ആ 12 മരണം ഓക്സിജിൻ ക്ഷാമം മൂലമല്ലെന്ന് അധികൃതർ; കണ്ണീരൊപ്പേണ്ടവർ കൈകഴുകുമ്പോൾ
Mail This Article
ബെംഗളൂരു ∙ കഴിഞ്ഞദിവസം ഓക്സിജൻ ലഭിക്കാതെ 24 പേർ മരിച്ച ചാമരാജ്നഗർ ദുരന്തം നടന്ന ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ജില്ലാ ജഡ്ജി സദാശിവ എസ്.സുൽത്താൻപുരി എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യമന്ത്രി ഡോ.കെ.സുധാകറും ഇന്നലെ ആശുപത്രി സന്ദർശിച്ചിരുന്നു. എല്ലാവരുടെയും മരണത്തിനു പിന്നിൽ ഓക്സിജൻ ക്ഷാമമല്ലെന്നാണ് ജില്ലാ അധികൃതരുടെ നിലപാട്.
12 പേരാണു ഓക്സിജൻ കിട്ടാതെ മരിച്ചതെന്നും ബാക്കിയുള്ളവരുടെ മരണത്തിനു പിന്നിൽ മറ്റു കാരണങ്ങളാണെന്നും കലക്ടർ എം.ആർ.രവി വിശദീകരിച്ചിരുന്നു. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയായിരുന്നു ഈ മരണങ്ങൾ.
ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഇതിനിടെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തുവന്നു. നിലവിൽ ഐഎഎസ് ഉദ്യോഗസ്ഥനും കർണാടക ആർടിസി എംഡിയുമായ ശിവയോഗി കലസദിനാണ് അന്വേഷണ ചുമതല. ഇതു സത്യം പുറത്തുകൊണ്ടുവരാൻ ഉതകില്ലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ചീഫ് സെക്രട്ടറി പി.രവികുമാറിനും കോൺഗ്രസ് നിവേദനം നൽകി.
കോവിഡ് അനാഥരാക്കിയ കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ
മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ച് അനാഥരായ കുട്ടികൾക്കു സുരക്ഷയേകാൻ സർക്കാർ. ഇത്തരം കുട്ടികളെ കണ്ടെത്താനും അവർക്കു ദീർഘകാല സംരക്ഷണം നൽകാനുമായി നോഡൽ ഓഫിസറെ നിയമിച്ചു.
കോവിഡ് ബാധിച്ച് മാതാപിതാക്കളോ ഇവരിൽ ആരെങ്കിലുമോ മരിച്ച് അനാഥരായ കുട്ടികളെക്കുറിച്ച് 1098 അല്ലെങ്കിൽ 14499 നമ്പറിൽ വിവരം അറിയിക്കാം. ഇവർ ഭിക്ഷാടനത്തിലേക്കും മറ്റും എത്തിപ്പെടാതിരിക്കാൻ കരുതൽ വേണമെന്നു നിർദേശിച്ച് ചൈൽഡ് റൈറ്റ്സ് ട്രസ്റ്റ് വനിതാശിശുക്ഷേമ വകുപ്പിനു കത്തെഴുതിയിരുന്നു.
English Summary: 24 dead at Chamarajanagar district hospital due to oxygen shortage; govt denies claim