ADVERTISEMENT

കോട്ടയം ∙ ആകെയുണ്ടായിരുന്ന നേമത്തെ അക്കൗണ്ടും പൂട്ടി ബിജെപി കേരളത്തിൽ ‘സംപൂജ്യരായതിൽ’ പ്രതികരണത്തിനില്ലെന്നു ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനറും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരുമായ ആർ.ബാലശങ്കർ. ചെങ്ങന്നൂരിൽ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നിൽ ബിജെപിയും സിപിഎമ്മ‍ും തമ്മിലുള്ള ഡീൽ ആകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന ബാലശങ്കറിന്റെ ആരോപണം തിരഞ്ഞെടുപ്പിൽ വലിയ വിവാദമായിരുന്നു.

‘കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു പ്രതികരിക്കുന്നേയില്ല. ഒന്നിനെക്കുറിച്ചും തൽക്കാലം പ്രതികരിക്കേണ്ടെന്നു വിചാരിച്ചിരിക്കുകയാണ്. എല്ലാവരും പ്രതികരിക്കുന്നുണ്ടല്ലോ. ബിജെപിയിൽ ആയതിനാൽ, ബിജെപിയെ കുറിച്ചു പറയേണ്ടി വരും. അതിനാൽ ഒന്നും പറയുന്നില്ലെന്നു തീരുമാനിച്ചു.’– മനോരമ ഓൺലൈനോടു ചെറുപുഞ്ചിരിയോടെ ബാലശങ്കർ പറഞ്ഞു. പിണറായി വിജയൻ സർക്കാർ തുടർഭരണം നേടിയതിനെ കുറിച്ചു ചോദിപ്പോഴും അദ്ദേഹം ചിരിച്ച് ഒഴിഞ്ഞുമാറി.

ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയിൽ വിജയിക്കുകയെന്നാതാകാം ഡീൽ എന്നാണു ബാലശങ്കർ ആരോപിച്ചത്. ചെങ്ങന്നൂർ സീറ്റിൽ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെയാണു സ്ഥാനാർഥിയാക്കിയത്. സിപിഎം സ്ഥാനാര്‍ഥി സജി ചെറിയാന്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ചെങ്ങന്നൂരില്‍ ഗോപകുമാറിന് 34,620 വോട്ടാണ് ലഭിച്ചത്.  2016ല്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇവിടെ  42,682 വോട്ട് നേടിയിരുന്നു. 

ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്കാരത്തിന്റെയും കുറവാണു കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പ്രകടമാകുന്നതെന്നും ബാലശങ്കർ കുറ്റപ്പെടുത്തിയിരുന്നു. ‘വർഷങ്ങളായി തന്നെ അറിയുന്ന വി.മുരളീധരനും കെ.സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാർട്ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്. പാർട്ടിക്കാർ പോലും വോട്ടു ചെയ്യാത്തവരാണു ബിജെപി സ്ഥാനാർഥികളാകുന്നത്. ബിജെപിയുടെ സുപ്രധാനമായ പല സമിതികളിലും അംഗവും ദേശീയ പരിശീലന പദ്ധതിയുടെ കോ–കൺവീനറുമായ ഞാൻ 7 വർഷമായി പാർട്ടി കേന്ദ്ര ഓഫിസിൽ ഇരിപ്പിടമുള്ള ആളായിട്ടും വലിഞ്ഞുകയറി വന്ന അന്യൻ എന്ന നിലയിൽ പരമാവധി അപമാനിച്ചു’– ബാലശങ്കർ തുറന്നടിച്ചത് ഇങ്ങനെ.

വൻ തിരിച്ചടിയുടെ ആഘാതത്തിൽ നിൽക്കുന്ന ബിജെപിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെയാണ് അൽപം പരിഹാസം കലർന്ന ചിരിയോടെ ബാലശങ്കറിന്റെ മൗനം. പരസ്യപ്രതികരണത്തിലേക്കു ചില നേതാക്കൾ പോയതോടെ പൊട്ടിത്തെറി ഒഴിവാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിരുന്നു. കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് യുഡിഎഫിന് കച്ചവടം നടത്തിയെന്ന കടുത്ത ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചതിനു മറുപടി പറയാനും നേതാക്കൾ കണക്കു നോക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള താരപ്രചാരകരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വന്നുപോയ മണ്ഡലങ്ങളിൽ പോലും വോട്ട് കുറഞ്ഞു. പ്രചാരണ കുതിപ്പിൽ 20% വരെ വോട്ടുയർത്താനായിരുന്നു ലക്ഷ്യം. വോട്ടെടുപ്പു കഴിഞ്ഞ് ബിജെപി പ്രതീക്ഷിച്ചത് 18% വോട്ട്. പക്ഷേ ഒടുവിൽ കണക്കുവന്നപ്പോൾ എൽഡിഎഫിനും യുഡിഎഫിനും വോട്ട് വർധിച്ചു. ബിജെപിക്ക് കിട്ടിയത് 12.47 ശതമാനം വോട്ട്– 2016നേക്കാൾ 4.29 ലക്ഷം കുറവാണിത്.

English Summary: R Balashankar reaction on Kerala BJP big loss in Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com