ADVERTISEMENT

കൊൽക്കത്ത∙ രാഷ്ട്രീയ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതിനിടെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്. രാജ്ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു ഒരുക്കിയിരുന്നത്. 67 അതിഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗവർണർ ജഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു. 

മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി  തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. എന്നാൽ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. 

അതേസമയം  തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിന്റെ വിവിധഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുയാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് രാജ്യമാകെ പ്രതിഷേധിക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്‍ഡ ബംഗാളിലാണുള്ളത്. 

അക്രമങ്ങൾക്കിടെ വനിതകളെ പീഡിപ്പിച്ചതായും ആക്രമിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ നടപടികൾ ആരംഭിച്ചു. കമ്മിഷൻ ചെയർപഴ്സൻ രേഖാ ശർമ സംസ്ഥാനം സന്ദർശിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ സുപ്രീംകോടതിയിൽ ഹർജി നൽകി. 400 ഓളം ബിജെപി പ്രവർത്തകരും കുടുംബങ്ങളും ബംഗാളിൽ നിന്ന് അസമിലേയ്ക്ക് പലായനം ചെയ്ത് എത്തിയതായി അസം മന്ത്രി ഹിമന്ത ബിസ്വ സർമ അറിയിച്ചു.

നന്ദിഗ്രാമിലെ പോളിങ് ഓഫിസർക്ക് സംരക്ഷണം ഏർപ്പാടാക്കിയതായി ബംഗാൾ സർക്കാർ തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു. ജീവഭയം കൊണ്ടാണ് അവിടെ വീണ്ടും വോട്ടെണ്ണൽ നടത്താതിരുന്നതെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പൂർണഫലങ്ങൾ വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 5% കൂടി. ബിജെപിയുടെ വിഹിതം 3% കുറഞ്ഞു. സിപിഎം–കോൺഗ്രസ് സഖ്യത്തിന്റെ വിഹിതം 8 ശതമാനത്തിലും താഴെയാണ്. 

English Summary: Mamata Banerjee takes oath as West Bengal CM for the third consecutive time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com