ADVERTISEMENT

തെക്കൻ കേരളത്തിലെ മലയോര ജില്ലകളുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ തമിഴകത്തും ഡിഎംകെയുടെ സൂര്യോദയം.  ഡിണ്ടിഗൽ, മധുര, തേനി, വിരുദ്നഗർ, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി, തിരുനൽവേലി, കന്യാകുമാരി തുടങ്ങിയ തെക്കൻ ജില്ലകളിലെ 58 നിയമസഭാ സീറ്റുകളിൽ നാൽപ്പതിലേറെ നേടിയാണ് ഡിഎംകെയുടെ തേരോട്ടം. കന്യാകുമാരി ജില്ലയിലെ ആകെയുള്ള 6 മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിച്ചതു കോൺഗ്രസിന് എടുത്തുപറയത്തക്ക നേട്ടമായി.

കുളച്ചൽ (ജെ.ജി.പ്രിൻസ്), വിളവങ്കോട് (എസ്.വിജയധരണി), കിള്ളിയൂർ (എസ്.രാജേഷ്കുമാർ) എന്നിവയാണ് കൈപ്പത്തി തല ഉയർത്തിയ അതിർത്തി മണ്ഡലങ്ങൾ. നങ്കുനരി (റൂബി മനോഹരൻ), ഊട്ടി (ആർ.ഗണേഷ്), ശിവകാശി ( ജി.അശോകൻ), കാരെക്കുടി (എസ്.മാങ്കുടി) ഉൾപ്പെടെ 18 സീറ്റുകളിൽ സഖ്യകക്ഷിയായ കോൺഗ്രസ് വിജയിച്ചു.

സിപിഎമ്മിനും (ഗന്ധർവകോട്ട, കീഴ് വേലൂർ) സിപിഐയ്ക്കും (തല്ലൈ, തിരുത്തിറൈപൂണ്ടി) രണ്ടു സീറ്റ് വീതമാണുള്ളത്. നാഗർകോവിലിൽ ബിജെപിയിലെ എം.ആർ.ഗാന്ധിയുടെയും തിരുനൽവേലി ടൗണിൽ ബിജെപിയിലെ നൈനാർ നാഗേന്ദ്രന്റെയും വിജയം ഡിഎംകെയെ ഞെട്ടിച്ചു. കോയമ്പത്തൂർ ഉൾപ്പെടെ 4 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. 

ശ്രീവില്ലിപ്പുത്തൂരിൽ ഇരട്ട ദുഃഖം 

പത്തനംതിട്ട ജില്ലയുടെ നേരെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അതിർത്തി മണ്ഡലമായ ശ്രീവില്ലിപ്പുത്തൂരിൽ കോൺഗ്രസിനു ഇരട്ട നഷ്ടങ്ങളുടെ കഥയാണ് പറയാനുള്ളത്. കോൺഗ്രസ് സ്ഥാനാർഥി പി.എസ്.ഡബ്ലിയു. മാധവറാവു വോട്ടെടുപ്പു കഴിഞ്ഞ് മരണമടഞ്ഞത് തിരഞ്ഞെടുപ്പു ഫലത്തെ അനിശ്ചിതമാക്കിയിരുന്നു.

ഫലം വന്നപ്പോൾ റാവുവിനെ തോൽപ്പിച്ച് എതിരാളിയായ എഐഎഡിഎംകെ സ്ഥാനാർഥി ഇ.എം.മൻരാജ് വിജയിച്ചു. റാവു വിജയിച്ചിരുന്നെങ്കിൽ അതിർത്തിമണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങുമായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾ മൂലമാണ് റാവു മരിച്ചത്. ശ്രീവില്ലിപ്പുത്തൂർ ഉൾപ്പെടുന്ന വിരുദ് നഗർ ജില്ലയിലെ ഏഴ് മണ്ഡലങ്ങളിൽ ആറിടത്തും ഡിഎംകെയാണ് ജേതാക്കൾ. 

പൂങ്കോതയ്ക്ക് പരാജയം 

മറ്റൊരു അതിർത്തി ജില്ലയായ തെങ്കാശിയിലെ ആലങ്കുളത്ത് ‘സ്റ്റാർ ഫൈറ്റിൽ’ അണ്ണാ ഡിഎംകെയിലെ പി.എച്ച്.മനോജ് പാണ്ഡ്യൻ ഡിഎംകെയിലെ പൂങ്കോതൈ ആലടി അരുണയെ പരാജയപ്പെടുത്തി. തിരുച്ചെന്തൂരിലും ശ്രീ വൈകുണ്ഡത്തും ഡിഎംകെയാണ് വിജയിച്ചത്. പത്മനാഭപുരത്ത് ഡിഎംകെയിലെ ടി.മനോ തങ്കരാജ് നേട്ടം കൊയ്തു. 

രാജപാളയത്തും ഡിഎംകെ

മറ്റൊരു അതിർത്തി മണ്ഡലമായ രാജപാളയത്ത് ക്ഷീരമന്ത്രി അണ്ണാ ഡിഎംകെയിലെ രാജേന്ദ്ര ബാലാജിക്കു പോലും പിടിച്ചു നിൽക്കാനാവാത്ത വിധം ഡിഎംകെ തരംഗം തിളച്ചുതൂവി. ബാലാജിയെ തോൽപ്പിച്ച് ഡിഎംകെയിലെ എസ്.തങ്കപാണ്ഡ്യൻ ഇവിടെ വിജയിച്ചു. മധുര ജില്ലയിലെ ആകെ 10 സീറ്റിൽ ഏഴും സ്വന്തമായിരുന്ന അണ്ണാ ഡിഎംകെയ്ക്ക് ഇപ്പോൾ 5 സീറ്റ് മാത്രമായി. രാമനാഥപുരത്ത് ആകെയുള്ള നാലും സീറ്റും ഡിഎംകെ പിടിച്ചടക്കി.

സ്വർണമണിഞ്ഞ സ്വതന്ത്രനും വോട്ട്

8 കിലോ സ്വർണമണിഞ്ഞ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ ആലങ്കുളത്തെ സ്വതന്ത്ര സ്ഥാനാർഥി ഹരിനാടാർ 37,727 വോട്ട് നേടിയത് അദ്ഭുതമായി. ഡിണ്ടിഗലിലെ ആത്തൂരിൽ ഡിഎംകെയിലെ ഐ.പെരിയസ്വാമി നേടിയ 1.35 ലക്ഷത്തിന്റെ ഭൂരിപക്ഷവും റെക്കോഡാണ്.

English Summary: Which party wins in the Southern Tamil Nadu in Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com