ADVERTISEMENT

തിരുവനന്തപുരം∙ ന്യൂനപക്ഷ, പരമ്പരാഗത വോട്ടുകൾ ചോർന്നതാണ് യുഡിഎഫിന്റെ പരാജയത്തിനു കാരണമെന്നു കെ.മുരളീധരൻ എംപി. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതിന് എൽഡിഎഫിനെ സഹായിച്ചത് യുഡിഎഫ് പിടിച്ച വോട്ടുകളാണെന്നും മുരളീധരൻ പറഞ്ഞു.

തുടർഭരണം ലഭിച്ചപ്പോൾ സിപിഎമ്മിന് അഹങ്കാരം തലയ്ക്കു പിടിച്ചിരിക്കുകയാണ്. വിമർശിക്കുന്നവരെ കല്ലെറിയുകയാണ് രണ്ടാം പിണറായി സർക്കാർ. ലോട്ടറി അടിച്ചെന്നു കരുതി എന്നും കേരളം ഭരിക്കാമെന്ന ധാർഷ്ട്യം വേണ്ട. ഈ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് കോണ്‍ഗ്രസ് തകരില്ല. പത്തു വർഷം പ്രതിപക്ഷത്തിരുന്നശേഷം കോൺഗ്രസ് തിരിച്ചു വന്ന സംസ്ഥാനങ്ങളുണ്ട്. കൂടുതൽ ശക്തിയോടെ കോൺഗ്രസ് മടങ്ങി വരും.

നേമത്തെ ബിജെപി ശക്തി കേന്ദ്രങ്ങളിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയതായി മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വോട്ടുമറിച്ചു കൊടുത്താണ് നേമത്ത് ബിജെപി വിജയിച്ചത് എന്നായിരുന്നു പഴി. അതിനാലാണ് പാർട്ടി തന്നെ ചുമതലപ്പെടുത്തിയത്. നേമം സീറ്റ് ഘടക കക്ഷിക്കു കൊടുത്തപ്പോൾ നഷ്ടമായ വോട്ടുകൾ കോൺഗ്രസിനു തിരിച്ചെത്തി. സിപിഎമ്മിനും ബിജെപിക്കും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടു കുറഞ്ഞു. ബിജെപി ശക്തിമേഖലയിൽ മുന്നേറാൻ കഴിഞ്ഞെങ്കിലും ന്യൂനപക്ഷ മേഖലയിൽ യുഡിഎഫിനു കാര്യമായ നേട്ടമുണ്ടായില്ല. ഹിന്ദു വോട്ടുകൾ മുരളീധരനു കിട്ടില്ലെന്നും അങ്ങനെ വന്നാൽ കുമ്മനം ജയിക്കുമെന്നും എസ്ഡിപിഐ പ്രചാരണം നടത്തി. ഈ പ്രചാരണമുണ്ടായപ്പോൾ ന്യൂനപക്ഷങ്ങൾ എൽഡിഎഫിന് അനുകൂലമായി ചിന്തിച്ചു. 

നേമത്തും മഞ്ചേശ്വരത്തും പാലക്കാടും തൃശൂരും ബിജെപിയെ പരാജയപ്പെടുത്തിയത് കോൺഗ്രസാണ്. സിപിഎം ബിജെപിയെ തകർത്തു എന്നു പറയുന്നതിൽ അർഥമില്ല. ബിജെപി വളർച്ചയും യുഡിഎഫ് തകർച്ചയുമാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. പരാജത്തെക്കുറിച്ച് രാഷ്ട്രീയ സമിതി വിലയിരുത്തുമെന്നു മുരളീധരൻ പറഞ്ഞു. അതിനുശേഷം ഹൈക്കമാൻഡ് തുടർനടപടി സ്വീകരിക്കും. വീഴ്ചകൾ തിരുത്തി പാർട്ടി മുന്നോട്ടുപോകും. പരമ്പരാഗത വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ചോർന്നതെങ്ങനെയെന്നു വിലയിരുത്തും. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ തീരുമാനിക്കുന്നത് പാർട്ടിയിൽ ചർച്ച ചെയ്ത് ഹൈക്കമാൻഡ് നിർദേശം അനുസരിച്ചായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

English Summary: K Muraleedharan against LDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com