡ്; മൃഗശാല അടച്ചു
Mail This Article
ഹൈദരാബാദ്∙ കോവിഡ് ബാധിച്ച് ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിൽ ചികിത്സയിൽ കഴിയുന്ന എട്ട് ഏഷ്യൻ സിംഹങ്ങൾ സുഖംപ്രാപിച്ചു വരുന്നതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് സിംഹങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. ജനിതക വ്യതിയാനം മൂലമല്ല അണുബാധയെന്ന് സാംപിളുകളുടെ കൂടുതൽ വിശകലനത്തിൽ വ്യക്തമായി. മൃഗശാല അടച്ചിട്ടിരിക്കുകയാണ്. ജീവനക്കാർക്ക് ആവശ്യമായ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ന്യൂയോർക്കിലെ ഒരു മൃഗശാലയിൽ എട്ട് കടുവകൾക്കും സിംഹങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്ങിൽ പൂച്ചകളിലും വളർത്തുനായ്ക്കളിലും കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയില്‍ ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസ് ആണിത്. മൃഗങ്ങളിൽനിന്ന് രോഗം മനുഷ്യരിലേക്ക് പകരുമെന്നതിന് വസ്തുതാപരമായ തെളിവുകളൊന്നുമില്ലെന്ന് വനം, പരിസ്ഥിതി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
English Summary: Eight Asiatic lions test positive in COVID-19, first in India