ADVERTISEMENT

ക്രൈസ്തവ ബിഷപ്പുമാരെക്കുറിച്ചുള്ള സകല പരമ്പരാഗത ധാരണകളെയും വെല്ലുവിളിച്ചും പലതും തിരുത്തിക്കുറിച്ചുമായിരുന്നു തൊണ്ണൂറുകളിൽ ഫിലിപ്പോസ് മാർ‍‌ ക്രിസോസ്റ്റം തിരുമേനിയുടെ യാത്ര. അതിനുനേരേ ചോദ്യങ്ങളുയർന്നപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ബിഷപ്പാകുക എന്നതിനെപ്പറ്റി എനിക്കു ചില സ്വപ്നങ്ങളുണ്ടായിരുന്നു. മാർത്തോമ്മാ മെത്രാപ്പൊലീത്തയായപ്പോൾ അവയൊന്നും പ്രയോഗത്തിൽ കൊണ്ടു വരാൻ സാധിച്ചില്ല. കാരണം ഭരണകാര്യങ്ങൾ തന്നെ ചെയ്ത് തീർക്കുവാൻ സമയം ലഭിച്ചിരുന്നില്ല. റിട്ടയർ ചെയ്തപ്പോൾ മുമ്പുണ്ടായിരുന്ന ബന്ധങ്ങളും കാഴ്ചപ്പാടുകളും പ്രായോഗിക ജീവിതത്തിൽ കൊണ്ടു വരുവാൻ സാധിച്ചു. ജീവിതം ഒരു തുടർച്ചയാണ്. ഓരോ ഘട്ടവും ഓരോ ആഘോഷമാണ്.’

കമ്യൂണിറ്റി ബിൽഡിങ് അപ് 

ജാതി മത ചിന്തകൾക്കതീതമായ ‘കമ്യൂണിറ്റി ബിൽഡിങ് അപ്’ ആണ് തിരുമേനിയുടെ സ്വപ്നവും ദര്‍ശനവും. പള്ളിയാരാധന കഴിഞ്ഞാലുടൻ സ്ഥലം വിടുന്ന രീതി മാറ്റണമെന്ന് തിരുമേനി അഭിപ്രായപ്പെടുന്നു. കുറെ നേരം എല്ലാവരുമായി സംസാരിക്കണം. അപ്പോഴായിരിക്കുമറിയുന്നത് മറിയാമ്മ ആശുപത്രിയിലായ കാര്യം. നോക്കുവാൻ ആരുമില്ല. പണത്തിന് കുറവുണ്ട്. ഉടനെ അവിടെ കൂടിനിന്നവരെല്ലാം ചേർന്ന് പണം പിരിച്ചെടുത്ത് മറിയാമ്മയെ കാണുവാൻ പോകുന്നു. തിരുമേനി ചോദിക്കുന്നു: ‘അതൊരു റീ ക്രിയേഷനല്ലേ, ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്ന അവസരമാണത്’. പള്ളിയാരാധന കഴിഞ്ഞ് എല്ലാവരും ചായയും ബിസ്കറ്റും കഴിച്ചിട്ടേ പോകാവൂ എന്നൊരിക്കൽ തിരുമേനി പറഞ്ഞു. ചായ കുടിക്കുന്ന അവസരത്തിലെങ്കിലും തമ്മിൽ അൽപം സംസാരിക്കട്ടെയെന്നു കരുതിയാണു പറഞ്ഞത്. അതു ഫലിച്ചു. പണം ഉണ്ടാകുന്നതു കൊണ്ട് സന്തോഷം ലഭിക്കുകയില്ല. പണമല്ല ജീവിതവിജയത്തിനാധാരം.

നാം എത്രമാത്രം കമ്യൂണിറ്റിയുടെ ഭാഗമാകുന്നു എന്നതിനെയാശ്രയിച്ചാണ് ജീവിതത്തിൽ സന്തോഷമുണ്ടാകുന്നത്. അപ്പോൾ മാത്രമേ വിനോദമുണ്ടാകുകയുള്ളൂ. പഴയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുമ്പോഴും പുതിയ ബന്ധങ്ങൾ ഉണ്ടാകുമ്പോഴും തിരുമേനി മറ്റുള്ളവരുമായി സന്തോഷം പങ്കിടുകയാണ്. ഒരു കമ്യൂണിറ്റിയെ സ്ഥിരമായി സഹായിച്ച് പൂർണ്ണതയിലേക്കു നയിക്കുന്നതിനെപ്പറ്റി തിരുമേനി എപ്പോഴും പറയുന്നു. ഇതു വ്യക്തമാക്കുവാൻ അദ്ദേഹം ഒരു കഥ പറയാറുണ്ട്. ഒരാശുപത്രിയിൽ സേവനസന്നദ്ധനായ ഒരു ഡോക്ടറുണ്ട്. ഏതാവശ്യം വന്നാലും ഉടനദ്ദേഹം ശുശ്രൂഷയാരംഭിക്കും. ഒരിക്കൽ ഒരു ആക്സിഡന്റ് പറ്റി ധാരാളം പേരെ ആശുപത്രിയിലേക്കു കൊണ്ടു വന്നു. ഡോക്ടർ ഉടനെ രംഗത്തിറങ്ങി. ഒരാളുടെ കാലിലെ മുറിവുകളെല്ലാം കുത്തിക്കെട്ടി മുകളിലോട്ടു ചെന്നപ്പോഴാണ് മനസ്സിലായത് അയാൾക്കു തലയില്ലെന്ന്. തലയുണ്ടോയെന്നു നോക്കിയിട്ടു വേണം നമ്മുടെ ശുശ്രൂഷകൾ. പൂർണ ആളത്വത്തിലേക്കു നയിക്കാത്ത ശുശ്രൂഷകളും അവാർഡ് ദാനവുമൊക്കെ ഇതു പോലെയായിരിക്കുമെന്നു തിരുമേനി പറയുന്നു.

ക്രിസ്ത്യാനികളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം മാത്രമല്ല തിരുമേനി ഉദ്ദേശിച്ചത്. ഒരു മാനസാന്തരപ്പെട്ട ക്രിസ്ത്യാനി ഒരു വർഷം പത്ത് അക്രൈസ്തവ ഭവനങ്ങള്‍ സന്ദർശിച്ച് അവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകണം. മറ്റുള്ളവർക്കു നന്മ ചെയ്തു ജീവിക്കുകയെന്നത് മാനസാന്തരപ്പെട്ട ക്രിസ്ത്യാനിയുടെ കടമയാണ്. അത് അവരെ ക്രിസ്ത്യാനിയാക്കുവാനല്ല, ആ വീട്ടുകാരുമായി സ്നേഹബന്ധം ഉണ്ടാക്കുവാനാണ്. വർഷത്തിൽ മൂന്നു തവണയെങ്കിലും സന്ദർശിച്ച് ബന്ധങ്ങള്‍ നിലനിർത്തുകയും വേണം.

അനവധി പേർ തിരുമേനിയെ പരിപാടികൾക്കു വിളിക്കുവാൻ വരും. അവർക്കെല്ലാം തിരുമേനി ഒരു ദൂത് കൊടുത്തേ വിടുകയുള്ളൂ. തിരുമേനിയെ പരിപാടിക്കു കിട്ടില്ലെന്നറിഞ്ഞാൽ ചിലർ ഉടനെ സ്ഥലം വിടാൻ നോക്കും. തിരുമേനി പക്ഷേ അവരെ വിടില്ല.

ഒരിക്കൽ തിരുമേനിയുടെ അടുത്തിരിക്കുമ്പോൾ ഇതുപോലെ ഒരു കൂട്ടർ വന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ തിരുമേനി പറഞ്ഞു: ‘ഇവർ ബുദ്ധിമാന്മാരായ ചെറുപ്പക്കാരാണ്. അവർക്ക് പണം ഉണ്ട്. അതുകൊണ്ട് അവരെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. അവരുടെ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ട, സ്റ്റെഡിയല്ലാത്ത പ്രവർത്തനങ്ങളാ. ഞാനവരെ അതു ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു. അവരുടെ കഴിവുകൾ സമൂഹത്തിന്റെ നന്മയ്ക്ക് ഉപയോഗിക്കണം. ആര് എന്റെയടുക്കൽ വന്നാലും അവർക്കു പുതിയ സാമൂഹിക ദർശനം നൽകാൻ ശ്രമിക്കും. അവർക്കൊരു ദൂത് കൊടുക്കുകയെന്നത് എന്റെ ദൗത്യമാണ്.’

ലോകത്തിനു വേണ്ടിയാണ് സഭ

സഭയെപ്പറ്റി തിരുമേനി പറയുന്നു: ദൈവം ലോകത്തെ സ്നേഹിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവം സഭയെ സ്നേഹിച്ചു എന്നല്ല. സഭ ലോകത്തിന് വേണ്ടിയാണ്. ഒരു എംഎൽഎ യെ നാം തിരഞ്ഞെടുക്കുന്നത് നമ്മുടെ കാര്യം നോക്കാനാണ്, സ്വന്തം കാര്യം നോക്കാനല്ല. അതുപോലെയാണ് സഭയുടെ കാര്യവും. ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി ദൈവം തിരഞ്ഞെടുത്ത സമൂഹമാണ് സഭ. പട്ടാളക്കാരുടെ കാര്യം നോക്കുക. They will die so that others will live. സഭയും ഇതു പോലെയാണ്. ലോകത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി ജീവൻ നൽകേണ്ടുന്നതാണ് സഭ. ഇന്ന് സഭയുടെ ഉദ്ധാരണത്തിനു വേണ്ടി ലോകത്തെ ഉപയോഗിക്കുകയാണ് നമ്മൾ ചെയ്യുന്നത്.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (ഫയൽ ചിത്രം)
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (ഫയൽ ചിത്രം)

കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നത്

കേരളത്തിലെ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ കമ്യൂണിസ്റ്റുകാരുമായി വേദി പങ്കിടാതെ നിന്ന അവസരമുണ്ട്. മറ്റു ബിഷപ്പുമാരുടെ അഭ്യർഥന പോലും വകവയ്ക്കാതെയാണ് തിരുമേനി കമ്യൂണിസ്റ്റുകാരുടെ വേദിയിലെത്തിയത്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘ഞാൻ മാർക്സിസ്റ്റുകാരുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തു. ദൈവം അംഗീകരിക്കുന്നവരെ ഞാനും അംഗീകരിക്കുന്നു. അല്ലെങ്കിൽ എന്റെ കാര്യം കുഴപ്പമാ. മതേതര സമൂഹത്തെക്കുറിച്ചുള്ള സെമിനാറിനാ ഞാൻ പോയത്. മതേതര സമൂഹമെന്നാൽ ദൈവമില്ലാത്ത സമൂഹമെന്നല്ല.’

നേതാവ് ജനത്തെ നന്മയിലേക്കു നയിക്കണം

സമൂഹത്തിനു മാറ്റമുണ്ടാകണമെങ്കിൽ നല്ല പോലെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം. അതിനു കഴിയുന്നവർക്കേ ജനത്തിനു പുതിയ ദർശനം കൊടുക്കാനാവൂ. പുതിയ ദർശനങ്ങൾ ലഭിക്കുമ്പോൾ പുതിയ സ്വപ്നങ്ങൾ കാണുവാൻ ഇടയാകും. അപ്പോഴേ വ്യക്തികളിലും സമൂഹത്തിലും മാറ്റമുണ്ടാകൂ. എത്രയോ നാളുകളായി നമ്മുടെ അച്ചന്മാരും ബിഷപ്പുമാരും പ്രസംഗിക്കുന്നു. പ്രസംഗം ഫലപ്രദമായി സംവേദനം ചെയ്യുന്നില്ല.

തിരുമേനി ഒരു രസകരമായ സംഭവത്തിലൂടെ ഇതു വിശദീകരിക്കുന്നു: ‘അയ്യങ്കാളി ഞങ്ങളുടെ നാട്ടിൽ പ്രസംഗിക്കുവാൻ വന്നു. ഞങ്ങളുടെ പുലയൻ കേൾക്കുവാൻ പോയി. അയ്യങ്കാളി പ്രസംഗിച്ചു. ഇനിയും ജാതിയൊന്നുമില്ല. ഒറ്റ ജാതിയേയുള്ളൂ, മനുഷ്യജാതി മാത്രം. പുലയന് ഇതു ശരിക്കും മനസ്സിലായി. അവൻ തിരികെ വന്നപ്പോൾ അടങ്ങാപ്പുറത്തെ വല്ല്യപ്പൻ ചോദിച്ചു– ‘‘നീ എവടെയായിരുന്നു?’’

‘തെക്കേവഴിക്ക് ഞങ്ങളുടെ ഒരു വലിയ ആൾ വന്നിരുന്നു. അദ്ദേഹം പറഞ്ഞു ഇനിയും ജാതി എല്ലാം ഒന്നാകുകയാണെന്ന്.’’

‘‘അങ്ങനെ ഒന്നാകുകയാണെങ്കിൽ?’’ വല്ല്യപ്പൻ ചോദിച്ചു.

‘‘അങ്ങനെ ഒന്നാകുകയാണെങ്കിൽ, ഇവിടെ ഒരു തമ്പുരാട്ടി കല്ല്യാണം കഴിക്കാറായി നില്പുണ്ട്. എനിക്കാണെങ്കിൽ ഒരു ക്ടാത്തനുമുണ്ട്. തമ്പുരാട്ടിക്ക് കല്ല്യാണമാലോചിക്കുമ്പോൾ ഇതൊന്ന് ഓർമയിലുണ്ടാവണം.’’

വല്ല്യപ്പനൊരടി കൊടുത്തതോടെ സംഭാഷണമവസാനിപ്പിച്ചു.

ഇത് ഇന്ന് ഓർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നും. കാരണം അയ്യങ്കാളി തന്റെ ജനതയ്ക്ക് ഒരു പുതിയ ദർശനം കൊടുത്തു. ഞങ്ങളുടെ അടിയാന് അത് മനസ്സിലായി എന്നു മാത്രമല്ല അയാൾക്കു സ്വപ്നങ്ങൾ കാണുവാനും സാധിച്ചു. ഇത് ഇന്നു നമ്മുടെ സഭയ്ക്കു സാധിക്കുന്നുണ്ടോ? നമ്മുടെ അച്ചന്മാരുടെയും തിരുമേനിമാരുടെയും പ്രസംഗം കേട്ടാൽ ജനങ്ങൾക്ക് പുതിയ ദർശനം ലഭിക്കുന്നുണ്ടോ? ചിലപ്പോൾ ലഭിച്ച ദർശനം പോകുവാനുമിടയാകും.

പ്രാർഥന നമ്മുടെ മനസ്സ് മാറ്റുവാനാണ്

ലോകത്തിലുള്ള എല്ലാ കാര്യത്തിനു വേണ്ടിയും ദൈവത്തോടു പ്രാർഥിക്കണമെന്നാണ് തിരുമേനിയുടെ അഭിപ്രായം. ശ്രീകൃഷ്ണനു വേണ്ടി പ്രാര്‍ഥിക്കാമോ? എല്ലാത്തിനും വേണ്ടി നമുക്ക് പ്രാർഥിക്കാം. പ്രാർഥന നമ്മുടെ മനസ്സ് മാറ്റുവാനാണ്. പ്രാർഥന കൊണ്ടു ദൈവം മനസ്സ് മാറ്റുമോ? പ്രാര്‍ഥനയിൽ നമ്മുടെ മനസ്സ് ദൈവത്തിന്റെ മനസ്സിന് അനുരൂപമാകുകയാണ്. എന്നാ പിന്നെ പ്രാര്‍ഥിച്ചിട്ട് എന്താ പ്രയോജനം. നമ്മുടെ ആവശ്യങ്ങൾ ലഭ്യമാക്കുവാനല്ലേ നമ്മള്‍ പ്രാർഥിക്കേണ്ടത്? അങ്ങനെ ആയിത്തീർന്നുവെന്നതാണ് സങ്കടകരം. പ്രാർഥനയിൽ കൂടി നാം ദൈവത്തിന്റെ പദ്ധതിയിലായിത്തീരുകയാണ്. ശരിക്കും രക്ഷ പ്രാപിക്കണമെങ്കിൽ എന്താ നടക്കേണ്ടത്. അയൽക്കാരനു വേണ്ടി പ്രാർഥിക്കുന്ന നിങ്ങൾ അവന് മരുന്നു വാങ്ങി കൊടുക്കണം. അല്ലെങ്കിൽ അവനെ ആശുപത്രിയില്‍ കൊണ്ടാക്കണം. അവനു രക്ഷപ്രാപിക്കണമെങ്കിൽ നിന്റെ ഭാഗത്തുനിന്ന് ചില നടപടികൾ ഉണ്ടാകണം. നിന്റെ ജീവിതത്തിൽ അതിനുള്ള സന്മനസും മാറ്റങ്ങളും ഉണ്ടാകണം.

Mar-Chrysostom

മെത്രാപ്പൊലീത്തയുടെ പ്രസ്റ്റീജ്

സ്വർണ്ണക്കട മുതൽ ചെറിയ കടകൾ വരെ ഉദ്ഘാടനം ചെയ്യുവാൻ തിരുമേനിയെ ക്ഷണിക്കുന്നു. മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ മാടക്കടകളൊക്കെ ഉദ്ഘാടനം ചെയ്യുവാൻ പോകുന്നതിനെ പലരും വിമർശിക്കാറുണ്ട്. ചിലർ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. തിരുമേനി അതിനോടു പ്രതികരിച്ചത് ഇപ്രകാരമാണ്: ‘ഈയിടെ ഒരാൾ എന്നോടു പറഞ്ഞു, മാടക്കട തുറക്കാൻ തിരുമേനി പോകരുതെന്ന്. ഞാൻ പറഞ്ഞു: പോകും. നിങ്ങളുടെ ധാരണയനുസരിച്ച് മാടക്കട നടത്തുന്നവൻ ഒരു അപ്രധാന വ്യക്തിയാണ്. സമൂഹം ഒരു ബിഷപ്പിനു ചില പ്രസ്റ്റീജുകൾ കല്പിച്ചിട്ടുണ്ട്. അതിൽ നിന്നു താഴുവാൻ പാടില്ല. പോപ്പ് ജോൺ പറഞ്ഞു: ഞാൻ ബിഷപ്പ് ഓഫ് റോം ആകുന്നത് പത്രോസിന്റെ സിംഹാസനത്തിലിരിക്കുമ്പോഴല്ല. ഇവിടത്തെ ആശുപത്രിയിൽ പോകുമ്പോഴാണ്. പാവപ്പെട്ടവൻ എന്നെ ക്ഷണിക്കുന്നത് ദൈവകൃപയ്ക്കു വേണ്ടി പ്രാർഥിക്കാനാണ്. മറ്റവനോ, തിരുമേനി കട തുറന്നാൽ കുറെയാളെ കൂട്ടാം, വില്പന മെച്ചപ്പെടുത്താമെന്നൊക്കെയുള്ള കണക്കുകൂട്ടലിലാണ്. പ്രസ്റ്റീജ് ഉള്ള പരിപാടികളിലെ മെത്രാപ്പോലിത്താ പങ്കെടുക്കാവൂവെന്ന് കരുതുന്ന പലരുമുണ്ട്.’

മാര്‍ത്തോമ്മാ സഭയിലെ ഒരു വിഭാഗം തിരുമേനിയെ കൂടുതൽ വിമർശിച്ചത് അമൃതാനന്ദമയിയെ കാണുവാൻ പോയപ്പോഴാണ്. മെത്രാപ്പോലീത്താ തന്റെ പ്രസ്റ്റിജ് മനസ്സിലാക്കാതെയാണ് അമൃതാനന്ദമയിയെപ്പോലെയുള്ളവരെ അങ്ങോട്ട് പോയി കണ്ടതെന്നഭിപ്രായമുള്ളവരുണ്ട്. തിരുമേനി മറുപടി പറഞ്ഞു: ഞാൻ ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്നെനിക്ക് തോന്നിയിട്ടില്ല. എന്റെ ഈ നടപടി നിങ്ങളുടെ അക്രൈസ്തവ മുൻ‌വിധികൾക്കെതിരെയുള്ള ആക്രമണം കൂടിയാണ്. ഞാൻ അമ്മയുടെ അനുഗ്രഹം വാങ്ങുവാൻ പോയതല്ല. അമ്മ അനുഗ്രഹിച്ചുമില്ല. ഇനിയും അമ്മ തിരുമേനിക്ക് നല്ലത് വരട്ടെയെന്നു പറഞ്ഞാലോ തിരുമേനിയെ ദൈവമനുഗ്രഹിക്കട്ടെയെന്നു പറഞ്ഞാലോ അതിൽ വലിയ തെറ്റൊന്നും കാണുന്നുമില്ല. നമ്മുടെ നടപടികളിൽ കൂടിയാണ് സാക്ഷ്യം.’

മാതൃക എങ്ങനെയായിരിക്കണം?

കമ്യൂണിസ്റ്റ് നേതാക്കൾക്കെല്ലാം തിരുമേനി പ്രിയങ്കരനാണ്. പിണറായി വിജയനും എം.എ. ബേബിയുമൊക്കെ തിരുമേനിയെ അഭിനന്ദിച്ചു പ്രസംഗിച്ചിട്ടുണ്ട്. തിരുമേനിയെ മാതൃകാ ബിഷപ്പായി ആരെങ്കിലും ചിത്രീകരിച്ചാൽ അദ്ദേഹം യോജിക്കില്ല. മാതൃക എന്ന വാക്കിനോടു തന്നെ തിരുമേനിക്കു വലിയ മമതയില്ല. ഓരോ ദേശത്തിനും ചേരുന്ന രീതിയിൽ അവിടത്തെ ജനങ്ങൾക്കു പ്രയോജനം ചെയ്യുംപോലെ നേതൃത്വം കൊടുക്കുന്നതാണ് മാതൃകയെന്നത് കൊണ്ട് തിരുമേനി ഉദ്ദേശിക്കുന്നത്. ഏല്പിച്ച ജോലി ഉത്തരവാദിത്തത്തോടെ, സമൂഹത്തിനു പ്രയോജനപ്പെടുന്ന രീതിയിൽ ചെയ്യണം. അതായിരിക്കണം മാതൃക.

ക്രൈസ്തവ പ്രതികരണം

‌വേദപുസ്തകം ഓരോ കാലഘട്ടത്തിനുമനുസരിച്ച് പുനരാഖ്യാനം ചെയ്യണമെന്നാണ് തിരുമേനിയുടെ അഭിപ്രായം. ആധുനിക യുഗത്തിൽ വേദപുസ്തക സന്ദേശം എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്ന് ചോദിച്ചാൽ അതിനുത്തരമാണ് തിരുമേനി നൽകുന്നത്. ഇന്നത്തെ ആവശ്യം കണ്ടറിഞ്ഞു പ്രവൃത്തിക്കുന്നതാണ് നവീകരണം. കർത്താവ് ചെയ്തത് പഴയ നിയമത്തിലെ പലതിനും പുനരാഖ്യാനം കൊടുക്കുകയായിരുന്നു. ശബ്ബത്ത് മനുഷ്യനു വേണ്ടിയാണെന്ന് കർത്താവല്ലേ പറഞ്ഞത്. വേദപുസ്തകത്തിലെ വാക്യങ്ങൾ അതേപടി വ്യാഖ്യാനിച്ചാൽ അപകടമായിരിക്കും ഫലം. അയൽക്കാരന്റെ മുതൽ മോഷ്ടിക്കരുതെന്നു പറഞ്ഞാൽ ദൂരെയുള്ളവന്റെ മുതൽ മോഷ്ടിക്കണമെന്നാണോ? വേദ പുസ്തകത്തിന്റെ അന്തസ്സത്ത കാലഘട്ടത്തിനനുസരിച്ച് മനസ്സിലാക്കി പ്രതികരിക്കുന്നതാണ് ക്രൈസ്തവ പ്രതികരണം എന്നു തിരുമേനി അഭിപ്രായപ്പെടുന്നു.

ഇടത്തൂട്ടുപദേശം വിറ്റു ജീവിക്കുന്ന ക്രിസ്ത്യാനികൾ

യേശുവിനെ ക്രിസ്ത്യാനികളുടെ മാത്രം ദൈവമാക്കി ഏറ്റവും വലിയ ഇടത്തൂട്ടുപദേശം വിറ്റു ജീവിക്കുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികളെന്ന് തിരുമേനി ഒരിക്കൽ അഭിപ്രായപ്പെട്ടു. ദൈവം ഒന്നേയുള്ളൂ. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ മനസ്സിലാക്കുന്ന രീതിയിൽ വ്യത്യാസമുണ്ടാകാം. ചിലർ തിരുമേനിയോടു ചോദിക്കും: യേശുക്രിസ്തുവും ശ്രീകൃഷ്ണനും ഒന്നാണോ? തിരുമേനി പറയും: ശ്രീകൃഷ്ണനെക്കുറിച്ചു ഞാൻ പഠിച്ചിട്ടില്ല. അപ്പോൾ ഞാൻ ശ്രീകൃഷ്ണനെക്കുറിച്ച് എങ്ങനെ പറയും? യേശുക്രിസ്തുവിനെക്കുറിച്ച് ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ.

മരണം

മരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു തിരുമേനി. മരണം ജീവിതത്തിന്റെ പൂർണ്ണതയിലേക്കുള്ള യാത്രയാണെന്നു വേദപുസ്തകം പറയുന്നു. മരണം ജീവിതത്തിന്റെ അടുത്ത മുഖമാണ്. ഒരു കിണർ കുഴിക്കുമ്പോൾ വെള്ളം കണ്ടെത്തുന്നത് ആ പ്രവൃത്തിയുടെ മരണമാണ്. എന്നാൽ അത് ഒരു പ്രയോജനപ്പെടലിന്റെ ആരംഭമാണ്. അപ്പോൾ എല്ലാ അന്ത്യങ്ങളും ആരംഭമാണ്. സഭയുടെ പഠിപ്പിക്കലുകളിൽ എങ്ങനെ ജീവിക്കണമെന്നോ എങ്ങനെ മരിക്കണമെന്നോ പഠിപ്പിക്കുന്നില്ല.

കാൻസർ രോഗിയാണെന്നറിഞ്ഞപ്പോൾ തിരുമേനി ഞെട്ടിപ്പോയി. തികച്ചും മാനുഷികമായ പ്രതികരണം. പക്ഷേ തന്റെ അവസ്ഥയെ മറ്റുള്ളവർക്ക് ആശ്വാസം പകർന്നു നൽകുവാൻ ഫലപ്രദമായി ഉപയോഗിക്കുന്ന തിരുമേനിയെയാണ് നാം കാണുന്നത്. സാഹചര്യങ്ങളെ രൂപാന്തരപ്പെടുത്തി അർഥസമ്പുഷ്ടമായി ഉപയോഗിക്കുകയെന്നതാണ് പ്രാധാന്യമർഹിക്കുന്നതെന്ന് തിരുമേനി പറയുന്നു.

തിരുമേനിക്ക് പ്രസിദ്ധി ഫലിതം പറയുന്നതിലാണ്. ഫലിതങ്ങളിൽ രസകരമായ ചിന്തകളും ഉണ്ടാവും. തിരുമേനി വീട്ടിൽ നിൽക്കുന്ന ജോലിക്കാരനെ പലപ്പോഴും ശാസിക്കും. ഒരു ദിവസം അവന്റെ പ്രവൃത്തി നിമിത്തം സഹികെട്ടപ്പോൾ ‘എടാ കഴുതേ’ എന്ന് വിളിച്ചു പോയി. അപ്പോൾ അവൻ പറഞ്ഞു: ‘തിരുമേനീ, ഞാൻ കഴുതയായിട്ടാണല്ലോ പഠിക്കുവാൻ പറ്റാതെ വന്നതും തിരുമേനിയോടൊപ്പം താമസിക്കേണ്ടി വന്നതും’. ഇത് തിരുമേനിയെ ചിന്തിപ്പിച്ചു. പിന്നീട് കഴുതയെന്നു വിളിച്ചിട്ടില്ല. തിരുമേനിയുടെ വീട്ടിൽ പാൽ തരുന്നവൻ പാലിൽ വെള്ളം ഒഴിക്കുന്നത് തടയുവാൻ സൂത്രമാണു പ്രയോഗിച്ചത്. ഒരു ദിവസം രണ്ടു കുപ്പിയെടുത്ത് കൊടുത്തിട്ട് പറഞ്ഞു. ‘പാലും വെള്ളവും രണ്ടു കുപ്പിയിലായിട്ടു തന്നാൽ മതി. മിക്സ് ചെയ്യുവാൻ മെനക്കെടേണ്ടാ, ഞാൻ മിക്സ് ചെയ്തു കൊള്ളാം.’

നൂറ്റാണ്ടു പിന്നിട്ട ജീവിതത്തെ ഒരു ആഘോഷമായി കണ്ട തിരുമേനിയോടൊത്തുള്ള യാത്രയിൽ നാം പലരേയും കണ്ടുമുട്ടി. പ്രതീക്ഷിക്കാത്ത പ്രതികരണങ്ങൾ നമ്മെ അലോസരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു. തിരുമേനിയുടെ വിശ്വാസത്തിന്റെ ഉയർന്ന തലങ്ങളിലേക്കുള്ള യാത്രയിൽ വായനക്കാർ പുതിയ അനുഭവങ്ങളിലേക്കുള്ള യാത്രയിലായിരിക്കും. മുഖം മൂടിയണിഞ്ഞ ക്രിസ്ത്യാനികൾക്കെതിരെ തിരുമേനി ആഞ്ഞടിക്കുമ്പോൾ അതൊരു ചാട്ടവാറായി മാറി.

കാൻസർ, ഹൃദയ തകരാറുകൾ, രക്തക്കുഴലിൽ തടസ്സം, നടക്കുവാൻ പ്രയാസം തുടങ്ങിയവയുള്ള ഈ വലിയ ഇടയൻ വീട്ടിലടങ്ങിയിരിക്കേണ്ടതിനു പകരം ലോകം മുഴുവൻ സഞ്ചരിച്ചു, നൂറു കണക്കിനാളുകളോട് സംവദിച്ചു, പുതിയ പുതിയ ആശയങ്ങൾ ജനത്തിന് നൽകി, എല്ലാ മതക്കാരുടെയും സ്നേഹാദരവുകൾ ഏറ്റുവാങ്ങി ഒടുവിൽ വിടപറയുന്നു.

English Summary: An Era Comes To An End: Mar Chrysostom- A Great Human Being And A True Friend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com