പ്രാണവായുവിനായി ആരോട് കെഞ്ചണം?; ഓക്സിജൻ തീരുന്നുവെന്ന് ആശുപത്രികൾ
Mail This Article
ബെംഗളൂരു∙ ഓക്സിജൻ ക്ഷാമത്തെ തുടർന്നു, കോവിഡ് ബാധിതരുടെ ശ്വാസംമുട്ടി മരണങ്ങളേറിയിട്ടും ഇരുട്ടിൽതപ്പി കർണാടക സർക്കാർ. സമാന മരണങ്ങൾ ആവർത്തിക്കുമ്പോൾ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന നിലപാടിലാണ് സർക്കാർ. ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ചാമരാജ്നഗറിലെ 24 മരണങ്ങൾക്കു പുറമേ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 7 സമാന മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച കലബുറഗി ഖ്വാജ ബണ്ഡ നവാസ് ആശുപത്രിയിൽ 3 പേരും 27ന് കോലാർ എസ്എൻആർ ജില്ലാ ആശുപത്രിയിൽ 4 പേരുമാണ് ശ്വാസംമുട്ടി മരിച്ചത്.
മറ്റു കാരണങ്ങൾ ഉയർത്തി അധികൃതർ
ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പകുതി മരണങ്ങളും ഓക്സിജൻ ക്ഷാമം കാരണമല്ലെന്നു സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് ജില്ലാ അധികൃതർ. കോവിഡ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരാണ് മരിച്ചവരിലേറെയുമെന്ന് അവർ വാദിക്കുന്നു. എന്നാൽ ശ്വാസംമുട്ടി പിടയുന്ന സാഹചര്യത്തിലും ഇവരെ രക്ഷിക്കാൻ വേണ്ട ഒരു നടപടിയും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ദുരന്തകാരണം അന്വേഷിച്ച് 3 ദിവസത്തിനകം റിപ്പോർട്ട് നൽകാനായി ഐഎഎസ് ഉദ്യോഗസ്ഥനായ ശിവയോഗി കലസദിനെയാണ് സർക്കാർ നിയോഗിച്ചിരിക്കുന്നത്.
സിലിണ്ടർ എത്തിക്കാൻ കരാറുകാർ വൈകി
ചാമരാജ്നഗർ സംഭവത്തിൽ മൈസൂരുവിൽനിന്ന് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യാൻ കരാറുകാർ വൈകിയതാണ് ദുരന്തത്തിനു പിന്നിലെന്ന് ആശുപത്രി ഡയറക്ടർ ഡോ.ഡി.എം.സജീവ് പറഞ്ഞു. ഇന്നലെ പുലർച്ചെയോടെ 50 സിലിണ്ടറുകൾ മൈസൂരു മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് എത്തിച്ചപ്പോഴേക്കും മരണങ്ങൾ സംഭവിച്ചിരുന്നു. 350 സിലിണ്ടർ ഓക്സിജനാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ വേണ്ടത്. ഇത്രയധികം സിലിണ്ടറുകൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലേത്. ബെംഗളൂരു, ബെള്ളാരി എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നുള്ള ദ്രവ ഓക്സിജൻ മൈസൂരുവിലെത്തിച്ചാണ് സിലിണ്ടറുകളിൽ നിറച്ച് ആശുപത്രികൾക്കു വിതരണം ചെയ്യുന്നത്.
ഓക്സിജൻ തീരുന്നുവെന്ന് അറിയിച്ച് 2 ആശുപത്രികൾ
ബെംഗളൂരു ∙ ഓക്സിജൻ ഉടൻ തീരുമെന്ന മുന്നറിയിപ്പുമായി 2 ആശുപത്രികൾ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത്. സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമവും കോവിഡ് രോഗികളുടെ ശ്വാസംമുട്ടി മരണങ്ങളും വ്യാപക ചർച്ചയായതിനിടെയാണിത്. ഇന്നലെ വൈകിട്ടോടെ ഓക്സിജൻ തീരുമെന്ന അറിയിപ്പാണ് മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയും ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും പങ്കുവച്ചത്.
മുഖ്യമന്ത്രി അറിയാനായി രാജരാജേശ്വരി മെഡിക്കൽ കോളജ് പുറത്തുവിട്ട വിഡിയോയിൽ 200 രോഗികൾ ഇവിടെ ചികിത്സയിലുണ്ടെന്നും ദുരന്തം ഒഴിവാക്കാനായി ഉടൻ ഓക്സിജൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഓക്സിജൻ പ്രതിസന്ധി കാരണം ചികിത്സയിലുള്ളവരെ മറ്റേതെങ്കിലും ആശുപത്രികളിലേക്കു മാറ്റണമെന്ന് അറിയിച്ച് മെഡാക്സ് മെഡിക്കൽ ഡയറക്ടർ ബന്ധുക്കൾക്കു നൽകിയ കത്താണ് സമൂഹ മാധ്യമങ്ങൾ പങ്കുവച്ചത്.
ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ വേണം
ബെംഗളൂരു ∙ കർണാടകയിലേക്ക് പ്രത്യേക ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തണമെന്ന് റെയിൽവേ ബോർഡിന് ചീഫ് സെക്രട്ടറിയുടെ കത്ത്. ഓക്സിജൻ ടാങ്കറുകൾ ഇറക്കാൻ വേണ്ട സൗകര്യം വൈറ്റ്ഫീൽഡ്, ദൊഡ്ഡബല്ലാപുര സ്റ്റേഷനുകളിൽ ക്രമീകരിച്ചിട്ടുണ്ട്. ഒഡീഷയിലെ കലിഗനഗർ, വിശാഖപട്ടണം സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കർ ലോറികളാണ് റോ-റോ മാതൃകയിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് റെയിൽവേ എത്തിക്കുന്നത്. നിലവിൽ റോഡ് മാർഗമാണ് ലോറികളിൽ ഓക്സിജൻ എത്തിക്കുന്നത്. ഇതിന് കൂടുതൽ സമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് കർണാടക റെയിൽവേയുടെ സഹായം തേടിയത്.
English Summary: Karnataka Covid Situation Worsens