ആർടിപിസിആർ നിരക്ക് കുറച്ച സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് കോവിഡ് രോഗം തിരിച്ചറിയുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്കു കുറച്ച സർക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി. പരിശോധനയ്ക്ക് എത്ര രൂപ ഈടാക്കണമെന്ന കാര്യത്തിൽ ചെലവ് ഉൾപ്പെടെ വിലയിരുത്തി സർക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കോടതി അറിയിച്ചു. ആർടിപിസിആർ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇക്കാര്യത്തിൽ സർക്കാരിനു തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.
പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയായി വെട്ടിക്കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിപണി നിരക്കനുസരിച്ച് ടെസ്റ്റിനു വേണ്ട സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണ് ചെലവ് എന്ന് വിലയിരുത്തിയാണ് സർക്കാർ നിരക്ക് 500 രൂപയായി കുറച്ചതെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്നും ലാബുകൾക്ക് കനത്ത ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ് റദ്ദാക്കുകയോ സബ്‍സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്ന് ലാബ് ഉടമകൾ ആവശ്യപ്പെട്ടത്. ലാബുകൾക്ക് 1700 രൂപ ഈടാക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് എന്നിവരും നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
English Summary: Kerala High Court on RTPCR rate