പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 17ന് ശേഷം: എ.വിജയരാഘവൻ
Mail This Article
തിരുവനന്തപുരം∙ പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ 17ന് ശേഷം ഉണ്ടാകുമെന്ന സൂചന നൽകി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. 17ന് എൽഡിഎഫും 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും യോഗം ചേർന്ന് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച തീരുമാനമെടുക്കും. ഈ ദിവസം ഉഭയകക്ഷി ചർച്ചകളും നടക്കും. കോവിഡ് സാഹചര്യത്തിൽ ആളുകളുടെ എണ്ണം പരമാവധി കുറച്ചായിരിക്കും സത്യപ്രതിജ്ഞ. മന്ത്രിമാരുടെ ബന്ധുക്കളെയടക്കം പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകും.
തുടർഭരണം ഉണ്ടാകരുത് എന്ന നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചതെന്നു എ.വിജയരാഘവൻ പറഞ്ഞു. അതിൽ അവ്യക്തത ബാക്കി നിൽക്കുന്നില്ല. കേരളത്തിലെ ജനങ്ങളും ആ സമുദായത്തിലെ ബഹുഭൂരിപക്ഷം ആളുകളും അതിനെ നിരാകരിച്ചു. ബിജെപി വോട്ടുകൾ കോൺഗ്രസ് വാങ്ങി. അതിനു മുകളിൽ ജനങ്ങൾ തീരുമാനമെടുത്തപ്പോൾ എൽഡിഎഫ് തരംഗമുണ്ടായി. എൽഡിഎഫിന്റെ രാഷ്ട്രീയ നയങ്ങൾക്കു നല്ല സ്വീകാര്യത ലഭിച്ചു.
പുതിയ നേതൃനിര വരണം എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആളുകളെ മത്സരിപ്പിച്ചതെന്നു വിജയരാഘവൻ പറഞ്ഞു. അതിനു ജനം പിന്തുണ നല്‍കുകയും ചെയ്തു. മന്ത്രിസഭയിൽ കൂടുതലും പുതുമുഖങ്ങളായിരിക്കുമോ എന്ന ചോദ്യത്തിനു അത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ രൂപീകരണ ചർച്ച എൽഡിഎഫിലാണ് നടക്കേണ്ടത്. അതിനുശേഷമാണ് സിപിഎം ചർച്ച ചെയ്യുന്നത്. പുതിയ പാർട്ടികൾ എൽഡിഎഫിലേക്കു വരുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ തന്നെ മോശമല്ലാത്ത എണ്ണം കക്ഷികളുണ്ടെന്നായിരുന്നു മറുപടി. സിപിഎമ്മിനു വോട്ടു കുറവു വന്ന സ്ഥലങ്ങളിൽ എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. മേയ് 7നു വൈകുന്നേരം 7 മണിക്കു വീടുകളിൽ വിജയദിവസം ആഘോഷിക്കുമെന്നും എ.വിജയരാഘവൻ പറഞ്ഞു.
English Summary: LDF meet will be held on May 17 to decide on government formation in Kerala: A Vijayaraghavan