വാക്സീന് കേന്ദ്രങ്ങളിലെ തിരക്ക്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Mail This Article
കൊച്ചി∙ സംസ്ഥാനത്തെ വിവിധ വാക്സീൻ കേന്ദ്രങ്ങളിലുണ്ടായ തിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാന, കേന്ദ്ര സർക്കാരുകളെ കക്ഷിചേർത്ത് സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വെള്ളിയാഴ്ച കേസിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സീനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസിനെ വിന്യസിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒരു കാരണവശാലം ബലം പ്രയോഗിച്ചുള്ള ഒരു നടപടിയും ഉണ്ടാകരുത് എന്നും നിർദേശിച്ചിട്ടുണ്ട്.
വാക്സീനെടുക്കാൻ ആളുകൾ എറണാകുളത്തും തിരുവനന്തപുരത്തും കൂട്ടമായി എത്തിയതായി റിപ്പോർട്ടുണ്ടല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് നിലവിൽ അത്തരം പ്രശ്നങ്ങളില്ലെന്നും സ്പോട്ട് റജിസ്ട്രേഷൻ നിർത്തിവച്ചിരിക്കുകയാണെന്നും അറിയിച്ചു. നിലവിൽ ബുക്ക് ചെയ്ത് എത്തുന്നവർക്കു മാത്രമാണ് വാക്സീൻ നൽകുന്നത്. വാക്സീൻ സ്റ്റോക്കുണ്ടെന്നും സംസ്ഥാനത്ത് പ്രതിദിനം രണ്ടു ലക്ഷം പേർക്ക് വാക്സീൻ നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിന് മാറ്റിവച്ചു.
ആർടിപിസിആർ പരിശോധനാ നിരക്കു കുറച്ച് ഉത്തരവ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടോ എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഇതു സംബന്ധിച്ച വിവരം നൽകാമെന്ന് സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ലാബ് ഉടമകളുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചിട്ടുണ്ട്.
English Summary: Case on rush at vaccine centers