കർണാടകയിൽ വീണ്ടും ഓക്സിജൻ ദുരന്തം, 4 പേർ മരിച്ചു; നിഷേധിച്ച് ജില്ലാ ഭരണകൂടം
Mail This Article
കൽബുർഗി∙ കർണാടകയിലെ കൽബുർഗി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ നാല് രോഗികൾ മരിച്ചു. സമയത്ത് ഓക്സിജൻ സിലിണ്ടർ ലഭിക്കാത്തതാണ് ദുരന്തത്തിലേക്കു നയിച്ചത്. ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് മറ്റൊരു ആശുപത്രിയിൽ ഒമ്പത് പേർ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും രോഗികള്‍ മരിച്ചത്.
രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് മരിച്ചത്. ഇതിൽ രണ്ടു പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. എന്നാൽ രോഗികൾ മരിച്ചത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ജില്ലയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും ഡപ്യൂട്ടി കമ്മിഷണർ വി.വി.ജ്യോത്സന അറിയിച്ചു.
രോഗികൾ ഓക്സിജൻ കിട്ടാത്തതിനെ തുടർന്നാണ് മരിച്ചതെന്ന് അഫ്‌സാൽപുർ താലൂക്ക് ഹെൽത്ത് ഓഫിസർ ആദ്യം അറിയിച്ചെങ്കിലും പിന്നീട് തിരുത്തി. തനിക്ക് തെറ്റു പറ്റിയതാണെന്നും രോഗികൾ ഓക്സിജൻ ക്ഷാമത്തെ തുടർന്നല്ല മരിച്ചതെന്നും മതിയായ ഓക്സിജൻ സിലിണ്ടറുകൾ സ്റ്റോക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: 4 more die at Kalaburagi hospital, administration claims no shortage of oxygen